രാമന് ഇത്രയും പറഞ്ഞപ്പോഴേക്കും താരയ്ക്ക് മാനസികമായ ഒരു ഉണര്‍വ് ലഭിച്ചു. അവള് രാമനോട് ചോദിച്ചു. പ്രഭോ ശരീരം വിറകിനു തുല്യവും ജീവന് നിത്യനായ ഈശ്വരനുമാണെങ്കില്‍ പിന്നെ സുഖദുഃഖാദികള്‍ അനുഭവിക്കുന്നത് ആരാണ്?
ഇതുകേട്ട് രാമന് പറഞ്ഞു. ദേവീ ആത്മാവിനെ സംബന്ധിക്കുന്ന തത്ത്വം രഹസ്യാത്മകമാണ്. എത്ര കാലത്തോളം ആത്മാവിന് അഹങ്കാരാദി സംബന്ധം ഉണ്ടായിരിക്കുന്നുവോ അത്രയുംകാലം ആത്മാവിന് വിവേകമില്ലാത്തതുകൊണ്ട് ഈ സംസാരവും അതിലെ സുഖദുഃഖാദികളും നിലനില്ക്കും. ലോകവിഷയങ്ങളിലും അര്ത്ഥകളത്ര പുത്രാദികളിലും ഭ്രമിച്ച് ജനനമരണങ്ങള്‍ക്ക് അടിപ്പെട്ടുഴലുന്ന അവസ്ഥയെയാണ് സംസാരമെന്നു പറയുന്നത്. സംസാരം സത്യമല്ലാത്തതാണ്. അത് തനിയെ മാറിപ്പോകുന്നതല്ല. നാനാവിഷയങ്ങളെ ധ്യാനിച്ചുകൊണ്ടിരിക്കുന്നവന്‍ സ്വപ്നത്തില്‍ സത്യമല്ലാത്ത പലതും ദര്‍ശിക്കുന്നതുപോലെയാണ് ഈ സംസാരവും വര്‍ത്തിക്കുന്നത്. അനാദിയായ അവിദ്യാബന്ധം മൂലം അഹങ്കാരത്തിന് സംസാരഭ്രമമുണ്ടാകുന്നു.
സംസാരം രാഗദ്വേഷാദികളുടെ സങ്കുലവും അര്‍ത്ഥമില്ലാത്തതുമാണ്. സംസാരത്തിന് കാരണമായിരിക്കുന്നത് മനസ്സാണ്. മനസ്സിന് ബന്ധം സംഭവിക്കുമ്പോള്‍ ആത്മാവും മനസ്സും സമാനത്വം പ്രാപിക്കുന്നു. അങ്ങിനെ ആത്മാവിനും സംസാരബന്ധം ഉണ്ടാകുന്നു. രക്താദികളുടെ സാന്നിദ്ധ്യം മൂലം ശുദ്ധമായ സ്ഫടികവും രക്തവര്‍ണ്ണത്തില്‍ കാണപ്പെടുന്നു. പക്ഷെ സത്യത്തില്‍ സ്ഫടികത്തിന്ന് നിറംമാറുന്നില്ല. അവയില്‍ പറ്റിപ്പിടിച്ചിട്ടുള്ള രക്തമാണ് അതിന്റെ നിറംമാറ്റത്തിനു കാരണം. അതുപോലെയാണ് നമ്മുടെ ബുദ്ധി, ഇന്ദ്രിയങ്ങള്‍ തുടങ്ങിയവയുടെ സാമീപ്യംമൂലം ആത്മാവിന് സംസാരബന്ധം ഉണ്ടാകുന്നത്.
ആത്മാവ് തന്റെ ഉപാധിയായ മനസ്സിനെ പിന്തുടര്ന്ന് അതിലെ കാമഭോഗങ്ങളെ അനുഭവിച്ച് സത്വാദിഗുണത്രയങ്ങള്ക്കടിപ്പെട്ട് അവശത്വം കലര്‍ന്ന് സംസാരത്തില്‍ വലയുന്നു. ആദ്യം മനസ്സിന്റെ ഗുണങ്ങളെ സൃഷ്ടിക്കുന്നു. പിന്നെ വെളുപ്പ്, ശോണിമ, കാളിമ അതായത് സാത്വികം, രാജസം, താമസം എന്നിവ കലര്‍ന്ന പലവിധത്തിലുള്ള കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് ജീവന് പ്രളയംവരെ അതിന്റെ പ്രയാണം തുടരുന്നു. പിന്നീട് എല്ലാം ഒടുങ്ങുന്ന പ്രളയകാലത്തു ജീവന് പൂര്‍വ വാസനകള്‍ മൂലമുളവാകുന്ന അഭിനിവേശത്താല്‍ അനാദിയായ അവിദ്യയ്ക്ക് വശപ്പെടുന്നു. വീണ്ടും സൃഷ്ടിതുടങ്ങുമ്പോള് ഘടീയന്ത്രമെന്നപോലെ (ഏത്തം അഥവ കിണറ്റില്‍നിന്നും വെള്ളംതേവാനുള്ള യന്ത്രം) പൂര്‍വവാസനകളോടെ ജനനംകൊള്ളുന്നു. ആര്‍ക്കും അത് ഒഴിവാക്കാന്‍ സാദ്ധ്യമല്ല.
സ്വയമാര്‍ജിച്ച പുണ്യവിശേഷം കൊണ്ട് സത്തുക്കളുമായി സഹവാസം ലഭിക്കുമ്പോള്‍ ആ ശാന്താത്മാവിന് പരമാത്മാവിനെക്കുറിച്ചറിയുന്നതിന്ന് ശ്രദ്ധയുണ്ടാകുകയും സ്വരൂപവിജ്ഞാനം ഉദിക്കുകയും ചെയ്യുന്നു. അങ്ങിനെ ആത്മജ്ഞാനം കൈവരുമ്പോള്‍ ഗുരുവിന്റെ അനുഗ്രഹത്താല്‍ തത്വമസി, അഹം ബ്രഹ്മാസ്മി, സര്‍വം ഖലിദംബ്രഹ്മ ഈശാവാസ്യ മിദംസര്വം ഇത്യാദി മഹാവാക്യങ്ങളുടെ ആന്തരാര്ത്ഥത്തെപ്പറ്റിയുള്ള ജ്ഞാനം ലഭിക്കുന്നു. ദേഹം, ഇന്ദ്രിയം, മനസ്സ്, പ്രാണന് തുടങ്ങിയവയില്‍നിന്ന് തികച്ചും വേറിട്ട് നില്‍ക്കുന്നതാണ് ആത്മാവ്. സത്യസ്വരൂപനും ആനന്ദസ്വരൂപനും ഏകവുമാണ് ആത്മാവ്. അത് നിത്യമായതും നിരുപമവും, നിഷ്കളങ്കവും, നിര്‍ഗുണവുമാണ്. ഇതറിയുന്നതോടുകൂടി ഏതൊരാളും മുക്തനായിത്തീരും. ഞാന്‍ ഈ പറഞ്ഞത് സത്യംമാത്രമാണ്. ആത്മാവിനെപ്പറ്റി ഇപ്രകാരം ആലോചിക്കാന്‍ കഴിയുന്നവന് സംസാരദുഃഖം സംഭവിക്കുന്നില്ല.
അതുകൊണ്ട് ഭവതി ഞാന്‍ പറഞ്ഞ ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വിശുദ്ധയായി മായാമോഹങ്ങളെ വെടിയുക. കര്‍മ്മബന്ധങ്ങളില്‍നിന്ന് മുക്തയായി നിര്മ്മലബ്രഹ്മത്തില് ലയിക്കുക. ശ്രീരാമചന്ദ്രന്റെ ഈ വാക്കുകള്‍ ശ്രവിച്ച താര ആത്മാനുഭൂതി കൈവരിച്ച് സന്തുഷ്ടയായിത്തീര്‍ന്നു. അവളുടെ മോഹങ്ങളകന്നു. മനസ്സ് തെളിഞ്ഞു. ദേഹാഭിമാനം മൂലമുള്ള ദുഃഖങ്ങളകന്ന് താന്‍ ദേഹമല്ല ആത്മാവാണെന്നുള്ള ആനന്ദദായകമായ അറിവ് നേടി അവള് ജീവിച്ചിരിക്കെത്തന്നെ മോഹബന്ധങ്ങളില്‍ നിന്ന് മോചനംനേടി ജീവന്മുക്തയായിത്തീര്ന്നു. താരയ്ക്കു നല്കിയ ഉപദേശങ്ങള്‍ മനമിരുത്തി ശ്രവിച്ച സുഗ്രീവനും തന്റെ മാനസിക ഭ്രമമകന്ന് സ്വസ്ഥതയും സമാധാനവും കൈവരിച്ചു.
രാമന്റെ നിര്‍ദ്ദേശമനുസരിച്ച് സുഗ്രീവനും അംഗദനും ചേര്‍ന്ന് ബാലിയുടെ ഭൗതികശരീരം സംസ്കരിച്ചു. പരേതാത്മാവിന്നുവേണ്ടി അംഗദന് പൈതൃകവിധാനവും ഭംഗിയായി നിര്‍വഹിച്ചു.
അനന്തരം സുഗ്രീവന് രാജ്യാഭിഷേകവും അംഗദന് യുവരാജാഭിഷേകവും നടത്താന്‍ നിശ്ചയിക്കുകയും അതിന്നുവേണ്ട സംരംഭങ്ങള്‍ ശരിപ്പെടുത്തുന്നതിന് ലക്ഷ്മണന്റെ മേല്‍നോട്ടത്തില്‍ ഹനുമാനേയും ജാംബവാനേയും ഏല്പിച്ച് ശ്രീരാമന് ഋശ്യമൂകാചലത്തിലേക്ക് പോയി വിശ്രമിച്ചു.
മൂവരും രാമാജ്ഞപ്രകാരം അഭിഷേകോപകരണങ്ങള് സംഭരിച്ച് വിവരം ശ്രീരാമചന്ദ്രനെ അറിയിച്ചു. സുഗ്രീവന് രാമസന്നിധിയിലെത്തി അദ്ദേഹത്തെ കിഷ്കിന്ധയിലേക്ക് ക്ഷണിച്ചു. ആ ക്ഷണം അദ്ദേഹം സ്നേഹപൂര്‍വ്വം നിരസിച്ചു. കിഷ്കിന്ധയില്‍ ചെന്ന് അഭിഷേകം നിര്‍വിഘ്നം നടത്തിക്കൊടുക്കുവാന്‍ അദ്ദേഹം തന്നോട് നിര്‍ദ്ദേശിച്ചു.
രാമനിര്‍ദ്ദേശമനുസരിച്ച് കിഷ്കിന്ധയിലെത്തിയ താന്‍ സുഗ്രീവനെ രാജാവായും അംഗദനെ യുവരാജാവായും രുമയെ മഹാറാണിയായും താരാദേവിയെ സകല പദവികളോടുംകൂടി അമ്മ മഹാറാണിയായും വാഴിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: