കൊച്ചി : പഞ്ചായത്ത് വിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കും. പഞ്ചായത്ത് വിഭജനം ഭാഗികമായി റദ്ദാക്കിയ സിംഗിള്‍ ബഞ്ച് വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്, ജസ്റ്റീസ് എ എം ഷഫീക് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് സര്‍ക്കാര്‍ അപ്പീലിന്മേല് കഴിഞ്ഞദിവസങ്ങളില്‍ പ്രാഥമിക വാദം കേട്ടത്. പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി രൂപീകരണം തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവിന്മേലല്ല, സ്റ്റേ വേണമെന്ന സര്‍ക്കാര്‍ ആവശ്യത്തിലാണ് വിധിയുണ്ടാവുകയെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
സ്റ്റേ അനുവദിച്ചാല്‍ 86 ദിവസത്തിനകം പുതുക്കിയ പഞ്ചായത്ത് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ എജി അറിയച്ചത്. എന്നാല്‍ വിഭജനം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് നടത്താന്‍ ആറ് മാസം വേണ്ടി വരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.
നവംബര്‍ ഒന്നിനകം പുതിയ ഭരണസമിതി അധികാരത്തിലെത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്നും പലതവണയാവശ്യപ്പെട്ടിട്ടും നടപടിക്രമങ്ങള്‍ മുടക്കിയെന്നും കമ്മീഷന് കോടതിയില്‍ കുറ്റപ്പെടുത്തിയിരുന്നു.
തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണാധികാരമുണ്ടെന്നും സമയത്ത് തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണഘടനാ ബാധ്യതയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: