കോഴിക്കോട്: ദേശീയ വാദത്തെ ഇസ്ലാമിന് അംഗീകരിക്കാനാവില്ലെന്നും ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നടന്ന കലാപങ്ങളില്‍ മുസ്ലിങ്ങള്‍ക്ക് പങ്കില്ലെന്നും സുന്നി ഇ.കെ. വിഭാഗം.
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ മാനേജിങ് ഡയറക്ടറും അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് ചീഫ് എഡിറ്ററുമായ എസ്കെഎസ്എസ്എഫ് മുഖമാസികയായ സത്യധാരയുടെ പുതിയ ലക്കത്തിലാണ് മുസ്ലിം ഉലമാക്കളും ഖാസിമാരും ബ്രിട്ടീഷ് അനുകൂല നിലപാടെടുത്തവരാണെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും വാദിക്കുന്നത്.
മാസികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് പി.എ.സാദിഖ് ഫൈസി താനൂരിന്റേതാണ് വിവാദലേഖനം. ‘ഏതൊരു രാജ്യവും തദ്ദേശീയര്‍ മാത്രമേ ഭരിക്കാവൂ’ വൈദേശിക ഭരണവും ഇടപെടലുകളും തെറ്റാണെന്നുമുള്ള ദേശീയ വാദം ഇസ്ലാമിന് അംഗീകരിക്കാനാകില്ല. മതസ്വാതന്ത്ര്യം അനുവദിച്ചുതരുന്ന വ്യവസ്ഥാപിത ഭരണങ്ങളെ അംഗീകരിച്ച് കൂടെ നില്ക്കുകയെന്നതാണ് ഇസ്ലാമിന്റെ നിലപാട്. 1821 മുതല്‍ 1921 വരെ ഉണ്ടായ 51 ലഹളകളില്‍ മുസ്ലീങ്ങള്‍ കൂട്ടമായി പങ്കെടുത്തിരുന്നുവെങ്കില്‍ ചരിത്രം ഇതാകുമായിരുന്നില്ല.
മമ്പുറം തങ്ങളെ പോലുള്ള ആത്മീയ ആചാര്യന്മാരുടെ പിന്തുണയും പ്രോത്സാഹനവും ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന് ഉണ്ടായിരുന്നില്ല.
പിന്തുണ ഉണ്ടായിരുന്നുവെങ്കില്‍ മലബാര്‍ കത്തിച്ചാമ്പലാകുമായിരുന്നു. മാപ്പിളമാരെ ബ്രട്ടീഷുകാര്‍ക്കെതിരെ തിരിച്ചു വിടാന്‍ വേണ്ടി തയ്യാറാക്കിയതെന്ന് ഇടതു ഇസ്ലാമിസ്റ്റ് ചരിത്രകാരന്മാര് അവകാശപ്പെടുന്ന കൃതികളില്‍ അങ്ങനെയുള്ള പരാമര്‍ശങ്ങളില്ല. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പേരു പറഞ്ഞ് നാഷണല്‍ കോണ്‍ഗ്രസ്സും മുസ്ലിം ദേശീയ വാദികളും സാധാരണക്കാരെ സായുധ വിപ്ലവത്തിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചപ്പോള്‍ പ്രമുഖ മതപണ്ഡിതന്മാര് അതിനെ പ്രതിരോധിക്കുകയാണ് ചെയ്തതെന്ന് ലേഖനത്തില്‍ പറയുന്നു.
ഖിലാഫത്തിന്റെ പേരില്‍ ഇ. മൊയ്തുമൗലവിയെ പോലുള്ള തീവ്ര ദേശീയവാദികള്‍ രംഗത്തിറങ്ങിയപ്പോള്‍ മുഖ്യധാരാ പണ്ഡിതന്മാര് അതിനെതിരെ പ്രചാരണം നടത്തി.
1921 ജൂലൈ 24 ന് പൊന്നാനിയില്‍ 600 ഓളം പണ്ഡിതന്മാര് പങ്കെടുത്ത ഉലമ സമ്മളനം ഇതിന്റെ ഭാഗമായിരുന്നു.
ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങള്‍ക്കെതിരെ ഫത്വ ഇറക്കുകയും അതിന്റെ 25000 കോപ്പി അച്ചടിച്ച് മലബാറില്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഫറോക്കില്‍ ചേര്‍ന്ന ആറാം വാര്‍ഷിക സമ്മേളനം മുസ്ലീങ്ങള്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആഹ്വാനം ചെയ്യുകയായിരുന്നു. ബ്രിട്ടീഷ് ഭരണകൂട വിരുദ്ധ കലാപങ്ങള്‍ക്കും രാഷ്ട്രീയ അട്ടിമറിക്കും മതപണ്ഡിതന്മാര് കൂട്ടുനിന്നില്ലെന്നും ലേഖനം വസ്തുതകള്‍ നിരത്തി പ്രഖ്യാപിക്കുന്നു.
ഇതേ ലക്കത്തില്‍ ‘സ്വാതന്ത്ര്യ സമരം – ഉലമാക്കളുടെ ബ്രിട്ടീഷ് അനുകൂല നിലപാടിന് പിന്നില്‍’ എന്ന ലേഖനത്തിലും മുസ്ലിങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയിരുന്നില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.
മമ്പുറം തങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയെന്ന വാദവുമായി ‘മമ്പുറം തങ്ങളുടെ ലോകം’ എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന പ്രചാരണത്തിനെതിരെയാണ് ഇ.കെ. സുന്നിവിഭാഗം പുതിയവെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: