കോഴിക്കോട്: ദൃശ്യമാധ്യമങ്ങളേക്കാള്‍ വിശ്വാസയോഗ്യം അച്ചടിമാധ്യമങ്ങളാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അഭിപ്രായപ്പെട്ടു. ചില്ല സാഹിത്യ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അഞ്ചാമത് സാഹിത്യ പ്രതിഭാ പുരസ്കാരം അഡ്വ. പി. എസ്. ശ്രീധരന് പിള്ളയ്ക്ക് സമ്മാനിച്ചശേഷം സംസാരി ക്കുകയായിരുന്നു അദ്ദേഹം. ദൃശ്യ- അച്ചടി മാധ്യമ ങ്ങള് തമ്മിലുള്ള മത്സരത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വസ്തുതകളാണെന്ന് ഉറപ്പു വരുത്തണം.
വാര്‍ത്തകളുടെ വിശ്വാസ്യതയും അവതരണവും അടിസ്ഥാനമാക്കിയായിരിക്കും അച്ചടി മാധ്യമങ്ങളുടെ നിലനില്‍പ്പ്. പാവങ്ങളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും കണ്ണീരൊപ്പാനാണ് രാഷ്ട്രീയ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും ശ്രമിക്കേണ്ടത്. പാവപ്പെട്ടവനും പണക്കാരനുമെന്ന അന്തരം കുറയ്ക്കാനുള്ള ശ്രമങ്ങളും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രപതി നിയമിക്കുന്ന സാധാരണ വ്യക്തിയാണ് ഗവര്‍ണര്‍. പങ്കെടുക്കുന്ന പരിപാടികളില്‍ ഗവര്‍ണ ര്‍ക്കായി പ്രത്യേക ഇരിപ്പിടം ഒരുക്കേണ്ട ആവശ്യമില്ലെന്ന് വേദിയിലുണ്ടായിരുന്ന പ്രത്യേക കസേര ചൂണ്ടി ക്കാട്ടി അദ്ദേഹം പറഞ്ഞു.
എല്ലാവരും സാധാരണ കസേരയില്‍ ഇരിക്കുമ്പോള്‍ താന്‍ പ്രത്യേക കസേര യിലിരുന്ന് അസ്വസ്ഥനാവുകയായിരുന്നു. ഹിസ് എക്സലന്സിയെന്ന് ഗവര്‍ണറെ വിശേഷിപ്പിക്കേണ്ട. ഗവര്‍ണറായി നിയമിതനായ ഉടന്‍ തന്നെ താന്‍ ഇത്തരമൊരു ഉത്തരവ് ഇറക്കിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി എം.പി. വീരേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. എം. ടി. വാസുദേവന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. എം. കെ. രാഘവന് എംപി, ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ, നോര്‍ക്ക വൈസ് ചെയര്മാന് അഡ്വ. സി.കെ. മേനോന്, ഇന്‍ഷൂറന്‍സ് ഓംബുഡ്സ്മാന് പി. കെ. വിജയകുമാര്‍, കവി പി. കെ. ഗോപി, ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി. ബാലകൃഷ്ണന്, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി. ജെ. ജോഷ്വ, മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹിമാന്, സുപ്രഭാതം എഡിറ്റര്‍ നവാസ് പൂനൂര് എന്നിവര്‍ ആശംസ നേര്‍ന്നു. അഡ്വ. പി. എസ്. ശ്രീധരന് പിള്ള മറുപടി പ്രസംഗം നടത്തി.
ചില്ല അസിസ്റ്റന്റ് എഡിറ്റര്‍ ഇ. പ്രശാന്ത് അഡ്വ. പി. എസ്. ശ്രീധരന് പിള്ളയെ പരിചയപ്പെടുത്തി. ചില്ല സാഹിത്യ ട്രസ്റ്റ് ചെയര്മാന് ഇളയിടത്ത് വേണുഗോപാല്‍ സ്വാഗതവും എന്‍. കെ. മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: