തിരുവനന്തപുരം: പട്ടികജാതി വിഭാഗങ്ങളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും ഭരണഘടന നിഷ്കര്‍ഷിക്കുന്ന സംവരണങ്ങള്‍ പോലും അട്ടിമറിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്. ബിജെപി പട്ടികജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ന്യൂനപക്ഷത്തിന്റെ പോക്കറ്റിലേക്കാണ് സര്‍ക്കാര്‍ വക മാറ്റുന്നത്. സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുമ്പോഴും ന്യൂനപക്ഷമെന്ന പേരില്‍ സര്‍ക്കാര്‍ ആനുകൂല്യം ഇവര്‍ കൈപ്പറ്റുന്നു. എന്നാല്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ പോലും നല്‍കുന്നില്ലെന്ന് മുരളീധരന് ആരോപിച്ചു.
മാറിമാറി ഭരിച്ച ഇടതുവലത് സര്‍ക്കാരുകള്‍ പിന്നാക്കവിഭാഗങ്ങളെ വഞ്ചിച്ചു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പട്ടികജാതിക്കാരനെ സമീപിക്കുന്ന സിപിഎം അധികാരത്തിലിരുന്നപ്പോള്‍ അവര്‍ക്കു വേണ്ടി ഒന്നും ചെയ്തില്ല. രാഷ്ട്രീയ വിജയത്തിനായി ന്യൂനപക്ഷത്തിന് വേണ്ടി ആനൂകൂല്യങ്ങള്‍ വാരിക്കോരി നല്കി. ക്രൈസ്തവ-മുസ്ലിം സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസമേഖല തീറെഴുതിയെന്നും വി. മുരളീധരന് ആരോപിച്ചു. തൊഴിലുറപ്പു പദ്ധതിയില്‍ പട്ടിക ജാതിക്കാര്‍ക്കായുള്ള സംവരണം അട്ടിമറിച്ചു. സര്‍വ്വകലാശാല നിയമനങ്ങളിലും വന്‍ ക്രമക്കേട് നടന്നു. പട്ടിക വിഭാഗങ്ങള്‍ക്കുള്ള സംവരണം നടപ്പാക്കിയില്ല.
കാലടി സര്‍വകലാശാലയില്‍ വകുപ്പ് തലവന്മാരുടെ നിയമനത്തിലടക്കം സംവരണ തത്വം പാലിച്ചില്ല. അവകാശങ്ങള്‍ പിടിച്ച് വാങ്ങേണ്ട ഗതികേടിലാണ് പിന്നാക്ക വിഭാഗം. പട്ടികജാതിക്കാര്‍ അനാഥരാണെന്ന ചിന്ത സര്‍ക്കാരിന് വേണ്ട. സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാം അന്തരിച്ചശേഷം അദ്ദേഹത്തിന് സ്മാരകം പണിയണമെന്നാവശ്യം ഉയര്‍ന്നു. സര്‍ക്കാര്‍ അത് ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ കേരളത്തില്‍ ജനിച്ചുവളര്‍ന്ന പട്ടിക ജാതിക്കാരനായ ഒരു രാഷ്ട്രപതി ഉണ്ടായിരുന്നു. അദ്ദേഹത്തിന് വേണ്ടി ഒരു സ്മാരകം നിര്‍മിക്കണമെന്നത് കാലങ്ങളായി ഉള്ള ആവശ്യമാണ്. എന്നാല്‍ സര്‍ക്കാര്‍ അത് ചെവികൊണ്ടിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്വജാതി സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച് പിഎസ്സി വഴി ജോലി നേടിയതിനെക്കുറിച്ചുള്ള അനേ്വഷണം സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പട്ടികജാതി വികസനപദ്ധതികളും വിദ്യാഭ്യാസ പദ്ധതികളും കേരള സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി വഞ്ചനയ്ക്കെതിരെ ബിജെപിയും പട്ടികജാതി മോര്‍ച്ചയും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വി. മുരളീധരന് പറഞ്ഞു.
പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.കെ. ചന്ദ്രന് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി. വാവ, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് പൊന്നറ എ. അപ്പു, ജില്ലാ ജനറല്‍ സെക്രട്ടറി കല്ലയം വിജയകുമാര്‍, ബിജെപി പട്ടികജാതി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കൈമനം ചന്ദ്രന്, ഒരുവാതില്‍കോട്ട എം. ശ്രീകുമാര്‍ ഭാരവാഹികളായ തമ്പി, കൈമനം ദീപുരാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: