2004 മാര്‍ച്ചിലായിരുന്നു തന്റെ മുപ്പത്തിനാലാമത്തെ വയസ്സില്‍ രാഹുല്‍ ഗാന്ധിയുടെ രംഗപ്രവേശം. അതില്‍പ്പിന്നീട് മാധ്യമങ്ങള്‍ക്കുമുന്നില്‍ പലപ്പോഴും ‘ആംഗ്രി യംഗ്മാന്‍’ കളിക്കുന്ന ഈ അപക്വയുവാവ് പത്ത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ഒരിക്കല്‍ മാത്രമാണ് ഒരു മാധ്യമഅഭിമുഖം നല്‍കിയിട്ടുള്ളത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ‘ടൈംസ് നൗ’ ചാനലിനായിരുന്നു ഇത്. തങ്ങളുടെ അപ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയ്ക്കുള്ള കഴിവുകള്‍ ലോകത്തെ അറിയിക്കുന്നതിനായിരുന്നു കോണ്‍ഗ്രസ് ഇത്തരമൊരു അഭിമുഖം ആസൂത്രണം ചെയ്തത്.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിനു മുമ്പുമുതല്‍ ‘മീഡിയ ഡാര്‍ലിംഗ്’ ആയി മാറിയ നരേന്ദ്രമോദിയെ നേരിടാന്‍ ഇതാ ഒരു ‘പ്രൈം മിനിസ്റ്റീരിയല്‍ മെറ്റീരിയല്‍’ എന്ന് രാഹുലിനെക്കുറിച്ച് ജനങ്ങളെക്കൊണ്ട് പറയിക്കുകയായിരുന്നു ലക്ഷ്യം. ‘ടൈംസ് നൗ’വിന്റെ എഡിറ്റര്‍ ഇന്‍ ചീഫും സ്റ്റാര്‍ ആംഗറുമായ അര്‍ണാബ് ഗോസ്വാമിയുടെ ചോദ്യങ്ങള്‍ക്കെല്ലാം രാഹുല്‍ മറുപടി പറഞ്ഞു. എന്നാല്‍ ചോദ്യങ്ങളെ ധീരമായി നേരിട്ടതിന്റെ രഹസ്യം അടുത്തദിവസംതന്നെ വെളിപ്പെട്ടു. ക്യാമറാ ഫ്രെയ്മിനു പുറത്തിരുന്ന് സഹോദരി പ്രിയങ്ക വാദ്രയും അന്നത്തെ ഗ്രാമവികസനമന്ത്രി ജയ്റാം രമേശും അര്‍ണാബിന്റെ ചോദ്യങ്ങള്‍ കേട്ട് അവയ്ക്കുള്ള മറുപടി രാഹുലിന് പറഞ്ഞുകൊടുക്കുകയായിരുന്നു. അവ ഓരോന്നായി രാഹുല്‍ ഏറ്റുപറഞ്ഞു. ചില പത്രങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. രാഹുലിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ റിയാലിറ്റി ഷോയെക്കുറിച്ച് ചോദിച്ചപ്പോള്‍ പൊട്ടിച്ചിരിയായിരുന്നുവത്രെ അര്‍ണാബിന്റെ പ്രതികരണം.
ഗുജറാത്തിലെ വര്‍ഗീയകലാപങ്ങളില്‍ നരേന്ദ്രമോദി ഉത്തരവാദിയാണെന്ന് കരുതുന്നുണ്ടോ എന്ന് വിശ്വവിഖ്യാതമായ അഭിമുഖത്തില്‍ അര്‍ണാബ് ഗോസ്വാമി ചോദിച്ചപ്പോള്‍ ഇതായിരുന്നു രാഹുലിന്റെ മറുപടി: ”ഗുജറാത്ത് കലാപങ്ങളെക്കുറിച്ചാണ് താങ്കള്‍ പറയുന്നത്, ഈ രാജ്യത്തെ വനിതകള്‍ക്ക് ശരിയായ അധികാരം നല്‍കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. രാജ്യത്തെ വനിതകളെ ശാക്തീകരിക്കുകയെന്നതാണ് ഇവിടുത്തെ യഥാര്‍ത്ഥ പ്രശ്നം.”വര്‍ഗീയകലാപത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വനിതാശാക്തീകരണം വേണമെന്ന് മറുപടി!
മറ്റൊരു പൊതുസമ്മേളനത്തില്‍ ബിജെപിയെ കടന്നാക്രമിച്ചുകൊണ്ട് രാഹുല്‍ പ്രസംഗിച്ചത് ഇങ്ങനെയാണ്: ”വനിതകള്‍ എന്താണ് ചിന്തിക്കുന്നത്? നിങ്ങളെ (ബിജെപി) ബഹുമാനിക്കുന്നുണ്ടോ? അവര്‍ അഴിമതി നടത്തുകമാത്രമാണ്! ക്ഷമിക്കണം, ബലാത്സംഗം-ബലാത്സംഗം ചെയ്യുകയാണ്.”രാജ്യത്ത് നടന്ന ചില ബലാത്സംഗങ്ങളുടെ ഉത്തരവാദിത്വം ബിജെപിക്കാണെന്ന് വരുത്തുകയായിരുന്നു നേതാവ്.പക്ഷെ ഹിന്ദിയില്‍ പ്രസംഗിച്ചുവന്നപ്പോള്‍ ഇങ്ങനെയായിപ്പോയി. ”മഹിളാവോം കോ ക്യാ ലഗ്താ ഹെ? ഇസത് കി ആപ്കി? ബ്രഷ്ടാചാര് കിയ! സോറി, ബലാല്‍കാര്‍, ബലാല്‍കാര്‍ കിയ!” ബ്രഷ്ടാചാര്(അഴിമതി), ബലാല്‍കാര്‍ (ബലാത്സംഗം) എന്നീ ഹിന്ദി വാക്കുകള്‍ തമ്മിലുള്ള വ്യത്യാസം പെട്ടെന്ന് മനസ്സിലാകാതെ പോയതാണ് പപ്പുവിനെ ആശയക്കുഴപ്പത്തില്പ്പെടുത്തിയത്.
2014 ഏപ്രിലില്‍ ‘ആജ് തക്’ ചാനലിനോട് സംസാരിക്കുമ്പോള്‍ കോണ്‍ഗ്രസിലേക്ക് കൂടുതല്‍ യുവതീയുവാക്കള്‍ വരുന്നതില്‍ രാഹുല്‍ ആവേശഭരിതനായത് നോക്കുക: ”നിങ്ങള്‍ യുവാക്കളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊ പാര്‍ട്ടിയുടെ വനിതാവിഭാഗത്തില്പ്പെടുന്നവരോടൊ സംസാരിച്ചുനോക്കൂ… ഇതാദ്യമായി അവര്‍ പറയും ‘രസകരമായിരിക്കുന്നു’! ഓരോ ഇന്ത്യക്കാരനുമായി ഈ രസം പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” എന്താണ് ഈ പറയുന്നതിന്റെ അര്‍ത്ഥമെന്ന് ആലോചിച്ചുനോക്കൂ. ഏത് ബോറനും ഊറിച്ചിരിച്ചുപോകും.
2011 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഫുല്പൂരില് തുടക്കംകുറിച്ചുകൊണ്ട് രാഹുല്‍ഗാന്ധി പ്രസംഗിച്ചത് ഇങ്ങനെ: ”എത്രകാലം നിങ്ങള്‍ മഹാരാഷ്ട്രയില്‍ (ജോലിക്കുവേണ്ടി) ഭിക്ഷയെടുക്കും? എത്രകാലം നിങ്ങള്‍ പഞ്ചാബിലെ ഒരു വേലക്കാരനായി തുടരും? അഞ്ച് വര്‍ഷം മാത്രം. അതോടെ മാറ്റം വരും.” ഇന്ത്യന്‍ പൗരനായ ഒരാള്‍ക്ക് രാജ്യത്തെ ഏതൊരു സംസ്ഥാനത്തുപോയും പണിയെടുക്കാമെന്നിരിക്കെ ഉത്തര്‍പ്രദേശിലെ ജനങ്ങളെ അപമാനിക്കുന്നതായിരുന്നു രാഹുലിന്റെ ഈ വിടുവായത്തം.
”ഈ പ്രഭാതത്തില്‍ ഞാന്‍ അര്‍ദ്ധരാത്രി തന്നെ ഉണര്‍ന്നു” എന്നുപറയുന്ന ഒരു വ്യക്തിയുടെ ഭാഷാബോധം മാത്രമല്ല, യുക്തിബോധംപോലും സംശയാസ്പദമാണ്. ഇങ്ങനെയൊക്കെ തട്ടിവിടാന്‍ മടിക്കാത്തയാള്‍ താന്‍ ഒരു നേതാവാണെന്നുകൂടി അവകാശപ്പെട്ടാലോ? തീര്‍ച്ചയായും അത് ഒരു ദുരന്തമായിരിക്കും. 2004 മുതല്‍ ഈ ദുരന്തമാണ് കോണ്‍ഗ്രസും ഒരുപരിധിവരെ രാജ്യവും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. “”This morning, I got up at night” എന്ന് ഒരു പ്രസംഗത്തില്‍ (2013 ജനുവരി) രാഹുല്‍ ഗാന്ധിയാണ് പറഞ്ഞത്. അപക്വമായ പെരുമാറ്റത്തിന് പാര്‍ലമെന്റില്‍നിന്ന് ലഭിച്ച ‘വിവരമില്ലാത്ത വിദഗ്ദ്ധന്’ എന്ന വിശേഷണം രാഹുലിന് നന്നായി ചേരും. സാമാന്യബോധം പോലുമില്ലാത്തയാളാണ് താനെന്ന് വിടുവായത്തംകൊണ്ട് രാഹുല്‍ സ്വയം തെളിയിച്ചിരിക്കുന്നു.
‘ടൈംസ് നൗ’ ചാനലിലെ രാഹുലിന്റെ അഭിമുഖമെന്ന പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു കോണ്‍ഗ്രസെങ്കിലും അത് പ്രത്യക്ഷത്തില്‍ വ്യക്തമാകുമായിരുന്നില്ല. എന്നാലിപ്പോള്‍ കോണ്‍ഗ്രസിന്റെ ‘യുവരാജാവ്’ കയ്യോടെ പിടികൂടപ്പെട്ടിരിക്കുന്നു. പാര്ലമെന്റേറിയന് എന്ന നിലയ്ക്കുള്ള കഴിവ് തെളിയിക്കാന്‍ ലോക്സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നതിനിടെയാണിത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നതിന്റെ തലേന്ന് ഒരു കുറിപ്പുമായാണ് രാഹുല്‍ ലോക്സഭയിലെത്തിയത്.
”ജനങ്ങള്‍ മോദി എന്തുപറയുന്നുവെന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു; അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ അറിയാന്‍ ആഗ്രഹിക്കുന്നു.” പക്ഷേ ഇതൊന്നും സംഭവിക്കുന്നില്ലെന്ന് വരുത്തത്തീര്‍ക്കാന്‍ ലക്ഷ്യമിട്ട് ‘കാണരുത്, മിണ്ടരുത്, കേള്‍ക്കരുത്’ എന്ന മൂന്ന് കുരങ്ങന്മാരുടെ കഥ പറഞ്ഞുകൊണ്ട് രാഹുല്‍ കത്തിക്കയറി.’ഉജ്വലം’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്ത, കേന്ദ്രസര്‍ക്കാരിനെതിരെ ആസൂത്രിതമായി ദുഷ്പ്രചാരണം നടത്തുകയും പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്ത അമ്മയെയും മകനെയും പൊളിച്ചടക്കിയ സുഷമസ്വരാജിന്റെ പ്രസംഗത്തോടുള്ള കലിപ്പ് തീര്‍ക്കുകയായിരുന്നു രാഹുല്‍.
ഒന്നരപ്പതിറ്റാണ്ടിനിടെ എംപി എന്നനിലയില്‍ രാഹുല്‍ഗാന്ധി നടത്തിയതില്‍വെച്ച് ഏറ്റവും ഉജ്വലമെന്ന് പ്രശംസിക്കപ്പെട്ട പ്രസംഗത്തിന് നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മോദി സര്‍ക്കാരിനെതിരെ രാഹുല്‍ നടത്തിയ ‘കടന്നാക്രമണ’ത്തിന്റെ രഹസ്യം കൊല്‍ക്കത്തിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ടെലഗ്രാഫ്’ പത്രത്തിന്റെ ഫോട്ടോഗ്രാഫറാണ് കണ്ടുപിടിച്ചത്. ഹിന്ദി ഭാഷയിലുള്ള വാക്കുകള്‍ റോമന്‍ (ഇംഗ്ലീഷ്) ലിപിയിലെഴുതിയ കുറിപ്പുമായാണ് രാഹുല്‍ വന്നിരിക്കുന്നത്. അതിലെ ഒരു വാചകം നോക്കുക: Log PM Modi ko sunna chhahte hain, woh unki rai janna chahte hain. നമ്മുടെ ‘മംഗ്ലീഷി’നെപ്പോലെ ഹിന്ദിയും ഇംഗ്ലീഷും കൂട്ടിക്കലര്‍ത്തി സംസാരിക്കുന്നതിന് ‘ഹിംഗ്ലീഷ്’ എന്ന് പറയാറുണ്ട്. പക്ഷേ രാഹുലിന്റെത് ഈ ഭാഷയല്ല. അതിന് മറ്റൊരു പേര് കണ്ടുപിടിക്കേണ്ടിവരും. Modigate par (മോദി ഗേറ്റിനെക്കുറിച്ച്) Vyapam Par (വ്യാപം അഴിമതിയെക്കുറിച്ച്) എന്നിങ്ങനെ പോകുന്നു കുറിപ്പിലെ സൂചകങ്ങള്‍.
ഹിന്ദിയില്‍ നടത്തേണ്ട ഒരു പ്രസംഗത്തിന്റെ കുറിപ്പ് ആരെങ്കിലും ഇംഗ്ലീഷില്‍ എഴുതിക്കൊണ്ടുവരുന്നതില്‍ അപാകതയൊന്നുമില്ല. പ്രസംഗിക്കുന്നയാള്‍ക്ക് രണ്ട് ഭാഷയും അറിയാമെന്നാണ് ഇതിനര്‍ത്ഥം. എംപിമാരുള്‍പ്പെടെ പലരും ഇങ്ങനെ ചെയ്യാറുമുണ്ട്. എന്നാല്‍ ഇതല്ല രാഹുല്‍ ചെയ്തിരിക്കുന്നത്. ദേവനാഗരി ലിപി ഉപയോഗിക്കുന്നതിനുപകരം ഹിന്ദിഭാഷ റോമന്‍ ലിപിയില്‍ എഴുതിയെടുത്തിരിക്കുകയാണ്. ഹിന്ദിയില്‍ പ്രസംഗിക്കുന്ന രാഹുലിന് യഥാര്‍ത്ഥത്തില്‍ ആ ഭാഷ അറിയില്ല. അറിയുമായിരുന്നെങ്കില്‍ ദേവനാഗരി ലിപിയില്‍ തന്നെ കുറിപ്പുകള്‍ എഴുതുമായിരുന്നു. രാഹുല്‍ ഇന്ത്യ ഭരിക്കണമെന്ന് വാശി പിടിക്കുന്നത് അമ്മ സോണിയയും കോണ്‍ഗ്രസ് നേതാക്കളും മാത്രമല്ല, ചില മാധ്യമങ്ങളും അക്കൂട്ടത്തില്‍പ്പെടും. 45 വര്‍ഷക്കാലം ഇന്ത്യയില്‍ ജീവിച്ചിട്ടും ഒരൊറ്റ ഇന്ത്യന്ഭാഷപോലും പഠിക്കാത്ത/അറിയാത്ത ഒരാള്‍ ഇന്ത്യ ഭരിക്കണമെന്ന് വാശിപിടിക്കുന്നത് തികഞ്ഞ ധിക്കാരമല്ലേ?
ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള ട്രിനിറ്റി കോളേജില്‍നിന്ന് ഡവലപ്മെന്റല്‍ എക്കണോമിക്സില്‍ എംഫില്‍ ബിരുദമെടുത്തതായി അവകാശപ്പെടുന്ന (ഇതൊരു അവകാശവാദം മാത്രമാണ്) രാഹുലിന്റെ ഹിന്ദിപഠനത്തിലെ ഗുരു അമ്മ സോണിയാഗാന്ധി തന്നെയാണ്. രാജീവ് ഗാന്ധിയുടെ ഭാര്യയായി 1968 ല്‍ ഇന്ത്യയിലെത്തിയതാണ് സോണിയ. 47 വര്‍ഷം ‘ഇന്ത്യയുടെ മരുമകള്‍’ ആയി ജീവിച്ചിട്ടും ഒരൊറ്റ ഇന്ത്യന്‍ ഭാഷപോലും സോണിയക്കറിയില്ല. രാഹുലിനെപ്പോലെ റോമന്‍ ലിപിയില്‍ എഴുതിക്കൊണ്ടുവന്നാണ് സോണിയയും ഹിന്ദിയില്‍ പ്രസംഗിക്കുന്നത്. സോണിയ രാഷ്ട്രീയരംഗത്ത് പ്രവേശിച്ച് അധികം വൈകാതെ തന്നെ ഈ തട്ടിപ്പ് വെളിപ്പെട്ടതാണെങ്കിലും തിരുത്തണമെന്ന് അവര്‍ക്ക് തോന്നിയിട്ടില്ല. വഞ്ചനാക്കുറിപ്പുമായി പാര്‍ലമെന്റില്‍ രാഹുല്‍ പിടിയിലായതുപോലെ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ സോണിയയുടെ കയ്യെഴുത്ത് ക്യാമറക്കണ്ണില്‍ കുടുങ്ങുകയുണ്ടായി. പഞ്ചാബിലെ സംരാലയില് പ്രസംഗിക്കാന്‍ ”സ്വാതന്ത്ര്യ സേനാനി ഔര്‍ വീരോ കി ഇസ് ജന്മഭൂമി കൊ മെ നമന്‍ കര്‍ത്തി ഹു” എന്ന് റോമന്‍ ലിപിയിലുള്ള സോണിയയുടെ കുറിപ്പാണ് വെളിച്ചത്തായത്. പാര്‍ലമെന്റില്‍ പരിഹാസ്യമായ പ്രസംഗക്കുറിപ്പുമായി വന്ന രാഹുല്‍ അമ്മയുടെ മകന് തന്നെയെന്ന് ഇപ്പോള്‍ വ്യക്തമാണല്ലോ.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങിയ ദിവസം തന്നെ ബഹളത്തെത്തുടര്‍ന്ന് ലോക്സഭ നീട്ടിവയ്ക്കേണ്ടിവന്നപ്പോള്‍ സോണിയയുടെ മരുമകന് റോബര്‍ട്ട് വാദ്രയുടെ ഫേസ്ബുക്കില്‍ ഇങ്ങനെയൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു: ”ഇന്ത്യയിലെ ജനങ്ങള്‍ വിഡ്ഢികളല്ല. ഇത്തരം നേതാക്കള്‍ ഇന്ത്യയെ നയിക്കുന്നതില്‍ ഖേദിക്കുന്നു.” തന്റെ ഭാര്യാ മാതാവിനേയും ഭാര്യാ സഹോദരനേയും കുറിച്ചല്ലേ വാദ്ര ഇതുപറയുന്നത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: