ശ്രീകാര്യം(തിരുവനന്തപുരം): ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിലെ ഓണാഘോഷത്തിനിടയില്‍ ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിനി അതീവ ഗുരുതരാവസ്ഥയില്‍.
മൂന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മലപ്പുറം വഴിക്കടവ് കുന്നത്ത് പുല്ലാഞ്ചേരി വീട്ടില്‍ ബഷീറിന്റെയും തനുജയുടെയും മകളായ തന്‍സി ബഷീര്‍ (21) ആണ് തലക്കേറ്റ ഗുരുതരപരിക്കിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്നത്. ശസ്ത്രക്രിയക്കുശേഷം വെന്റിലേറ്ററുടെ സഹായത്തോടെയാണ് ജീവന് നിലനിറുത്തി പോരുന്നത്.
ബുധനാഴ്ച വൈകിട്ട് നാല് മണിയോടു കൂടിയായിരുന്നു സംഭവം. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ താമസിക്കുന്നവരാണ് ഓണാഘോഷം സംഘടിപ്പിച്ചത്. ഓണാഘോഷം നടത്തുന്നതിന് വേണ്ടി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജെ. ഡോവിഡില് നിന്ന് കുട്ടികള്‍ അനുവാദം വാങ്ങിയിരുന്നുവെങ്കിലും ഘോഷയാത്രകള്‍ നടത്തരുതെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചിരുന്നതായി കോളേജ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ കോളേജ് നിയമങ്ങള്‍ മറികടന്നാണ് വിദ്യാര്‍ത്ഥികള്‍ ഘോഷയാത്ര നടത്തുകയും വാഹനങ്ങള്‍ അകത്ത് പ്രവേശിപ്പിക്കുകയും ചെയ്തത്.
കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ താമസിക്കുന്ന തന്‍സി ബഷീര്‍ ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു ആഘോഷമായി പിന്നാലെ വന്ന ജീപ്പ് ഇടിച്ചിട്ടത്. ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞ ശേഷമാണ് കോളേജ് അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചത്. ജീപ്പില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ മദ്യലഹരിയിലായിരുന്നു എന്ന് ആരോപണമുണ്ട്. ഇത് മറച്ചുവക്കാനാണ് പോലിസിനെ വിവരം അറിയിക്കുന്നത് കോളേജ് അധികൃതര്‍ വൈകിപ്പിച്ചതെന്ന് അറിയുന്നു.
അപകടം നടന്ന ജീപ്പില്‍ പന്ത്രണ്ടില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നതായി ദൃക്സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
സംഭവം നടന്ന ഉടന്‍ നിര്‍ത്താതെപോയ ജീപ്പ് ബുധനാഴ്ച രാത്രി 12 മണിയോടുകൂടി കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിന് സമീപത്ത് നിന്നും പോലീസ് കണ്ടെടുത്തു.
അപകടസമയത്ത് ജീപ്പ് ഓടിച്ചിരുന്ന മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കണ്ണൂര്‍ സ്വദേശി ബൈജുവിനെതിരെ കൊലക്കുറ്റത്തിന് ശ്രീകാര്യം പോലീസ് കേസെടുത്തു.
ബൈജുവിനൊപ്പം ജീപ്പിലുണ്ടായിരുന്ന 12 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.സംഭവസ്ഥലത്ത് ഡിസിപി സഞ്ജയ് കുമാര്‍, ശംഖുമുഖം അസി. കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്ദ്, ശ്രീകാര്യം എസ്ഐ കെ.ആര്. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവുകള്‍ ശേഖരിച്ചു.
കോളേജിനു മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് അപകടം നടന്ന സമയത്ത് ജീപ്പ് ഓടിച്ചിരുന്നത് ബൈജു ആണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
കണ്ട്രോള് റൂം സിഐ. എം. പ്രസാദ് കേസ് അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ട് ആണ്‍കുട്ടികളിലെ ഹോസ്റ്റല്‍ യൂണിയനിലെ ഭാരവാഹികളായ പന്ത്രണ്ട് പേരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി പ്രിന്‍സിപ്പള്‍ ഡോ. ഡേവിഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: