ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉന്നയിച്ച വ്യാജ അഴിമതിയാരോപണങ്ങള്‍ തള്ളിക്കളഞ്ഞ ജനങ്ങള്‍ മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും ബിജെപിയെ വിജയിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പകുതിയോളം വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 129 മുനിസിപ്പാലിറ്റികളില്‍ 78 എണ്ണവും ബിജെപി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ വിജയം 34ല്‍ ഒതുങ്ങി. മികച്ച വിജയം നേടിയ ബിജെപിയേയും രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും അഭിനന്ദിച്ചു. രാജസ്ഥാനിലെ ജനങ്ങള്‍ക്ക് വലിയ നന്ദിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
3351 വാര്‍ഡുകളില്‍ 1443 എണ്ണത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 1164 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. വാര്‍ഡ്/ കൗണ്‍സിലുകളില്‍ നിന്നും വിജയിച്ച 703 സ്വതന്ത്രരില്‍ ഭൂരിപക്ഷവും ബിജെപി പിന്തുണയോടെ മത്സരിച്ചവരാണെന്ന് രാജസ്ഥാന് ബിജെപി നേതൃത്വം അറിയിച്ചു. എന്‍സിപിക്ക് 19 വാര്‍ഡുകളും ബിഎസ്പിക്ക് 16 വാര്‍ഡുകളും സിപിഐക്ക് 5 വാര്‍ഡും ലഭിച്ചു. സിപിഎമ്മിന് ഒരു വാര്‍ഡില്‍ വിജയിക്കാന്‍ സാധിച്ചു.
സംസ്ഥാന സര്‍ക്കാര്‍ രാജസ്ഥാനില്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ക്കും സദ്ഭരണത്തിനുമാണ് വിജയത്തിന്റെ അവകാശമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ പറഞ്ഞു. വികസന വിരുദ്ധതയ്ക്കും ചീത്ത രാഷ്ട്രീയത്തിനുമുള്ള മറുപടിയാണ് വസുന്ധരരാജെസിന്ധ്യയുടെ നേതൃത്വത്തിലുള്ള വിജയം. ബിജെപിയുടെ സത്യസന്ധത ജനങ്ങള്‍ അംഗീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണിതെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: