പ്രബലമായ പട്ടാള ശക്തിയായോ, രാഷ്ട്രീയ മേലാളായോ വാണിജ്യ-വ്യവസായ ഭീമനായോ വളര്‍ന്ന് ലോകത്തെ കീഴടക്കുക എന്നതല്ല ഈശ്വരന് നമ്മെ ഏല്‍പ്പിച്ച മഹല്‍കൃത്യം. ഭീതിയുടേയും അസ്വസ്ഥയുടെയും ഇരുട്ടില്‍ ബുദ്ധിമുട്ടുന്ന ലോകത്തിന് ആത്മീയപ്രകാശം നല്‍കുകയെന്നതാണ് നമ്മുടെ സംഭാവനയെന്ന് സ്വാമിജി ചൂണ്ടിക്കാണിക്കുന്നു. ആരും കാണാതെയും കേള്‍ക്കാതെയും രാത്രിയില്‍ വീഴുന്ന നനുത്ത മഞ്ഞുതുള്ളികള്പോലെ, മൃദുവെങ്കിലും ലോകചിന്തയില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ വരുത്തിയതാണ് ഭാരതത്തിന്റെ അതുല്യസംഭാവനയായ ആത്മവിദ്യാദാനമെന്ന് സ്വാമിജി നമ്മെ ഓര്‍മപ്പെടുത്തുന്നു.
മഹത്തായ ഈ ദൗത്യനിര്‍വഹണത്തിന് നാം തയ്യാറാവുന്നില്ലെങ്കില്‍, സര്‍വനാശം വരുന്നത് ഭാരതത്തിനു മാത്രമല്ല മുഴുവന്‍ ലോകത്തിനുമാണെന്നു സ്വാമിജി മുന്നറിയിപ്പു നല്കുന്നു. മതവും ആദ്ധ്യാത്മികതയും സദാചാരബോധവും ആദര്‍ശപരതയും മറ്റെല്ലാ സദ്ഭാവങ്ങളും ലോകത്തില്‍നിന്ന് അപ്രത്യക്ഷമാവും. അവയ്ക്കുപകരം കാമവും ഭോഗതല്പരതയും മനുഷ്യന്റെ ദേവീദേവന്മാരാവും; കയ്യൂക്കും മത്സരവും ആരാധനാക്രമമാവും; ധനം പുരോഹിതമുഖ്യനാവും; മനുഷ്യാത്മാവ് ഹോമിക്കപ്പെടുന്ന ദ്രവ്യവും.
ഭയാനകമായ ആ സ്ഥിതിയില്‍ ലോകം ഹിംസ്രമൃഗങ്ങള്‍ വിഹരിക്കുന്ന കൊടുംകാടായിത്തീരും. നരഭോജികള്‍ വസിക്കുന്ന ദ്വീപായിത്തീരും. അതൊരിക്കലും സംഭവിക്കാന്‍ പാടില്ല. ആ വിപത്തൊഴിവാക്കാന്‍ സ്വാമിജി നല്കുന്ന ആഹ്വാനമിതാണ്, ”ഭാരതമേ ഉണരൂ, എഴുന്നേല്ക്കൂ; അവിടുത്തെ ആദ്ധ്യാത്മികതകൊണ്ട് ഈ ലോകത്തെ കീഴടക്കൂ; ആ ഗംഗാപ്രവാഹത്തില്‍ ലോകത്തെ ആറാടിക്കൂ.
” ലോകത്തിന്റെ സമാധാനപരമായ നിലനില്‍പ്പിന് ഭാരതത്തിന്റെ ആത്മീയതയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലെന്ന്, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇന്ന്, ലോകം ഒരു ”ന്യൂക്ലിയര്‍ മഹാനിര്‍വ്വാണ”ത്തിന്റെ പടിക്കല്‍ വിറങ്ങലിച്ചു നില്ക്കുമ്പോള്, പാശ്ചാത്യചിന്തകരായ സൊറോക്കിന്, വില്‍ഡ്യൂറന്റ്, ബര്‍ട്രാന്‍ഡ് റസ്സല്‍, ആര്‍നോള്‍ഡ് ടോയന്‍ബി തുടങ്ങിയവര്‍ സ്വാമിജിയുടെ വാക്കുകള്‍ക്ക് പൂര്ണപിന്ബലമേകുന്ന അഭിപ്രായം രേഖപ്പെടുത്തിക്കാണുന്നുണ്ട്. എന്നാല്‍, നമ്മുടെ മുമ്പിലെ പ്രധാന ചോദ്യമിതാണ്: സ്വാമിജി നിര്‍ദ്ദേശിച്ച ദൗത്യം ഏറ്റെടുക്കാന്‍ ഇന്നത്തെ ഭാരതം തയ്യാറാണോ? ജയ രാമകൃഷ്ണ!
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: