പറവൂര്‍: മാരകായുധങ്ങളുമായി വാഹനം പോലീസ് പിടിയിലായി. പ്രതികള്‍ ഓടി രക്ഷപ്പെട്ടു. തത്തപ്പിള്ളി-അത്താണി റൂട്ടില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസിനെ കണ്ട് സൈലോ കാര്‍ തിരിച്ചുപോകുന്നത് സംശയം തോന്നിയതിനെത്തുടര്‍ന്ന് പോലീസ് പിന്തുടര്ന്നു. കരിങ്ങാംതുരുത്തില്‍ വാഹനം ഉപേക്ഷിച്ച് കാറില്‍ ഉണ്ടായിരുന്ന പ്രതികള്‍ ഓടിരക്ഷപ്പെട്ടു. വാഹനത്തില്‍നിന്ന് 3 വടിവാള്‍, ഒരു കൊടുവാള്, വാക്കത്തി, ഒരു കത്തി, രണ്ട് ഇരുമ്പുവടി, മദ്യം, ആഹാരസാധനങ്ങള്‍ എന്നിവ പോലീസ് കണ്ടെടുത്തു.
പോലീസിനെ കണ്ട് ഇടവഴിയിലൂടെ പാഞ്ഞ കാര്‍ റോഡ് അവസാനിച്ചതിനെത്തുടര്‍ന്ന് ഉപേക്ഷിച്ച് ഓടിക്കളയുകയായിരുന്നു. ഓടി തൊട്ടടുത്തുള്ള വഴിയില്‍ വന്ന ഓട്ടോയില്‍ ഇവര്‍ കയറിയെങ്കിലും ഓട്ടോഡ്രൈവര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് ഇടക്ക് ഇറക്കിവിട്ടു. അവിടെനിന്നും എറണാകുളത്തേക്ക് വന്ന ബസില്‍ കയറി പോകുകയായിരുന്നുവെന്ന് ഓട്ടോഡ്രൈവര്‍ പറഞ്ഞു. കെഎല്‍-02 എഎഫ് 3968 എന്ന സൈലോ കാറില്‍ മൂന്നുപേരുണ്ടായിരുന്നു. വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഉടമസ്ഥന് ഫോര്ട്ടുകൊച്ചിക്കാരനാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ക്രിമിനലുകള്‍ ആണെന്നാണ് പ്രാഥമിക നിഗമനമെന്ന് പറവൂര്‍ സിഐ എസ്. ജയകൃഷ്ണന് പറഞ്ഞു. പറവൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അനേ്വഷണം ഊര്‍ജിതമാക്കി. പറവൂര്‍ എസ്ഐ ടി.വി. ഷിബു, ഗ്രേഡ് എസ്ഐ ടി.എസ്. ദിനേശന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃഷ്ണകുമാര്‍, ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: