തിരുവനന്തപുരം(വാമനപുരം): മികച്ച പ്രൈമറി അധ്യാപകനുള്ള സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡിന് പിന്നാലെ ദേശീയ പുരസ്കാരവും തിരുവനന്തപുരത്തെ വാമനപുരം യുപിഎസിലെ പ്രഥമാധ്യാപകന് വി.എസ്. അശോകിന്. ടീച്ചറമ്മയുടെ മകന് എന്നറിയപ്പെടുന്ന അശോകിനെ ദേശീയ പുരസ്കാരം തേടിയെത്തിയത് വാമനപുരത്തെ സംബന്ധിച്ചിടത്തോളം ഇരട്ടിമധുരമായി. സ്കൂളിലെ ഓണാഘോഷദിവസം തന്നെ അശോക് പുരസ്കൃതനായ വിവരം അറിഞ്ഞത് ആഘോഷത്തിന്റെ മാറ്റുകൂട്ടി. അത്തപ്പൂക്കളം ഇടാനായി കൊണ്ടുവന്ന പൂക്കള്‍കൊണ്ടാണ് കുട്ടികള്‍ അധ്യാപകനെ വരവേറ്റത്.
മൂന്നുപതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു അശോക് തന്റെ മാതാപിതാക്കളുടെ വഴിയേ കുരുന്നുകള്‍ക്ക് വിജ്ഞാനം പകര്ന്നുതുടങ്ങിയിട്ട്. വാമനപുരത്തുകാര്‍ സ്നേഹപൂര്‍വം ടീച്ചറമ്മ എന്ന് വിളിച്ചിരുന്ന വിജയമ്മടീച്ചറുടെയും സഹദേവന്സാറിന്റെയും മകനാണ് വി.എസ്. അശോക്. മാതൃഭാഷയില്‍ ബിരുദധാരിയായി ഇദ്ദേഹം 1985 ല്‍ തിരുവനന്തപുരത്തെ ശങ്കരമുഖം എല്പിഎസ്സില് അധ്യാപകനായാണ് ഔദ്യോഗികജീവതം ആരംഭിക്കുന്നത്. 1986 ല്‍ ടീച്ചറമ്മ വിരമിച്ച ഒഴിവില്തന്നെ അധ്യാപകനായി വാമനപുരം എല്പിഎസ്സില് ട്രാന്‍സ്ഫറായി എത്താനായതും 11 വര്‍ഷക്കാലം താന്‍ പഠിച്ച സകൂളില്തന്നെ അധ്യാപകനായി തുടരാനുള്ള ഭാഗ്യവും അശോകിനെ തേടിയെത്തി.
ഡിപിഇപി പദ്ധതിയുടെ അധ്യാപക പരിശീലകന്, പാലോട് ബിആര്‍സിയില്‍ പരിശീലകന്, സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ്മെമ്പര് തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ആദ്യത്തെ കുട്ടികളുടെ ഇലന്റ് മാസികയായ ചെപ്പ് 2002 ല്‍ പിരപ്പന്‍കോട് എല്പിഎസ്സില് നിന്നു പുറത്തിറങ്ങിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഇന്നും ആ മാസിക മുടങ്ങാതെ പുറത്തിറങ്ങുന്നുണ്ട്. 2005 ല്‍ പ്രഥമാധ്യപകനായി നെല്ലനാട് സ്കൂളില്‍ ചുതല ഏറ്റു. അവിടെ നിന്നും 2007 ല്‍ സ്വന്തം തട്ടകമായ വാമനപുരത്തെത്തി.
വാമനപുരം യുപിഎസ്സില്‍ തിരികെ എത്തുമ്പോള്‍ സ്കൂള്‍ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. ആറുവര്‍ഷത്തെ കഠിനപ്രയത്നത്തിനൊടുവില് ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി ഇത് മാറി. രക്ഷിതാക്കളില്‍ ഭൂരിഭാഗവും ശിഷ്യരായതിനാല്‍ പിടിഎ സജീവമാക്കി ജനകീയ പങ്കാളിത്തത്തോടെ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു. സ്വന്തമായി സ്കൂള്‍ ബസ്സ്, മെച്ചപ്പെട്ട പഠനാന്തരീക്ഷം, മികച്ച പഠന സാഹചര്യങ്ങളൊരുക്കല് തുടങ്ങിയവ നടപ്പിലാക്കിയതോടെ ജില്ലയിലെ മികച്ച ശിശുസൗഹാര്‍ദ്ദ സ്കൂളായി മാറി. കലാകായിക മത്സരങ്ങളിലും സ്കൂളിനെ മുന്നിലെത്തിക്കാന്‍ അശോകിന് കഴിഞ്ഞു.
പഠിക്കാന്‍ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂള്‍ അസംബ്ലികള്‍ ഓരോദിവസവും ഓരോ ഭാഷയിലാക്കി. വെള്ളിയാഴ്ച സംസ്കൃതം, ചൊവ്വാഴ്ച ഹിന്ദി, അങ്ങനെ ഓരോ ദിവസവും ഓരോ ഭാഷകള്‍. ദിനാചരണങ്ങള്‍ പാഠ്യപദ്ധതിയിലെ വിഷയങ്ങളുമായി കൂട്ടിയിണക്കാന്‍ ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചു. സ്കൂളില്‍ നിന്ന് കുട്ടികള്‍ കൊഴിഞ്ഞുപോകാതിരിക്കാന്‍ നാടകസങ്കേതത്തിലൂടെ ഇംഗ്ലീഷ് ഭാഷമെച്ചപ്പെടുത്താന്‍ നടത്തിയ ‘ലേണിംഗ് എന്പെയ്സ്മെന്റ്’ പ്രോഗ്രാമും വന്‍ വിജയമായി. സമീപത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ നിന്നുപോലും കുട്ടികള്‍ ഇവിടെയെത്തി.
അവാര്ഡിനുപരി പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുകാണാമെന്നുള്ള ആവേശത്തിലാണ് ഇദ്ദേഹം. കഴിഞ്ഞവര്‍ഷം അധ്യാപക ദിനത്തില്‍ റേഡിയോയിലൂടെ പ്രധാനമന്ത്രി കുട്ടികളോട് നടത്തിയ സംഭാഷണം വിദ്യാഭ്യാസരംഗത്തിന് പുത്തന്‍ ഉണര്‍വാണ് നല്‍കിയതെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. പുതിയ ദേശീയ വിദ്യാഭ്യാസനയം കേരളത്തിലെ വിദ്യാഭ്യാസത്തിന് പുത്തനുണര്‍വു നല്‍കുമെന്ന പ്രതീക്ഷയിലാണ് ഈ അധ്യാപക പ്രതിഭ. പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ അവസരം കിട്ടിയാല്‍ കേരളത്തിലെ വിദ്യാഭ്യാസത്തെ രാഷ്ട്രീയ മുക്തമാക്കാന്‍ നിയമംനിര്മിക്കണമെന്ന് അഭ്യര്‍ഥിക്കുമെന്ന് അശോക് ജന്മഭൂമിയോട് പറഞ്ഞു. സപ്തംബര്‍ 5 ന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഇദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: