ന്യൂദല്‍ഹി: സാമൂഹ്യനന്മയ്ക്കായി ആവശ്യമായ നടപടികളെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരായ ബാറുടമകളുടെ ഹര്ജിയിന്മേല് വാദം തുടരുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ വിക്രംജിത് സെന്‍, ശിവകീര്ത്തിസിങ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ഒറ്റരാത്രികൊണ്ട് ഉണ്ടാക്കിയതല്ലെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ വാദിച്ചു. 2012-13ല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സ് പരിമിതപ്പെടുത്തുമെന്ന് 2011ല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണ്. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമായി ബാര്‍ലൈസന്‍സ് പരിമിതപ്പെടുത്താന്‍ 2011 ലെ നയത്തിലാണ് തീരുമാനിച്ചത്.
പുതിയ ബാര്‍ ലൈസന്‍സുകള്‍ ഇനി നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ ആഹഌദിച്ചവരാണ് ബാറുടമകളെന്നും എന്നാലിപ്പോള്‍ സ്വന്തം ലൈസന്‍സുകള്‍ റദ്ദാക്കിയപ്പോള്‍ അവകാശലംഘനമാണെന്ന് പരാതിപ്പെടുകയാണെന്നും സിബല്‍ കുറ്റപ്പെടുത്തി.
ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുകയെന്നത് സര്‍ക്കാരിന്റെ അധികാരമാണ്. മദ്യപിക്കാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ് പൊതുജനങ്ങളാരും രംഗത്തെത്തിയിട്ടില്ല. ഫോര്‍സ്റ്റാറും ഫൈവ് സ്റ്റാറും ഒരേ ഗണത്തിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നിലപാടെടുത്തിട്ടില്ലെന്നും മദ്യംപോലെ ഹാനികരമായ വസ്തുവിന്റെ ഉല്‍പ്പാദനവും വില്‍പ്പനയും നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.
നികുതി സെക്രട്ടറിയുടെ റിപ്പോര്‍ട്ടല്ല ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന്റെ ശുപാര്‍ശകളാണ് പുതിയ മദ്യനയം നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആശ്രയിച്ചതെന്നും അതിനാല്‍തന്നെ നികുതി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചില്ലെന്ന് പറഞ്ഞ് നയം റദ്ദാക്കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. ബാറുടമകളുടെ ഹര്ജിയിന്മേലുള്ള വാദം ചൊവ്വാഴ്ച തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: