കൊല്ലം: കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ച അത്രയും ജീവനക്കാരെ ഉടന്‍ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനംഗം കെ.മോഹന്‍കുമാര്‍. ഒരു ഉള്‍പ്രദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഗുണകരമാകുന്ന സംരംഭത്തിന് സാമ്പത്തികം തടസമാകരുതെന്നും ഉത്തരവില്‍ പറയുന്നു. കുമ്പളം സോമനും ടി.പി.ജോളിയും സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കാഞ്ഞിരംകോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തെ 2010 ല്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ആവശ്യാനുസരണം ജീവനക്കാരെ അനുവദിച്ചില്ല. കമ്മീഷന് കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ (ഡിഎംഒ)നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. 2010 ലാണ് കുണ്ടറ സാമൂഹ്യാരോഗ്യ കേന്ദ്രത്തെ 42 കിടക്കകളുള്ള താലൂക്കാശുപത്രിയായി ഉയര്‍ത്തിയത്. ആശുപത്രിക്കാവശ്യമായ ജീവനക്കാരെ വേണമെന്ന് ഡിഎംഒ സര്‍ക്കാരിനോട് നിരവധിതവണ ആവശ്യപ്പെട്ടതാണ്. താലൂക്ക് ആശുപത്രി സര്‍ക്കാര്‍ ഉത്തരവില്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് കെ. മോഹന്‍ കുമാര്‍ ഉത്തരവില്‍ പറഞ്ഞു. പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത പ്രഖ്യാപനങ്ങള്‍ നടത്തരുത്. തസ്തിക സൃഷ്ടിക്കുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെങ്കിലും ആരോഗ്യമേഖലയിലെ ചെലവിനങ്ങള്‍ മുഴുവന്‍ രോഗവിമുക്തസമൂഹത്തിനായുള്ള നിക്ഷേപങ്ങളാണെന്ന് കമ്മീഷന് ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: