കരുനാഗപ്പള്ളി: നൂറുകണക്കിന് രോഗികളെ കിടത്തിചികിത്സിക്കുന്ന കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ വെള്ളം കിട്ടാത്തതുകാരണം ആഴ്ചകളായി രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തില്‍.
താലൂക്കിന്റെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും ആയിരത്തിലധികം രോഗികള്‍ നിത്യേന ചികിത്സ തേടി എത്തുന്നതുമായ ഇവിടത്തെ കുഴല്‍ക്കിണര്‍ ഇടിഞ്ഞുതാണ് പ്രവര്ത്തനക്ഷമല്ലാതായിട്ട് ആഴ്ചകളായി. ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഇവിടെ ദിവസവും ആവശ്യമുള്ളത്. രോഗികള്‍ പ്രതിഷേധിച്ചതുമൂലം ഇപ്പോള്‍ വാട്ടര്‍ അതോറിട്ടിയുടെ ഓച്ചിറ പമ്പ് ഹൗസില്‍ നിന്നുള്ള വെള്ളമാണിവിടെ എത്തിക്കുന്നത്. ഒരു ട്രിപ്പിന് ആയിരം രൂപ വാടകയാണ്. 5000 രൂപയാണ് ദിവസവും ചിലവാകുന്നത്. കഴിഞ്ഞ ദിവസം വരെ ഈ ഇനത്തില്‍ അരലക്ഷത്തോളം രൂപയാണ് ആശുപത്രിയില്‍ നിന്നും നല്‍കിയത്.
മുനിസിപ്പല്‍ ചെയര്‍മാന്റെയും ആശുപത്രി സൂപ്രണ്ടിന്റെയും നേതൃത്വത്തിലുള്ള ആശുപത്രി വികസനസമിതിയും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നാണ് പരാതി. കേവലം തുച്ഛമായ തുക കൊണ്ട് ചെയ്തുതീര്‍ക്കാവുന്ന ജോലികള്‍ ലക്ഷങ്ങള്‍ ചെലവാക്കിയാലും തീരുന്ന ലക്ഷണമില്ല. ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തിരനടപടിയുണ്ടാകണമെന്ന് ആവശ്യമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: