കൊച്ചി: അറുപത്തൊന്പത് പഞ്ചായത്തുകളും, നാല് മുനിസിപ്പാലിറ്റികളും രൂപീകരിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സിംഗിള്‍ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവെച്ചു. സംസ്ഥാന സര്‍ക്കാരിനും സ്വന്തം താല്‍പ്പര്യപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കീറിമുറിച്ച മുസ്ലിം ലീഗിനും കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഇടക്കാല വിധി. വിഭജനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്കിയ അപ്പീല്‍ തള്ളിയ ഡിവിഷന് ബഞ്ച് 2010ലെ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യസമയത്തു തന്നെ തെരഞ്ഞെടുപ്പ് നടത്താനും കമ്മീഷന് നിര്‍ദ്ദേശം നല്കി. പഞ്ചായത്തുകള്‍ തങ്ങള്‍ക്ക് അനുകൂലമായ വിധത്തില്‍ വെട്ടിമുറിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ അവ പിടിച്ചെടുക്കാനുള്ള നീക്കമാണ് പൊളിഞ്ഞത്.
സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്, ജസ്റ്റീസ് എ എം ഷഫീക് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വിധിച്ചു.
തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കണം. തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ കമ്മീഷന് തീരുമാനിക്കാം. കോടതി വ്യക്തമാക്കി.
പഞ്ചായത്ത് വാര്‍ഡ് വിഭജനത്തിനുള്ള അതിര്‍ത്തി നിര്‍ണയത്തില്‍ നടപടി ക്രമങ്ങള്‍ പാലിച്ചിക്കാത്തതും ഒരു റവന്യൂ വില്ലേജ് രണ്ട് പഞ്ചായത്തുകളിലാക്കി വിഭജിച്ചതുമാണ് സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തത്.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി രൂപീകരണം തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവിന്മേലല്ല, സ്റ്റേ വേണമെന്ന സര്‍ക്കാര്‍ ആവശ്യത്തിലാണ് വിധിയുണ്ടാവുകയെന്ന് ഡിവിഷന് ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്റ്റേ അനുവദിച്ചാല്‍ 86 ദിവസത്തിനകം പുതിയ പഞ്ചായത്ത് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിനുവേണ്ടി എജി അറിയച്ചിരുന്നത്. വാര്‍ഡ് പുനര്‍ നിര്‍ണയ കമ്മീഷന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ 50 ജീവനക്കാരെ നിയോഗിക്കാമെന്നും കൂടുതലായി അടിസ്ഥാന സൗകര്യമൊരുക്കാമെന്നുമാണ് സര്‍ക്കാര്‍ ഉറപ്പു നല്‍കിയത്.
എന്നാല്‍ നവംബര്‍ ഒന്നിനകം പുതിയ ഭരണസമിതി അധികാരത്തിലെത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും പുതിയ പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിലപാടെടുത്തത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്നും പലതവണയാവശ്യപ്പെട്ടിട്ടും നടപടിക്രമങ്ങള്‍ മുടക്കിയെന്നും കമ്മീഷന് കോടതിയില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു.
വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയശേഷം വിജ്ഞാപനം പുറത്തിറക്കിയതില്‍ തെറ്റില്ലെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. ജനസംഖ്യയിലെ ആനുപാതിക മാറ്റം കണക്കിലെടുത്ത് 2011ലെ സെന്‍സസ് പ്രകാരം വാര്‍ഡുകള്‍ വിഭജിക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് കമ്മീഷന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് 2012 മുതല്‍ നിരവധി കത്തുകള്‍ സര്‍ക്കാരിന് അയച്ചു. ഇതിനൊന്നും സര്‍ക്കാര്‍ പ്രതികരിച്ചില്ല.
ഡി ലിമിറ്റേഷന്‍ കമ്മറ്റി രൂപീകരിച്ചത് മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്. ഒരുവര്ഷങ്ങള്ക്ക് മുന്‍പെങ്കിലും ഡിലിമിറ്റേഷന്‍ കമ്മറ്റി രൂപീകരിച്ചിരുന്നെങ്കില്‍ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നെന്നും കമ്മീഷന് കോടതിയില്‍ ബോധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: