ഇന്ത്യയിലെ 450 ദശലക്ഷം ഡോളര്‍ വരുന്ന ചില്ലറ വില്‍പ്പന രംഗം വിദേശകമ്പനികള്‍ക്ക് തുറന്നുകൊടുക്കുവാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യോല്‍പ്പന്ന രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയിലേക്ക് മള്‍ട്ടിബ്രാന്‍ഡ് കമ്പനികള്‍ വരുന്നതോടെ കര്‍ഷകരുടെ ഉല്പാദനത്തിന് വര്‍ധിച്ച മൂല്യം ലഭിക്കുമെന്നും നാല് ദശലക്ഷം ജോലികള്‍- പ്രത്യേകിച്ച് സ്ത്രീകള്‍ക്കും അസംഘടിതര്‍ക്കും കിട്ടുമെന്നും ഇത് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് മൊത്തത്തില്‍ സഹായകരമാകുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ഇന്ത്യ 213 ദശലക്ഷം ടണ്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ഉല്പാദിപ്പിക്കുമ്പോള് ഇത് സംഭരിക്കാനുള്ള അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാല്‍ 40 മുതല്‍ 50 ശതമാനത്തോളം നശിച്ചുപോകുന്നു എന്നതാണ് പ്രധാന വാദം. വിദേശനിക്ഷേപകര്‍ അടിസ്ഥാന സൗകര്യങ്ങള്‍-ശീതീകരണ സംവിധാനം-വരെ കൊണ്ടവരുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ നശിക്കാതിരിക്കും. കര്‍ഷകര്‍ക്ക് നേരിട്ട് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാമെന്നുള്ളതിനാല്‍ ഇടനിലക്കാര്‍ക്കുള്ള കമ്മീഷന് ഒഴിവാക്കപ്പെടും. ഇപ്പോള്‍ ഭക്ഷ്യ ഉല്പാദകര്ക്ക് മൂന്നില്‍ ഒരു ശതമാനം മാത്രം ലാഭം ലഭിക്കുന്നു. പച്ചക്കറി-പഴ ഉല്പാദകര്ക്ക് 12 മുതല്‍ 15 ശതമാനം മാത്രം വില ലഭിക്കുന്നു. കൂടുതല്‍ വില ലഭിക്കാനും പാക്കേജിംഗ് പ്രോസസിംഗ് മുതലായ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോള്‍ മള്‍ട്ടിബ്രാന്‍ഡ് ചില്ലറ വില്‍പ്പന രംഗത്ത് 51 ശതമാനം വിദേശനിക്ഷേപമാണുള്ളത്. അതാണ് 100 ശതമാനമാക്കി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നത്.
മിനിമം വിദേശനിക്ഷേപം 10 കോടി ആയിരിക്കണമെന്ന വ്യവസ്ഥയോടൊപ്പം ഇത് 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള 53 നഗരങ്ങളില്‍ മാത്രമേ നടപ്പാക്കുകയുള്ളൂ. നിക്ഷേപകര്‍ 30 ശതമാനം ചരക്കും ചെറുകിട വ്യവസായികളില്‍നിന്നെടുക്കണം എന്നും നിബന്ധനയുണ്ട്. ബ്രാന്‍ഡില്ലെങ്കിലും പച്ചക്കറി, പഴം, മുട്ട, ധാന്യം, പരിപ്പ് മുതലായവ വില്ക്കാന് സാധ്യമാണ്. പിസാഹട്ട്, നൈക്കി, മാംഗോ മുതലായ കമ്പനികള്‍ ഇപ്പോള്‍തന്നെ രംഗത്തുണ്ട്. ചൈന, ഇന്തോനേഷ്യ, തായ്ലന്ഡ്, റഷ്യ, സൗത്താഫ്രിക്ക മുതലായ രാജ്യങ്ങള്‍ ഇപ്പോള്‍തന്നെ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ടെന്നും വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ ന്യായീകരിക്കുന്നു. മള്‍ട്ടിബ്രാന്‍ഡ് കമ്പനികള്‍ വരുന്നതോടെ അടിസ്ഥാന സൗകര്യ വികസനത്തിന് പുറമെ ഇന്ത്യയിലെ ആറുലക്ഷം ഗ്രാമങ്ങള്‍ക്ക് കൂടുതല്‍ മാര്‍ക്കറ്റ് പ്രവേശനവും കൂടുതല്‍ ലാഭവും നല്ല സാങ്കേതികവിദ്യയും ഡയറക്ട് ലിങ്കുകളും ലഭ്യമാകും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വില ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടുമ്പോള്‍ ഏജന്റുമാര്‍ക്ക് റോളില്ല. ചില്ലറവില്‍പ്പനക്കാര്‍ക്ക് 10 മുതല്‍ 15 ശതമാനം കമ്മീഷന് ലാഭിക്കാന്‍ സാധിക്കും. ഉപഭോക്താക്കളുടെയും റീട്ടെയ്ലറുടെയും ഇടയിലുള്ള വിടവ് നികത്താനാകും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 39,600 കോടി ഡോളറിന്റെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ ചെറുകിട വ്യവസായികള്‍ക്ക് ഇത് കനത്ത ആഘാതം ഏല്‍പ്പിക്കുമെന്നാണ് ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികളും തൃണമൂല്‍ കോണ്‍ഗ്രസും പറയുന്നത്. മൂന്നര കോടി ജനങ്ങളാണ് ഇന്ത്യയിലെ ചില്ലറ വില്‍പ്പന രംഗത്തുള്ളത്. ഇവരില്‍ 90 ശതമാനം പേരും അസംഘടിത മേഖലയിലുള്ളവരാണ്. ഇവരാണ് ഈ ആഗോളഭീമന്മാരുടെ വരവിനെ ഭയാശങ്കകളോടെ വീക്ഷിക്കുന്നത്. റിലയന്‍സ് കടന്നുവന്നപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ പൂട്ടേണ്ടിവന്നത് ജനങ്ങള്‍ കണ്ടതാണ്.
സംഘടിത അസംഘടിത മേഖലയില്‍ ഒന്നരക്കോടി ചെറുകിട ഔട്ട്ലെറ്റുകള് ഉണ്ട്. ഇതിന് പുറമെ റോഡരികില്‍ പഴം, പച്ചക്കറി മുതലായ ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് അസാധ്യമാകുന്നതോടെ സാധാരണക്കാരുടെ അന്നമാണ് മുട്ടുന്നത്. നാല് കോടി വഴിയോര കച്ചവടക്കാര്‍ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യയിലെ ഉല്‍പ്പന്ന സേവന മേഖലയിലും ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടത്രെ. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ 58 ശതമാനം സേവനമേഖല നല്‍കുന്നതാണ്. ഇവര്‍ വിദേശനിക്ഷേപം സ്വീകരിക്കാന്‍ തയ്യാറല്ല. ചൈനയോടുള്ള ഉപമയും ശരിയല്ലാതാകുന്നത് അത് ഒരു ‘മാനുഫാക്ചറിംഗ് എക്കോണമി’ ആയതിനാലാണ്.
വാള്‍മാര്‍ട്ടിന്റെ മുഖ്യ വിതരണക്കാരന് ചൈനയാണ്. ചൈനക്ക് ഈ മേഖലയില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ സാധിക്കുമ്പോള്‍ ഇന്ത്യക്ക് തൊഴില്‍ നഷ്ടമായിരിക്കും ഉണ്ടാകുക. ഭക്ഷ്യശൃംഖല അപ്പാടെ വിദേശകുത്തകകളുടെ കയ്യില്‍ എത്തുമെന്നതും ആശങ്ക ജനിപ്പിക്കുന്നു. 30 ലക്ഷം കോടി ചില്ലറവിപണിയില് നിക്ഷേപിക്കുമെന്നും ഇവര്‍ 51 ശതമാനം മുതല്‍ മുടക്കുമെന്നും 50 ശതമാനം അടിസ്ഥാന മേഖലയില്‍ ആയിരിക്കുമെന്നും സര്‍ക്കാര്‍ പറയുന്നതില്‍ വിശ്വാസം വരാതെ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിക്കപ്പെട്ടു. കേരളത്തില്‍ വ്യാപാരി-വ്യവസായി സമൂഹം ചൊവ്വാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെറുകിട വ്യാപാരികളുടെ നട്ടെല്ലൊടിക്കുന്നതിനെതിരെയാണ് പ്രക്ഷോഭം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: