കൊച്ചി: സവാള വില വിപണിയില്‍ കുത്തനെ ഉയരുന്നു. വ്യാഴാഴ്ച കിലോക്ക് 55 രൂപയാണ് സവാളയുടെ മൊത്ത വിപണിയിലെ വില. ഇത് ചില്ലറ വ്യാപാരികളിലെത്തുമ്പോള് നാലു മുതല്‍ ഏഴു രൂപയുടെ വരെ വര്‍ധനയുണ്ടാകും. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്.
നാസിക്കിലെ മൊത്തവിപണന കേന്ദ്രത്തില്‍ ക്വിന്റലിന് 400 രൂപയാണ് വ്യാഴാഴ്ച വര്‍ധിച്ചത്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ കുറഞ്ഞത് ഉള്ളികൃഷിക്ക് തിരിച്ചടിയായെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കഴിഞ്ഞയാഴ്ച മൊത്തവിപണിയില്‍ കിലോക്ക് 43 രൂപയായിരുന്ന ഉള്ളിവിലയാണിപ്പോള് 12 രൂപ വര്‍ധിച്ച് 55ലെത്തിയത്. ഓരോ ദിവസവും വലിയ ഉള്ളിയുടെ വില മുന്നോട്ടുതന്നെയാണ് കുതിക്കുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് സമയം കഴിഞ്ഞതും ഉള്ളിയുടെ വരവിനെ സാരമായി ബാധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലും മറ്റു സംസ്ഥാനങ്ങളിലും വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ നടക്കുന്നത് ഉള്ളിയുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും, അത് വില കൂടാന്‍ കാരണവുമായിട്ടുണ്ടെന്ന് മൊത്തക്കച്ചവടക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: