പാലാ: അംഗവൈകല്യം മറന്ന് സന്തോഷിന്റെ ജീവിത വഴിയില്‍ കൈത്താങ്ങായി ഇനി സംഗീതയുണ്ടാകും. മൂന്നാം വയസ്സില്‍ പോളിയോ ബാധിച്ച് ഇരുകാലുകള്‍ക്കും ബലക്ഷയം സംഭവിച്ച സന്തോഷ് ഇന്നലെ കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തിലാണ് സംഗീതയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. ഊന്നുവടികളുടെ സഹായത്തോടെ എത്തിയ സന്തോഷിനെ സംഗീതയുടെ അമ്മയുടെ സഹോദരീപുത്രന്മാരായ റജിയും ബാബുവും, അമ്മ സാവിത്രി, അച്ഛന് ചന്ദ്രന് എന്നിവരും ചേര്‍ന്ന് കതിര്‍മണ്ഡപത്തിലേക്ക് സ്വീകരിച്ചു.
തിരുവനന്തപുരം പാലോട് പച്ച സ്വദേശിയായ സന്തോഷ് എഞ്ചിനീയറിങ് ബി.ടെക്ക്കാരനാണ്. കഴക്കൂട്ടം ടെക്നോപാര്‍ക്കില്‍ സ്വന്തം സ്ഥാപനമായ വൈജെന് ടെക്നോളജിയുടെ സിഇഒ ആണ് സന്തോഷ്. മികച്ച ഗായകനായ സന്തോഷ് 1997 ലെ തിരുവനന്തപുരം ജില്ലാ സ്കൂള്‍ യുവജനോത്സവത്തിന്റെ കലാപ്രതിഭയായിരുന്നു. പ്രശസ്ത സംഗീതജ്ഞന് എം.ജി രാധാകൃഷ്ണന്റെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം.
റിയാലിറ്റി ഷോയിലും നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭക്തിഗാനങ്ങളുടെയും സംഗീത ആല്‍ബങ്ങളുടെയും സിഡികളും സന്തോഷിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഗസല്‍, ഹിന്ദുസ്ഥാനി സംഗീതവും സംഗീത ഉപകരണങ്ങളും ഈ കലാകാരന് വഴങ്ങും. മാതൃഭാഷ കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, കന്നഡ, ഉറുദു ഭാഷകളും വശമാണ്. ശരവണ മന്ദിരം അപ്പുവും സരോജവുമാണ് മാതാപിതാക്കള്‍. സന്ധ്യ സഹോരിയും.
പാലാ വെള്ളിയേപ്പള്ളി സ്വദേശിയായ സംഗീത റാന്നി സിറ്റാഡെല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ ജന്തുശാസ്ത്രവിഭാഗം അധ്യാപികയാണ്. ചിലമ്പില്‍ എന്‍.എ ചന്ദ്രന്, സാവിത്രി എന്നിവര്‍ മാതാപിതാക്കളും സജിനി, സബിത എന്നിവര്‍ മൂത്ത സഹോദരിമാരുമാണ്.
സ്വകാര്യ വൈവാഹിക ബ്യൂറോ മുഖാന്തിരമാണ് ഇവരുടെ വിവാഹാലോചന വന്നത്. അംഗവൈകല്യമുള്ളതിനാല് ഈ ആലോചനയെ സംഗീതയുടെ മാതാപിതാക്കള്‍ ആദ്യം എതിര്‍ത്തെങ്കിലും സംഗീത സന്തോഷിനെ സ്വന്തമാക്കി, സന്തോഷ് സംഗീതയേയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: