ന്യൂദല്‍ഹി: സംസ്ഥാന ആയുഷ് വകുപ്പിന് കേന്ദ്ര സര്‍ക്കാര്‍ 11.6 കോടി രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി സമര്‍പ്പിച്ച വിവിധ പദ്ധതികള്‍ക്കാണ് തുക അനുവദിച്ചത്.
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ 20 കിടക്കകളോടു കൂടിയ പുതിയ കെട്ടിടം, നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ പുതിയ ഒ.പി/കാഷ്വാലിറ്റി കെട്ടിടം, സംസ്ഥാനത്തെ 10 ആയുര്‍വേദ ആശുപത്രികളുടെ നടത്തിപ്പിനായി 2 കോടി 93 ലക്ഷം രൂപയും ഏഴ് ആയുര്‍വേദ ഡിസ്പെന്‍സറികളില്‍ യോഗ ഹാള്‍ നിര്‍മ്മിക്കുന്നതിനും യോഗ പരിശീലകരെ നിയമിക്കുന്നതിനും 1 കോടി 40 ലക്ഷം രൂപയും ഔഷധ സസ്യ കൃഷിക്ക് 1 കോടി 26 ലക്ഷം രൂപയും ഹോമിയോപ്പതി വന്ധ്യതാ നിവാരണ ക്ലിനിക്കുകളെ ഹോമിയോപ്പതിക് ഫെര്‍ട്ടിലിറ്റി സെന്ററുകളാക്കി ഉയര്‍ത്തുന്നതിന് 1 കോടി 14 ലക്ഷം രൂപയും എല്ലാ ജില്ലകളിലും ആയുഷ് (യോഗ & പ്രകൃതി ചികിത്സ) വെല്‍നസ്സ് സെന്റര്‍ ആരംഭിക്കുന്നതിന് 84 ലക്ഷം രൂപയും തെരഞ്ഞെടുത്ത എട്ട് പഞ്ചായത്തുകളില്‍ “ആയുഷ് ഗ്രാമം’ പദ്ധതിക്ക് 80 ലക്ഷം രൂപയും അട്ടപ്പാടി ആദിവാസി മേഖലയില്‍ ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന് 36 ലക്ഷം രൂപയും സംസ്ഥാനത്തെ 21 ബ്ലോക്കുകളില്‍ “ആയുഷ് സ്ക്കൂള് ഹെല്‍ത്ത് പദ്ധതിക്ക് 21 ലക്ഷം രൂപയും ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ “സ്നേഹധാര’ ആയുര്‍വേദ പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിന് 20 ലക്ഷം രൂപയും ആസ്ത്മ രോഗചികിത്സയ്ക്ക് ഹോമിയോപ്പതി മരുന്നുകളുടെ
ഫലപ്രാപ്തിയെക്കുറിച്ച് പഠിക്കുവാന്‍ തിരുവനന്തപുരം സര്‍ക്കാര്‍ ഹോമിയോപ്പതി മെഡിക്കല്‍ കോളേജിന് 14 ലക്ഷം രൂപയും ഉള്‍പ്പെടെ 11.6 കോടി രൂപയുടെ കേന്ദ്ര സഹായമാണ് ലഭിച്ചത്.
കാഷ് (കേരള അക്രഡിറ്റേഷന് സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ്) ഗുണനിലവാരത്തിലേയ്ക്ക് സംസ്ഥാനത്തെ 10 ആയുര്‍വേദ കോളേജുകളും, 5 ഹോമിയോ കോളേജുകളും ഉയര്‍ത്തുന്നതിന്റെ ഭാഗമായി 3.71 കോടി രൂപയുടെ പദ്ധതി കേരള ആയുഷ് വകുപ്പ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
വയോജനങ്ങള്‍ക്കായി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന 1.50 കോടി രൂപയുടെ വയസ്താ പദ്ധതി കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതായും മന്ത്രി ശിവകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: