കളമശ്ശേരി: നവംബര്‍ രണ്ടാമത്തെ ആഴ്ച്ച മുതല്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒപി പ്രവര്‍ത്തിച്ചു തുടങ്ങും.മെഡിക്കല്‍ കോളേജില്‍ ഒപി തുടങ്ങുന്നതിന് കണ്ടെത്തിയ സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.കെ. ഇളങ്കോവന്. ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്പെഷ്യല്‍ ഓഫീസര്‍ ഡോ.വി.പി ഗംഗാധരന്, ഡോ. പോള്‍ സെബാസ്റ്റിയന്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എസ്.അശ്വിനികുമാര്‍ എന്നിവരോടൊപ്പമായിരുന്നു സന്ദര്‍ശനം. പേ വാര്‍ഡിനുള്ള പണി പകുതിയായ കെട്ടിടം സെക്രട്ടറിക്ക് സന്ദര്‍ശിച്ചു. ഗതാഗത സൗകര്യം, മറ്റ് സൗകര്യങ്ങള്‍ എന്നിവ അദ്ദേഹം പരിശോധിച്ചു.
എത്രയും വേഗം ഒ.പി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ റിപ്പോര്‍ട്ട് സ്പെഷ്യല്‍ ഓഫീസര്‍ ഡോ.വി.പി ഗംഗാധരന് തയ്യാറാക്കും. ജീവനക്കാര്‍, മറ്റ് സൗകര്യങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ ഡോ.ഗംഗാധരന് നിര്‍ദ്ദേശങ്ങള്‍ നല്‍കും കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ഒ.പിക്കായി കണ്ടെത്തിയ കെട്ടിടം ഉടന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഇതിനുള്ള തുക കാബിനറ്റ് തീരുമാനിക്കും. 10 കോടി രൂപ ബിവറേജസ് കോര്പ്പറേഷന് നല്‍കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാന്‍ ജില്ലാ സഹകരണ ബാങ്ക് വായപ് നല്‍കാമെന്ന് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ ഇനി ഉണ്ടാകണം. സാമ്പത്തിക വകുപ്പിന്റെ ഇടപെടല്‍ ഉണ്ടാകേണ്ട വിഷയമാണ് ഇത്. ജീവനക്കാരുടെ നിയമനത്തിലും മന്ത്രിസഭയാണ് തീരുമാനം എടുക്കേണ്ടതെന്ന് ആരോഗ്യസെക്രട്ടറി പറഞ്ഞു.
ഫാര്‍മസി, ലാബ്, മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി എന്നീ സൗകര്യങ്ങളാണ് ആദ്യഘട്ടത്തില്‍ ഉണ്ടാക്കുക. കിടത്തി ചികിത്സ ആരംഭിക്കുന്ന ഘട്ടത്തിലും ഡോ.വി.പി ഗംഗാധരന്റെ സേവനം ഉപയോഗിക്കും. ആര്.സി.സി മാതൃതകയില്‍ സൊസൈറ്റിയായാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഉണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: