കൊച്ചി: ഡിഎല്‍എഫിന്റെ കായല്‍ കൈയേറ്റത്തില്‍ കൊച്ചി നഗരസഭാധികൃതര്‍ ഗുരുതരമായ വീഴ്ച വരുത്തിയതായി നിയമസഭ സമിതി. നഗരസഭാതിര്‍ത്തിയില്‍ 34 തീരദേശ പരിപാലന നിയമലംഘനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൊച്ചി നഗരസഭ സമിതിക്കു നല്കിയ റിപ്പോര്‍ട്ടില്‍ ഡിഎല്‍എഫിന്റെ കൈയേറ്റം പരാമര്‍ശിച്ചിട്ടില്ല. ഡിഎല്‍എഫിന്റെ കയ്യേറ്റവുമായി ബന്ധപ്പെട്ട ഫയല്‍ തീരദേശ മാനേജ്മെന്റ് അതോറിറ്റി ഓഫീസില്‍ നിന്ന് കാണാതായ സംഭവത്തില്‍ ഉന്നതതല അന്വേഷണവും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടിയും ശുപാര്‍ശ ചെയ്യുമെന്നും നിയമസഭ സമിതി ചെയര്മാന് ടി.എന്‍. പ്രതാപന് വ്യക്തമാക്കി. നിയമലംഘനമാണെന്ന് മനസിലായിട്ടും പ്ലാനുകള്‍ അറ്റസ്റ്റ് ചെയ്തുകൊടുക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകണം. അവരാണ് അഴിമതിക്കു പ്രോത്സാഹനം നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിഎല്‍എഫ് കയ്യേറിയ സ്ഥലം എത്രയെന്നു കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെന്നാണ് നഗരസഭ അധികൃതര്‍ സമിതിയെ അറിയിച്ചത്. പുഴയുടെ വീതിയും നീളവും സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാനാവശ്യപ്പെട്ട് കണയന്നൂര്‍ തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും നഗരസഭ പറയുന്നു. എന്നാല്‍ 50 സെന്റ് സ്ഥലം കയ്യേറിയെന്ന പൂണിത്തുറ വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് 2011ല്‍ നല്‍കിയതിന്റെ രേഖകള്‍ കണയന്നൂര്‍ താലൂക്ക് അധികൃതര്‍ സമിതിക്കു കൈമാറി. കയ്യേറ്റമൊഴിപ്പിക്കണമെന്ന് 2011 ഡിസംബര്‍ 17ന് ആര്‍ഡിഒ കത്തു നല്കിയതും ചൂണ്ടിക്കാണിച്ചപ്പോഴാണ് നഗരസഭാധികൃതര്‍ ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് സഭാസമിതി കുറ്റപ്പെടുത്തിയത്.
2006ല്‍ മരട് ഗ്രാമപഞ്ചായത്തായിരുന്ന കാലത്താണ് 18 സിആര്‍ഇസഡ് നിയമലംഘനങ്ങള്‍ നടന്നതെന്നാണ് നഗരസഭ പറയുന്നത്. കോടതി സ്റ്റേയുളളതിനാല് ഇടപെടാനും കഴിയുന്നില്ല. സിആര്‍ഇസഡ് ബാധക പ്രദേശമായതിനാല്‍ എന്‍ഒസി വാങ്ങി വേണം പെര്‍മിറ്റ് നല്കാന്. എന്നാല്‍ അതുണ്ടായിട്ടില്ലെന്ന് സമിതി ചൂണ്ടിക്കാട്ടിയപ്പോള്‍ പെര്‍മിറ്റ് പുതുക്കി കൊടുക്കുന്നില്ലെന്നു സെക്രട്ടറി അറിയിച്ചു. പഞ്ചായത്തായിരുന്ന കാലത്തെ സെക്രട്ടറി ഇപ്പോള്‍ എവിടെയാണെന്ന് സമിതി ആരാഞ്ഞു. ആലപ്പുഴയില്‍ പഞ്ചായത്ത് വകുപ്പില്‍ സീനിയര്‍ ക്ലര്‍ക്കായി സേവനമനുഷ്ഠിക്കുന്നതായി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ അര്ജുനന് അറിയിച്ചു.
അന്നത്തെ സെക്രട്ടറി മുഹമ്മദ് അഷറഫിനെ വിജിലന്‍സ് കോടതി ശിക്ഷിച്ചിരുന്നതും ഹൈക്കോടതി വിധി സ്റ്റേ ചെയ്തതും ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഇത് ഗുരുതരമെന്ന് വിശേഷിപ്പിച്ച സമിതി പഞ്ചായത്ത് അധികൃതരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചു. തെളിവെടുപ്പിനുശേഷം ചെലവന്നൂരിലെ ഡിഎല്‍എഫ് കെട്ടിട സമുച്ചയ പ്രദേശം സന്ദര്‍ശിച്ച് സമിതി വിവരങ്ങള്‍ ശേഖരിച്ചു. തെളിവെടുപ്പ് ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കായല്‍ കയ്യേറ്റം നടന്നിട്ടുള്ളത് കൊച്ചിയിലാണെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതാപന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: