പാലാ: നഗരസഭാ ചെയര്മാന് ബിജെപി അംഗത്തെ വഴിവിട്ടു സഹായിക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണം കോണ്‍ഗ്രസ് അംഗമായ നഗരസഭാ വൈസ് ചെയര്‍പേഴ്സണിന്റെ അഴിമതികള്‍ മൂടിവയ്ക്കുന്നിതിനും നഗരസഭയില്‍ ബിജെപിയുടെ മുന്നേറ്റം തടയുന്നതിനും ലക്ഷ്യം വച്ചുള്ളതാണെന്ന് ബിജെപി പാലാ നിയോജകണ്ഡലം പ്രസിഡന്റ് മോഹനന് പനയ്ക്കല്‍, നഗരസഭയിലെ ബിജെപി അംഗം ബിനു പുളിക്കക്കണ്ടം എന്നിവര്‍ ആരോപിച്ചു.
എല്ലാ നഗരസഭാ കൗണ്‍സിലര്‍മാരും ഏതെങ്കിലും ഒരു സ്റ്റാന്റിംഗ് കമ്മറ്റിയില്‍ അംഗമായിരിക്കണം എന്നത് ഭരണഘടനാപരമായ വ്യവസ്ഥയാണ്. തിരഞ്ഞെടുക്കപ്പെട്ട ഒരു അംഗം എന്ന നിലയില്‍ ബിനു പുളിക്കക്കണ്ടത്തിന് സ്റ്റാന്റിംഗ് കമ്മറ്റി മെമ്പര്‍ സ്ഥാനം എന്നത് അവകാശമാണെന്നും ചെയര്മാന് ഉള്‍പ്പെടെയുളള ആരുടെയും ഔദാര്യമല്ലെന്നും മോഹന്‍ പനയ്ക്കല്‍ പറഞ്ഞു.
തോണിക്കടവ് റോഡ് നിര്‍മ്മാണം തെക്കേക്കര ഷോപ്പിംഗ് കോംപ്ലക്സ് ലേലം തുടങ്ങി നിരവധി അഴിമതി ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഫിനാന്‍സ് കമ്മറ്റി ചെയര്മാന് കൂടിയായ വൈസ് ചെയര്‍പേഴ്സണിനാണ് വഴിവിട്ട് സഹായം ലഭിക്കുന്നത്.
2005ലെ തിരഞ്ഞെടുപ്പിലും, 2010ലെ തിരഞ്ഞെടുപ്പിലും സ്വതന്ത്രനായി ജയിച്ച അഡ്വ. ബിനു പുളിക്കക്കണ്ടം ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചപ്പോള്‍ യുഡിഎഫ് നല്കിയ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സ്ഥാനം രാജിവച്ചിരുന്നു. ആരുടെയും ഔദാര്യത്തിന് പുറകേ പോകുന്ന പാര്‍ട്ടിയല്ല ബിജെപി എന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് മോഹന്‍ പനയ്ക്കല്‍, സെക്രട്ടറി ജി. രഞ്ജിത്, നഗരസഭാ കൗണ്‍സിലര്‍ അഡ്വ. ബിനു പുളിക്കക്കണ്ടം, സുമേഷ് രവീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: