കൊച്ചി: ആധുനിക മനുഷ്യന്റെ സ്വര്‍ണ്ണത്തോടുള്ള ആര്‍ത്തി തുറന്നുകാട്ടുന്നതാണ് ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച ഉണ്ണിശങ്കറിന്റെ സോള്‍ ഓഫ് ഗോള്‍ഡ് എന്ന ചിത്രപ്രദര്‍ശനം. സ്വര്‍ണത്തിനു വേണ്ടിയുള്ള ആര്‍ത്തിയാണ് എവിടേയും. ഒരു കുഞ്ഞ് ജനിച്ചാല്‍ നാവില്‍ ഇറ്റിക്കാന്‍ പോലും സ്വര്‍ണ്ണം വേണം. പിന്നീട് വിവാഹത്തിനും സ്വര്‍ണാഭരണങ്ങളുടെ കനത്തിനു മുന്‍തൂക്കം നല്കുന്നു. ആഭരണങ്ങള്‍ ആയി മാറാത്ത സ്വര്‍ണത്തിന്റെ തിളക്കവും തീഷ്ണതയും ചിത്രങ്ങളിലൂടെ ചിത്രീകരിക്കാനാണ് ചിത്രകാരന് ശ്രമിക്കുന്നത്.
ജി. വി. ഉണ്ണിശങ്കര്‍ 1973 മുതല്‍ ചിത്രകലാരംഗത്ത് സജീവമാണ്. ഇതിനകം 16 ഓളം ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. 2011 ല്‍ മോസ്കോയിലെ വെര്ണിസാഷ് ആര്‍ട്ട് ഗാലറിയിലും പ്രദര്‍ശനം നടത്തിട്ടുണ്ട്. ഉണ്ണിശങ്കറിനെ കൊച്ചിക്കാര് പരിചയപ്പെടുന്നത് കേരള ഹൈക്കോടതിക്കു മുന്നിലെ അശോക സ്തംഭത്തിന്റെ ശില്‍പ്പി എന്ന നിലയിലാണ്. നേവല്‍ ബേസിലെ വാട്ടര്‍ ഫൗണ്ടന് ലോട്ടസ്, ഷെല്‍ തുടങ്ങിയവയാണ് മറ്റ് ശില്പ്പങ്ങള്. മുംബൈ കേന്ദ്രമായ പ്രമുഖ പബ്ലിക്കേഷന്‍സ് ഗ്രൂപ്പായ മാഗ്നം പബ്ലിക്കേഷന്‍സിനു വേണ്ടി ഇന്‍സൈഡ് ഔട്ട്സൈഡ്, സൊസൈറ്റി എന്നീ മാസികളുടെ കൊച്ചി ബ്യൂറോ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വലിയ ഗ്ലാസുകളില്‍ ചിത്രങ്ങള്‍ കൊത്തുന്ന വിദ്യയാണ് ഇപ്പോള്‍ ഉണ്ണിശങ്കറിന്റെ വരുമാന മാര്‍ഗം.കമ്പ്യുട്ടറില്‍ ഗ്രാഫിക്സ് എടുത്ത് ചിത്രംവരച്ചു അതിനുശേഷം ക്യാന്‍വാസില്‍ പ്രിന്റ് എടുത്ത് അക്രിലിക്ക് ഉപയോഗിച്ച് അടുത്ത ഘട്ടം പെയിന്റിങ്ങ് നടത്തുന്ന തന്റെ ചിത്രങ്ങള്‍ മറ്റു ഗ്രാഫിക് പെയിന്റിങ്ങുകളേക്കാള് വ്യത്യസ്ത പുലര്ത്തുവന്നവയാണെന്നു ഉണ്ണിശങ്കര്‍ പറയുന്നു. കേരളത്തില്‍ മറ്റാരും ഇത്തരം ചിത്രരചനാരീതി ഉപയോഗിക്കുന്നില്ല. 2011ല്‍ ചെയ്ത കാഞ്ചന സീത ഉള്‍പ്പെടെ 40ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. പ്രദര്‍ശനം 23നു സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: