ശ്രീകാര്യം(തിരുവനന്തപുരം) : ശ്രീകാര്യം ഗവണ്മെന്റ് എഞ്ചിനിയറിംഗ് കോളേജില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് മരിച്ച വിദ്യാര്‍ത്ഥിനി തന്‍സി ബഷീറിന് സഹപാഠികളുടെ അന്ത്യാഞ്ജലി.സംഭവത്തില്‍ പ്രതികളായ 12 പേരുടെ പേരില്‍ ശ്രീകാര്യം പോലീസ് കൊലപാതകകുറ്റത്തിന് കേസ് എടുത്തു.
ആഘോഷത്തിനിടയില്‍ ജീപ്പിടിച്ച് തലയ്ക്കേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലപ്പുറം വഴിക്കടവ് കുന്നത്ത് പുല്ലഞ്ചേരി വീട്ടില്‍ തന്‍സി ബഷീര്‍ (21) വെള്ളിയാഴ്ച വെളുപ്പിന് 12.15 ഓടു കൂടി മരിക്കുകയായിരുന്നു. തന്‍സിയുടെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് 12.20 ന് വിലാപയാത്ര ആയി കോളേജില്‍ എത്തിച്ചു.
കോളേജില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ സഹപാഠികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര് നിറകണ്ണുകളോടെ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, മുന്‍ കോളേജ് വിദ്യാര്‍ത്ഥിയും എംഎല്‍എയുമായ കെ.ശബരീനാഥ്, എം.എ.വാഹീദ് എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്, ഡിറ്റി ഡയറക്ടര്‍, സിഇടി പ്രിന്‍സിപ്പാള്‍ തുടങ്ങിയ നിരവധി പേര് മൃതദേഹത്തില്‍ റീത്തുകള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ഒരു മണിയോടു കൂടി മൃതദേഹം സ്വദേശമായ മലപ്പുറത്തേയ്ക്ക് കൊണ്ടു പോയി.
മൃതദേഹം കോളേജില്‍ നിന്നും കൊണ്ടുപോയ ശേഷം വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും പ്രിന്‍സിപ്പാള്‍ രാജിവയ്ക്കണമെന്നും ഹോസ്റ്റല്‍ റെയ്ഡ് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും പ്രിന്‍സിപ്പാളിന്റെ ഓഫീസിലേയ്ക്ക് തള്ളിക്കയറിയത് ഒരു മണിക്കൂറോളം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം നേതാക്കളുമായി സംസാരിച്ച ശേഷമാണ് സമരം അവസാനിപ്പിച്ച് ഇവര്‍ പിരിഞ്ഞ് പോയത്.
തുടര്‍ന്ന് ഡിസിപി സഞ്ചയ്കുമാറിന്റെയും ശംഖുമുഖം അസി. കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ റെയ്ഡ് നടത്തി. റെയ്ഡില്‍ മുഖ്യ പ്രതിയായ ബൈജുവിന്റെ മുറിയില്‍ നിന്നും അപകടസമയത്ത് ബൈജു ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെടുത്തു.
ഹോസ്റ്റലില്‍ നിന്നും നിരവധി ഹോക്കി സ്റ്റിക്കുകളും ഇരുമ്പ് പൈപ്പുകളും ഒഴിഞ്ഞ നിരവധി മദ്യകുപ്പികളും കണ്ടെടുത്തു.
ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ അനധികൃതമായി ഓടിച്ചിരുന്ന രണ്ട് ജീപ്പുകളും പോലീസ് പിടികൂടി. മുഖ്യപ്രതി ഉള്‍പ്പെടെ 12 പേരെയും കോളേജില്‍നിന്നും സസ്പെന്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: