ചേര്‍ത്തല: ചോരക്കളമായി ദേശീയപാത, കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മായിത്തറയില്‍ നടന്നത് മൂന്ന് അപകടങ്ങള്‍. ബസ് നിയന്ത്രണം വിട്ട് കാറിനു മുകളിലേക്ക് മറിഞ്ഞ് നാല് പേരുടെ മരണത്തിനിടയാക്കിയ ഇന്നലത്തെ അപകടമാണ് ഇതിലൊടുവിലത്തേത്. കഴിഞ്ഞയാഴ്ച ചേര്‍ത്തല സ്വദേശിയും സിപിഎം പ്രാദേശിക നേതാവുമായ രഘുവരനും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ ലോറിയിടിച്ച് നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബിവറേജസ് കോര്‍പ്പറേഷനിലേക്ക് മദ്യക്കുപ്പികളുമായി വന്ന ലോറി ഇവിടെ അപകടത്തില്‍പ്പെട്ടതും അടുത്ത ദിവസമാണ്. നിയന്ത്രണം വിട്ട ലോറി സമീപത്തെ വീടിന്റെ മതില് ഇടിച്ചു തകര്‍ത്താണ് നിന്നത്. ഒരുവര്‍ഷം മുമ്പ് മുമ്പ് തടിയും കയറ്റി വന്ന ലോറി മിനിലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിക്കുകയും മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാവുകയും ചെയ്തിരുന്നു.
ദേശീയപാത പൊട്ടിപ്പൊളിഞ്ഞ് അപകടങ്ങള്‍ പെരുകുമ്പോഴും അധികൃതരുടെ നിസംഗത വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. റോഡിലേക്ക് പുല്ലുവളര്‍ന്നു നില്ക്കുന്നതും തറനിരപ്പില്‍ നിന്ന് ടാര്‍ റോഡ് ഉയര്‍ന്നുനില്‍ക്കുന്നതുമാണ് അപകടങ്ങള്‍ക്ക് കാരണം. ഇരുചക്രവാഹനയാത്രികരുടെ വേഗപ്പാച്ചിലും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്. ഇരുചക്രവാഹനയാത്രികന്റെ അമിതവേഗതയാണ് ഇന്നലെ നാല് പേരുടെ ജീവന് ദേശീയപാതയില്‍ പൊലിയുന്നതിന് കാരണമായത്. ബൈക്ക് യാത്രികനെ രക്ഷിക്കുവാനുള്ള ശ്രമത്തിനിടെയാണ് കാര്‍ ബസിലിടിച്ചത്. ബസ് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. റോഡിന്റെ മധ്യഭാഗത്തെ ഇടവിട്ടുള്ള വെള്ളവരയ്ക്ക് പകരം ഓവര്‍ടേക്കിങ് പാടില്ലെന്ന സൂചനയുള്ള തുടര്‍ച്ചയായ വര വേണമെന്ന് കാട്ടി മോട്ടോര്‍ വാഹനവകുപ്പ് ദേശീയപാത വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും നടപ്പാക്കുവാന്‍ തയ്യാറായില്ലെന്ന പരാതിയുണ്ട്. ഇതാണ് മേഖലയില്‍ അപകടം വര്‍ദ്ധിക്കുന്നതിന് കാരണം. പോലീസിന്റെ സേവനം ഇവിടെ കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്. അമിത വേഗതയില്‍ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്ന പോലീസുദ്യോഗസ്ഥര്‍ ഹെല്‍മെറ്റ് വേട്ടയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പരാതിയുണ്ട്. എംഎല്‍എ മാരായ പി. തിലോത്തമന്, എ.എം. ആരിഫ്, ജോ.ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ഐജി എം.ആര്. അജിത്കുമാര്‍, കലക്ടര്‍ എന്‍. പത്മകുമാര്‍, ചേര്‍ത്തല ഡിവൈഎസ്പി എന്‍.എന്‍. പ്രസാദ്, ജോ.ആര്‍ടിഒ വി.ആര്. വിദ്യാധരന്, എംവി കെ.ജി. ബിജു, എംവിഐ മുഹമ്മദ് ഷഫീക്ക്, മാരാരിക്കുളം സിഐ കെ.ജി. അനീഷ്, ചേര്‍ത്തല സിഐ വി.എസ്. നവാസ്, അഗ്നിശമന സേന ലീഡിങ് ഫയര്മാന് ബി. പ്രഭാകരന് എന്നിവരും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: