ന്യൂദല്‍ഹി: മുംബൈ ബോംബ് സ്ഫോടനപരമ്പര കേസിലെ മുഖ്യപ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടെന്നതിന്റെ പുതിയ തെളിവുകള്‍ പുറത്ത്. ദാവൂദിന്റെ ഭാര്യ മെഹ്ജബീന്റെ പേരിലുള്ള 2015 ഏപ്രില്‍ മാസത്തെ ടെലിഫോണ്‍ ബില്ല് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലില്ലെന്ന് പാക് അധികൃതര്‍ ആവര്‍ത്തിച്ച് പറയുമ്പോഴാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്.
കറാച്ചിയിലെ ക്ലിഫ്റ്റണിലുള്ള കറാച്ചി ഡവലപ്മെന്റ് അതോറിറ്റിയുടെ ഫഌറ്റിലെ ബ്ലോക് നമ്പര്‍ 4 ഡി 13 എന്ന ഫഌറ്റിലാണ് മെഹ്ജബീന്റെ പേരിലുള്ള ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. വാര്‍ത്ത പുറത്തുവന്നതോടെ ദേശീയ ചാനല്‍ ഫോണ്‍ നമ്പറില്‍ വിളിക്കുകയും മെഹജബീനുമായി സംസാരിക്കുകയും ചെയ്തു. ദാവൂദ് ഇബ്രാഹിം വീട്ടിലുണ്ടെന്നും ഉറങ്ങുകയാണെന്നും മെഹജബീന്‍ മറുപടി നല്കി. ചാനലും മെഹജബീനുമായുള്ള ടെലഫോണ്‍ സംഭാഷണം രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച് പരിശോധിക്കുന്നുണ്ട്.
ദാവൂദ്, ഭാര്യ മെഹ്ജബീന്‍ ഷെയ്ക്, മകന് മൊയിന്‍ നവാസ്, പെണ്മക്കളായ മെഹ്റൂക്, മെഹ്റീന്‍, മാസിയ എന്നിവരാണ് കറാച്ചിയിലുള്ളത്. മെഹ്റൂക്കിനെ വിവാഹം കഴിച്ചിരിക്കുന്നത് മുന്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദിന്റെ മകന് ജുനൈദ് ആണ്. ദാവൂദിന്റെ കൈവശം മൂന്ന് പാക്കിസ്ഥാന് പാസ്പോര്‍ട്ടുകളുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. കറാച്ചിയിലെ ക്ലിഫ്റ്റണിലുള്ള ഡിഫന്‍സ് ഹൗസിംഗ് ഏരിയയിലെ ഫേസ് അഞ്ചില്‍ ഖയാബന്‍ തന്സീമിലുള്ള 6എ ഫഌറ്റ് എന്ന വിലാസത്തിലാണ് ഒരു പാസ്പോര്‍ട്ട്.
ദാവൂദിന്റെ കുടുംബാംഗങ്ങള്‍ കറാച്ചിയില്‍ നിന്നും നിരവധി തവണ ദുബായിലേക്ക് യാത്ര ചെയ്തതിന്റെ വിവരങ്ങളും അന്വേഷണഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ജനുവരി 4ന് എമിറേറ്റ്സ് വിമാനത്തില്‍ കറാച്ചിയില്‍ നിന്നും ദുബായിലേക്ക് ദാവൂദിന്റെ ഭാര്യയും മകള്‍ മാസിയയും സഞ്ചരിച്ചതിന്റെ രേഖകളും ജനുവരി 11ന് മകളായ മെഹ്റൂകും മരുമകന് ജുനൈദ് മിയാന്‍ദാദും എമിറേറ്റ്സ് വിമാനത്തില്‍ ദുബായില്‍ നിന്നും കറാച്ചിയില്‍ തിരികെ എത്തിയതിന്റെ യാത്രാരേഖകളും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു.
ദാവൂദിന്റെ ഭാര്യ ഫെഹബ്രുവരി 19ന് ദുബായിലേക്കും ഫെബ്രുവരി 26ന് തിരിച്ചും സഞ്ചരിച്ചു. മകന് മെയീനും മരുമകള്‍ സാനിയയും പേരക്കുട്ടികളും മാര്‍ച്ച്-മെയ് മാസങ്ങളില്‍ കറാച്ചിയില്‍ നിന്നും ദുബായിലേക്കും തിരികെയും സഞ്ചരിച്ചിട്ടുണ്ട്. ദാവൂദ് കുടുംബത്തിന്റെ യാത്രാരേഖകള്‍ വ്യക്തമാക്കുന്നത് ഇവര്‍ പാക് തുറമുഖ നഗരമായ കറാച്ചിയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത് എന്നതാണ്. ദാവൂദിന്റെ പ്രധാന സഹായികളായ ജാബിര്‍ സാദിഖ്, ജവൈദ് ഛോട്ടാനി, മുംബൈ സ്ഫോടനക്കേസിലെ പ്രതി ജാവേദ് പട്ടേല്‍ എന്നിവരും നിരന്തരം കറാച്ചി-ദുബൈയ് റൂട്ടില്‍ സഞ്ചരിക്കാറുണ്ടെന്നും പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: