കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ അപ്രഖ്യാപിത സഖ്യത്തിന് സിപിഎം നീക്കം. പ്രാദേശിക തലത്തില്‍ നടക്കുന്ന ഈ തെരഞ്ഞടുപ്പോടെ സംസ്ഥാനത്ത് ബിജെപി വന്‍ കുതിച്ചു ചാട്ടം നടത്തുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സിപിഎം നേതൃത്വം അടവുമാറ്റുന്നത്. ബിജെപിക്ക് ജയസാധ്യതയുള്ള വാര്‍ഡുകളും കോര്പ്പറേഷന് ഡിവിഷനുകളും ഏതൊക്കെയെന്ന് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാക്കമ്മറ്റികള്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബിജെപി ജയിക്കുന്നത് തടയാന്‍ ഏതു നീക്കവും നടത്താനാണ് ജില്ലാക്കമ്മറ്റികള്ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. സി.പി.എമ്മിന് ജയസാധ്യത കുറഞ്ഞ സ്ഥലത്ത് കോണ്‍ഗ്രസ്-ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് രഹസ്യമായി വോട്ട് നല്‍കാനാണ് നീക്കം.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ മഞ്ചേശ്വരം, കാസര്‍ഗോഡ് നിയമസഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടി വിജയകരമായി പരീക്ഷിച്ച തന്ത്രമാണ് ഇത്.
ബിജെപിയുടെ വളര്‍ച്ച സംസ്ഥാനത്ത് സിപിഎമ്മിനെ അപ്രസക്തമാക്കുമെന്ന് നേതൃത്വം ഭയപ്പെടുന്നു. കോണ്‍ഗ്രസ് -ലീഗ് നേതൃത്വവുമായി പ്രാദേശിക തലത്തിലോ ജില്ലാതലത്തിലോ രഹസ്യധാരണകള്‍ ഉണ്ടാക്കുന്നതിന് ജില്ലാക്കമ്മറ്റികള്ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുമുണ്ട്. സിപിഎം വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പ്രധാന എതിരാളിയായി സിപിഎം കാണുന്നത് ബിജെപിയെയാണ്. അതേസമയം തദ്ദേശ തെരഞ്ഞടുപ്പിനു ശേഷം സംസ്ഥാനത്തെ മുന്നണി സംവിധാനം ശിഥിലമാകുമെന്നതിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
ബിജെപിക്കെതിരെ കോണ്‍ഗ്രസ്-ലീഗ് പാര്‍ട്ടികളുമായി സിപിഎം പരസ്യ സഖ്യത്തിനോ ധാരണക്കോ തയ്യാറാകുമെന്നാണ് വിലയിരുത്തല്‍.
പശ്ചിമ ബംഗാളില്‍ അടുത്തു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കണമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം.
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിജെപി വെല്ലുവിളി ഉയര്‍ത്തുന്നില്ലെങ്കിലും ഭാവിയില്‍ അതുണ്ടാകുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞടുപ്പ് ബിജെപിയുടെ വളര്‍ച്ചയും സിപിഎമ്മിന്റെ തളര്‍ച്ചയും വെളിപ്പെടുത്തുന്നതായിരിക്കുമെന്ന വിലയിരുത്തലുകളാണ് പാര്‍ട്ടിയെ ആശങ്കയിലാക്കുന്നത്.
ബിജെപി കരുത്താര്‍ജ്ജിക്കുന്നതോടെ സംസ്ഥാനത്ത് തങ്ങളുടെ വലിയൊരു വിഭാഗം പ്രവര്‍ത്തകരും ബിജെപിയിലേക്ക് ചേക്കേറുമെന്ന് സിപിഎം നേതൃത്വം കണക്കുകൂട്ടുന്നു.
പ്രാദേശിക തലങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായി നിലനില്‍ക്കുന്ന വിഭാഗീയത ഈ പ്രക്രിയക്ക് ആക്കം കൂട്ടും. ഇത് തിരിച്ചറിഞ്ഞാണ് കോണ്‍ഗ്രസ് -ലീഗ് നേതൃത്വവുമായി രഹസ്യ ധാരണക്ക് പാര്‍ട്ടി നീക്കം നടത്തുന്നത്. ഇതു കൂടാതെ എസ്ഡിപിഐ- പോപ്പുലര്‍ഫ്രണ്ട്, സമസ്ത തുടങ്ങിയ മുസ്ലീം സംഘടനകളുമായി പാര്‍ട്ടി രഹസ്യധാരണക്ക് നീക്കവുമാരംഭിച്ചിട്ടുണ്ട്.
അതേസമയം സിപിഐ ഈ നീക്കത്തിനെതിരാണ്. സിപിഎം നേതൃത്വം വോട്ട് മറിക്കാന്‍ തീരുമാനിച്ചാല്‍ അതേറ്റവും ദോഷകരമായി ബാധിക്കുക സിപിഐയെ ആയിരിക്കും. തിരുവനന്തപുരം ലോക്സഭ തെരഞ്ഞടുപ്പില്‍ സിപിഎം നേതൃത്വം മുന്‍പ് വോട്ട് മറിച്ചപ്പോള്‍ സിപിഐ സ്ഥാനാര്‍ത്ഥി നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയ കാര്യം സിപിഐ മറന്നിട്ടില്ല.
സിപിഎമ്മിന്റെ പുതിയ അടവുനയം ഇടതുമുന്നണിക്കുള്ളില്‍ പൊട്ടിത്തെറി സൃഷ്ടിക്കാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: