വ്യക്തികള്‍ക്കെന്നപോലെ ഓരോ ജനതയ്ക്കും ഒരു പ്രത്യേക കഴിവുണ്ട് ശക്തികേന്ദ്രമുണ്ട്, പ്രതിഭയുണ്ട്. ജനതയുടെ ജീവന് കുടികൊള്ളുന്നത് അവിടെയാണ്. അതിന്റെ ഏറ്റക്കുറച്ചിലുമായി ബന്ധപ്പെട്ടുകൊണ്ടായിരിക്കും ഏതു ജനതയുടെയും വളര്‍ച്ചയും തളര്‍ച്ചയും. ഭാരതത്തിന്റെ ആ വൈശിഷ്ട്യം മതമാണ്, ആത്മീയതയാണ്, ഈശ്വരാന്വേഷണമാണ്. മതം നമ്മുടെ നട്ടെല്ലാണ്; ആത്മീയത നമ്മുടെ ദേശീയ ജീവിതസംഗീതത്തിന്റെ ശ്രുതിയാണ്. അവ നമ്മുടെ ഹൃദയമിടിപ്പും പ്രാണവായുവുമാണ്, നമ്മുടെ വിലമതിക്കാനാവാത്ത പൈതൃകമാണ്. അതിനെ കാത്തുസൂക്ഷിക്കുക നമ്മുടെ പരമധര്‍മമാണ്. അതു കൈമോശം വന്നാല്‍, മൂന്നുതലമുറകള്‍ക്കുള്ളില്‍, ഒരു ജനതയെന്ന നിലയില്‍, നാമില്ലാതാവും. സര്‍വനാശമായിരിക്കും അതിന്റെ ഫലം. ഈശ്വരാന്വേഷണത്തിന് പ്രാമുഖ്യം നല്കി ജീവിക്കുന്ന കാലത്തോളം ഭാരതം അമരഭാരതമായി നിലനില്ക്കും. ഭാരതം നശിച്ച് നാമാവശേഷമാവുന്നതുവരെ അതിന് യൂറോപ്പാവാന്‍ കഴിയുകയില്ല” ഈ വിധത്തിലായിരുന്നു യുവാക്കള്‍ക്ക് സ്വാമിജി നല്കിയ ഉപദേശത്തിന്റെ സാരാംശം.
മതത്തേയും ആത്മീയതയേയും നാം കാത്തുസൂക്ഷിക്കേണ്ടത് ഈശ്വരന് നമ്മെ ഏല്‍പ്പിച്ച ദൗത്യനിര്‍വഹണത്തിനുവേണ്ടിയാണ്. ആത്മീയ പ്രകാശത്തിനുവേണ്ടി വ്യാകുലപ്പെടുന്ന ലോകത്തിന് അതു നല്കിയനുഗ്രഹിക്കുക എന്നതാണ് ആ ദൗത്യം. അനാദികാലം മുതല്‍ ഭാരതം ലോകത്തിന്റെ ആത്മീയാചാര്യനായിരുന്നുവെന്ന് മനുസ്മൃതിയിലെ പ്രസിദ്ധമായ ഈ ശ്ലോകം സാക്ഷ്യപ്പെടുത്തുന്നുണ്ട്, ”ഏതദ്ദേശ പ്രസൂതസ്യ, സകാശാദഗ്രജന്മനഃ സ്വം സ്വം ചരിത്രം ശിക്ഷേരന്‍, പൃഥിവ്യാം സര്‍വമാനവാഃ”- ഈ ദേശത്തില്‍ (ഭാരതത്തില്‍) ജനിച്ച ജ്ഞാനവൃദ്ധരില്നിന്ന്, ലോകത്തിലെ എല്ലാ ജനങ്ങളും അവരവരുടെ ചരിത്ര പഠിക്കേണ്ടതാണ്. ആത്മീയലോകാചാര്യനെന്ന ആ ചിരപുരാതന പദവി തുടര്‍ന്നും നിലനിര്‍ത്തണമെന്നാണ് സ്വാമിജി ഭാരതത്തിലെ യുവാക്കളോട് ആവശ്യപ്പെടുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: