കോട്ടയം: കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റുമാരുടെ വേതന വര്‍ദ്ധനവിന് ധനവകുപ്പ് തടസ്സം നില്‍ക്കുന്നുവെന്ന ആരോപണവുമായി അക്കൗണ്ടന്റുമാര്‍ രംഗത്ത്. ഈ രംഗത്ത് ജോലി ചെയ്യുന്ന 1072 പേരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. പ്രതിമാസം 6000 രൂപയാണ് വേതനം. ബി.കോം ബിരുദവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുള്ളവരെ ടെസ്റ്റിനും ഇന്റര്‍വ്യൂവിനും ശേഷമാണ് നിയമനം നല്‍കുന്നത്.
2009 ല്‍ ഇവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചുവെങ്കിലും 2013 ആയപ്പോള്‍ പിരിച്ചുവിട്ടു. വീണ്ടും ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തി പുനര്‍നിയമനം നടത്തി. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയിലും പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രിമാര്‍ക്കും നല്കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരുടെ ശമ്പളം 10000 രൂപയായി വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനമായിരുന്നു. ഈ ഘട്ടത്തിലാണ് എതിര്‍പ്പുമായി ധനകാര്യവകുപ്പ് രംഗത്തെത്തിയത്.
സമാനയോഗ്യതയുള്ള കുടുംബശ്രീയുടെ ജില്ലാ മിഷന് ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 15000 മുതല്‍ 20000 രൂപ വരെയാണ് വേതനം. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സംഘടനയില്ലാത്തതുമൂലമാണ് ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടാത്തത്. സംസ്ഥാനതലത്തില്‍ സംഘടന രൂപീകരിച്ച് സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള ശ്രമത്തിലാണിവര്‍.
എല്ലാവര്‍ഷവും വാഗ്ദാനങ്ങള്‍ നല്കുന്നതല്ലാതെ തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സിഡിഎസ് അക്കൗണ്ടന്റുമാരായ നിസ പ്രതാപന്, രമ്യ ആര്. നാഥ്, സന്ധ്യ വി.ബി, സുനിത വി. നായര്‍, ലിസി മാത്യു എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യംവച്ച് പ്രവര്‍ത്തനമാരംഭിച്ച കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റുമാരുടെ ദാരിദ്ര്യത്തിന് നേരെ മുഖംതിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: