ചേര്‍ത്തല: കാര്‍ തട്ടി നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് മറ്റൊരു കാറിലേക്ക് മറിഞ്ഞ് ദമ്പതികളുള്‍പ്പെടെ നാല് പേര് മരിച്ചു, ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരായ രണ്ട് പേരുടെ നില ഗുരുതരം.
കാര്‍ യാത്രക്കാരായ ചെങ്ങന്നൂര്‍ പാണ്ടനാട് നെടുംപറമ്പില്‍ അനീഷ് എബ്രഹാം (32), ഭാര്യ ബിബിന (26), ഡ്രൈവര്‍ പാണ്ടനാട് പനച്ചുമൂട്ടില്തെങ്ങില് എബ്രഹാം (മനു -38), ബസ് യാത്രക്കാരി ആലപ്പുഴ ഇന്ദിരാ ജങ്ഷന് സമീപം ലക്ഷ്മി ഭവനത്തില്‍ കനകമ്മ (55) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അനീഷിന്റെ അച്ഛന് എബ്രഹാം, ബന്ധുവായ കോന്നി ഏലംകുളം കിഴക്കേ പറമ്പില്‍ സോജന് പി. സാമുവല്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശീയപാതയില്‍ മായിത്തറയ്ക്ക് സമീപം ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്ന് ചേര്‍ത്തല വഴി കുത്തിയതോട്ടിലേക്ക് പോവുകയായിരുന്ന ഓര്‍ഡിനറി ബസും നെടുമ്പാശേരിയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. എതിരെ അമിത വേഗതയില്‍ വന്ന മറ്റൊരു കാര്‍ ബസിന്റെ മുന്‍ഭാഗത്ത് ഇടിച്ചതോടെ ടയര്‍ പഞ്ചറായി. നിയന്ത്രണംവിട്ട ബസ് റോഡിന്റെ വലതുവശത്തേക്ക് മറിയുകയും എതിര്‍ദിശയില്‍ വന്ന കാറിലേക്ക് വീഴുകയുമായിരുന്നു.
ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ആദ്യം അപകടമുണ്ടാക്കിയ കാര്‍ ബസില്‍ ഇടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വിദേശത്ത് നിന്നും മടങ്ങിയെത്തിയ അനീഷിനെ എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോകുവാനെത്തിയതായിരുന്നു കാറിലുണ്ടായിരുന്നവര്‍. അപകടം നടന്നയുടനെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. തുടര്‍ന്ന് അഗ്നിശമന സേനയും പോലീസുമെത്തി. കയര്‍ ഉപയോഗിച്ച് മറ്റൊരു വാഹനത്തിന്റെ സഹായത്തോടെ മറിഞ്ഞ ബസ് ഉയര്‍ത്തി.
ബസിനടിയില്‍പ്പെട്ട കാറിലെ മൂന്നു പേരും അപകടസ്ഥലത്ത് മരിച്ചു. ബസിനടിയില്‍ പെട്ട് മരിച്ച കനകമ്മയുടെ മുഖം തകര്‍ന്ന നിലയിലായിരുന്നു. വൈകിട്ടോടെ ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും ഗുരുതരമായി പരിക്കേറ്റ എബ്രഹാം, സോജന് പി. സാമുവല്‍ എന്നിവരെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
മരിച്ച പി.സി.എബ്രഹാമിന്റെ അച്ഛന് പി.എ.ചെറിയാന്, അമ്മ മേരിക്കുട്ടി, ഭാര്യ രാജി (ദമാമില്‍ നഴ്സ്). മക്കള്‍: രുഗ്മ മേരി എബ്രഹാം (എംഎംഎആറിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി), റിയാന എല്‍സ എബ്രഹാം (രണ്ടുവയസ്സ്).
അപകടസ്ഥലത്ത് എത്തിയ മന്ത്രി രമേശ് ചെന്നിത്തലയും കളക്ടര്‍ എന്‍. പത്മകുമാറും പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ സന്ദര്‍ശിച്ചു. കുവൈറ്റില്‍ ജോലി ചെയ്യുന്ന അനീഷ് ഓണാവധി ആഘോഷിക്കാനാണ് നാട്ടിലെത്തിയത്. അമ്മയ്ക്ക് സുഖമില്ലാതിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നാട്ടിലെത്തിയ അനീഷ് അമ്മ മരിച്ചതിനാല്‍ ഫെബ്രുവരിയിലാണ് മടങ്ങിയത്. അനീഷും ബിബിനയും വിവാഹിതരായിട്ട് രണ്ടു വര്‍ഷമാകുന്നതേയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: