ആലപ്പുഴ: പൊന്നോണത്തിന് ഇനി ആറു നാളുകള്‍, നാടും നഗരവും പൂക്കളമൊരുക്കാനുള്ള തിരക്കായതോടെ പൂവിപണികള്‍ സജീവമായി. പൂക്കളുടെ വില ഓരോ ദിവസവും വര്‍ധിക്കുകയാണ്.
അത്തംപിറന്നപ്പോള് ഒരു മുഴം മുല്ലപ്പൂവിന് 20 രൂപയായിരുന്ന സ്ഥാനത്ത് ഇന്നലെ വില ഇരട്ടിയായി. പൂക്കളത്തിന് ഉപയോഗിക്കുന്ന വാടമല്ലിക്ക് ഒരു കിലോയ്ക്ക് 300 രൂപസാണ് വില, ഓറഞ്ച് ജമന്തി 150 രൂപ, മഞ്ഞ ജമന്തി 150 രൂപ, അരളി 300 രൂപ, റെഡ് റോസ് 300 രൂപ, ചുവപ്പ് അരളി 400 എന്നിങ്ങനെയാണ് വിപണിവില.
വരുംദിവസങ്ങളില്‍ പൂക്കളുടെ വില വര്‍ധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. വീടുകള്‍ക്ക് പുറമെ വിദ്യാലയങ്ങളിലും കോളജുകളിലും സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമെല്ലാം ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമൊരുക്കുന്നുണ്ട്. ഗ്രാമ പ്രദേശങ്ങളില്‍ സുലഭമായി ലഭിച്ചിരുന്ന തുമ്പയും മുക്കുറ്റിയും നന്ദ്യാര്‍വട്ടവും ചെമ്പരത്തിയും കാക്കപ്പൂവും തൊട്ടാവാടിയുമെല്ലാമാണ് പഴയ തലമുറ പൂക്കളമൊരുക്കാന് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് തമിഴ്നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വാടാമുല്ലയും ജമന്തിയും ഓര്‍ക്കിഡും ബന്ദിയുമൊക്കെകൊണ്ടാണ് പൂക്കളം ഒരുക്കുന്നത്. ആചാരപ്രകാരം ഒരുക്കുന്ന പൂക്കളങ്ങള്‍ ഇന്ന് കുറവാണ്. ചാണകം മെഴുകി ശുദ്ധീകരിച്ച മുറ്റത്താണ് ആചാരപ്രകാരം പൂക്കളമൊരുക്കുന്നത്. പൂവിളിയുമില്ല, പൂവിറുക്കാന്‍ തൊടികളുമില്ലെങ്കിലും പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് വന്‍ വിലനല്‍കി വാങ്ങുന്ന പൂക്കള്‍ ഉപയോഗിച്ച് മത്സരിച്ചാണ് എങ്ങുംപൂക്കളമൊരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: