ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ ഉധംപൂരിലെ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകളും ഭീകരരുടെ ചിത്രങ്ങളുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രംഗത്ത്. ഉധംപൂരില്‍ ആക്രമണം നടത്തിയ പാക്കിസ്ഥാന് ഭീകരന് മുഹമ്മദ് ഉസ്മാന് ഖാന് എന്ന നാവേദ് യാക്കൂബിന്റെ സഹായികളായ രണ്ടു ഭീകരരുടെ യഥാര്‍ഥ ചിത്രങ്ങളും അവരെക്കുറിച്ചുള്ള വിശദാംശങ്ങളുമാണ് എന്‍ഐഎ പുറത്ത് വിട്ടത്.
ഏതാനും ദിവസം മുന്‍പ് രണ്ടു ഭീകരരുടെയും രേഖാചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ യഥാര്‍ത്ഥ ചിത്രങ്ങളും വിശദാംശങ്ങളും ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. അതിര്‍ത്തികടന്ന് ഭാരതത്തിലെത്തിയ ഈ ഭീകരരെ പിടികൂടുവാന്‍ സാധിച്ചിട്ടില്ല. നാവേദിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രേഖാചിത്രം തയ്യാറാക്കിയിരുന്നത്.
അബു ഒകാഷ, അബു ഖാസിം എന്നീ ഭീകരരുടെ ചിത്രങ്ങളും മേല്‍വിലാസവുമാണ് എന്‍ഐഎ പുറത്ത് വിട്ടിരിക്കുന്നത്. ഇവരുടെ ചിത്രങ്ങള്‍ പാക്കിസ്ഥാനെതിരായ ശക്തമായ തെളിവുകളാണ്. വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുമാണ് ഈ ചിത്രങ്ങള്‍ ലഭിച്ചത്. അതുകൊണ്ട് തന്നെ ഇവരെ ഉടനെ പിടികൂടാനാവുമെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. അബു ഒകാഷ പാക്കിസ്ഥാനിലെ ഖൈബര്‍ പാക്തുഖാവയില് നിന്നുള്ളയാളാണ്. 17-18 വയസ്സ് പ്രായം തോന്നിക്കുന്ന ഇയാളെ പിടിച്ചുനല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ഭീകരന് സാര്ഖമിന്റെ രേഖാചിത്രം നേരത്തെ പുറത്ത് വിട്ടിരുന്നു.
ലഷ്കര്‍-ഇ-തോയിബ തെക്കന്‍ കശ്മീര്‍ മേഖലാ കമാന്‍ഡര്‍ അബു ഖാസിമിന്റെ ചിത്രവും വിവരങ്ങളുമാണ് രണ്ടാമത്തെത്. 28 വയസ്സുള്ള ഈ ഭീകരനെ പിടിച്ചുനല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു. അബു ഖാസിമാണ് പാക്കിസ്ഥാനില്‍ നിന്നെത്തിയ നാലുഭീകരന്മാര്ക്ക് താമസ സൗകര്യവും ഭക്ഷണവും യാത്രാസൗകര്യം എന്നിവ യെല്ലാം ചെയ്തുകൊടുത്തത്. ബിഎസ്എഫിനെതിരെ ആക്രമണം നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയതും ഇയാ ളായിരുന്നു.
പാക്കിസ്ഥാനില്‍ നിന്ന് കഴിഞ്ഞ മാസം ഭാരതത്തിലേക്ക് താനടക്കം നാലു ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് നവേദ് മൊഴി നല്‍കിയിരിക്കുന്നത്. നവേദിനെ ഉധംപൂരില്‍ ആക്രമണം നടത്തുന്നതിനിടെ നാട്ടുകാര്‍ ജീവനോടെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് നോമന് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. രക്ഷപ്പെട്ട മറ്റു രണ്ടു ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: