തിരുവനന്തപുരം: അപ്പനപൂപ്പന്മാരായി തുടങ്ങി വച്ച പരമ്പരാഗത അനുഷ്ഠാനം തെറ്റിക്കാതെ ഈ ഓണക്കാലത്തും കാട്ടുവിഭവങ്ങളുമായി കാടിന്റെ മക്കള്‍ കാടിറങ്ങി. പണ്ടുകാലം മുതല്‍ വനവാസി വിഭാഗമായ കാണിക്കാരുടെ കാണിക്കയോടെയാണ് തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇത് ഇന്നും മുറതെറ്റാതെ അനുഷ്ഠിച്ചു പോരുന്നു. ആഗസ്ത്യാര്ക്കൂട മലനിരകളിലെ പാറ്റാംപാറ, കുന്നത്തേരി, പ്ലാവിള, ചെറുമാങ്കല്‍, പട്ടാണിപ്പാറ. ആമോട്, മുക്കോത്തിവയല്‍, പൊത്തോട്, പ്ലാത്ത്, അണക്കാല്, എറുമ്പിയാട്, മുന്നുമുക്കന്, കമലകം, കൊമ്പിടി, ആമല, കൈതോട് തുടങ്ങിയ കാണിസെറ്റില്മെന്ുകളില് നിന്നുമുള്ള പ്രതിനിധി സംഘമാണ് കവടിയാര്‍ കൊട്ടാരത്തില്‍ എത്തിയത്.
കോട്ടൂര്‍ മുങ്ങുണി മാടന് തമ്പുരാന് ക്ഷേത്ര ട്രസ്റ്റ് എന്ന വനവാസി ക്ഷേത്രമാണ് എല്ലാവര്ഷത്തെയും പോലെ ഈ വര്‍ഷവും യാത്ര സംഘടിപ്പിച്ചത്. വില്യാന് കാണി, സുനില്‍ കുമാര്‍ കാണി എന്നിവരാണ് യാത്രക്ക് വേണ്ട ഒരുക്കങ്ങള്‍ ചെയ്തത്.
കാട്ടുതേന്‍, കുന്തിരിക്കം, പാങ്ങയ്ക്ക, കാട്ടുനെല്ലിക്ക, പറളിമാല, കല്പ്പാലകന്, തിന, നൂറാന്‍, നെടുവാന്‍, തുടങ്ങിയ ഭക്ഷ്യയോഗ്യമായ കാട്ടുകിഴങ്ങുകള്‍, ഈറ്റയിലും ചൂരയിലും തീര്‍ത്ത കര കൗശല സാധനങ്ങള്‍, കുട്ടകള്‍, പെട്ടികള്‍, കാര്‍ഷിക വിഭവങ്ങള്‍, ഗൗളിഗാത്ര കരിക്ക്, തുടങ്ങിയ സാധനങ്ങളുമായാണ് കാണിക്കാര്‍ മലയിറങ്ങിയത്. രാജഭരണകാലത്ത് രാജാവിനെ മുഖം കാണിക്കല്‍ എന്നത് ഇവരുടെ ഔദ്യോഗിക ചടങ്ങായിരുന്നു. ഇപ്പോള്‍ ആചാരം എന്ന രീതിയിലാണ് ഇത് നടന്നു പോരുന്നത്.
കവടിയാര്‍ കൊട്ടാരത്തില്‍ കാട്ടു വിഭവങ്ങളുമായെത്തിയ കാണിക്കാരെ അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മിബായിയും പൂയം തിരുന്നാള്‍ ഗൗരി പാര്‍വ്വതിബായിയും ചേര്‍ന്ന് സ്വീകരിച്ചു. കാട്ടിലെ തങ്ങളുടെ നല്ല വിശേഷങ്ങളും ആവലാതികളും പ്രയാസങ്ങളും സംഘം തമ്പുരാട്ടിമാരോട് പങ്കുവച്ചു. ദുര്‍ഘടമായ പാതയില്‍ കൂടി കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് കുട്ടികള്‍ പഠിക്കാന്‍ പോകുന്നത്. കാട്ടുമൃഗങ്ങള്‍ തങ്ങളുടെ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നു. മുന്‍കാലങ്ങളിലേതിനെക്കാള്‍ വിളവ് ഇത്തവണകുറവായിരുന്നെന്നു തുടങ്ങിയ നിരവധി ആവലാതികള്‍ അവര്‍ പറഞ്ഞു. കോട്ടൂര്‍ സ്കൂളില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ രാജകുടുബാംഗങ്ങളെ അവര്‍ ക്ഷണിച്ചു.
കോട്ടൂര്‍ വനവാസികള്‍ ഉത്പാദിപ്പിക്കുന്ന കരകൗശല ഉത്പന്നങ്ങള്‍ ടൂറിസത്തില്‍ ഉള്‍പ്പെടുത്താവുന്നതാണെന്നും ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഇടനിലക്കാരെ ഒഴിവാക്കി വില്പന നടത്താനുള്ള സംവിധാനം ഒരുക്കണമെന്നും അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മിബായിയും പൂയം തിരുന്നാള്‍ ഗൗരി പാര്‍വ്വതി ബായിയും പറഞ്ഞു. ഇതാനായി ബന്ധപ്പെട്ട അധികൃതരെ അറിയിക്കുക തുടങ്ങി തങ്ങളെ കൊണ്ട് ആവുന്നത്ര സഹായങ്ങള്‍ ചെയ്യാമെന്നും തമ്പുരാട്ടിമാര്‍ വ്യക്തമാക്കി. കാഴ്ച്ചകളുമായി കൊട്ടാരത്തിലെത്തിയ വനവാസികള്‍ക്ക് ദക്ഷിണ നല്‍കാനും രാജകുടുബാംഗങ്ങള്‍ മറന്നില്ല. ശംഖുമുഖം ആറാട്ടുകടവ്, ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ സ്ഥലം സന്ദര്‍ശിച്ച് സംഘം കാടുകയറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: