സമനിരപ്പാക്കി ചതുരാകൃതിയില്‍ ശുദ്ധമാക്കപ്പെട്ട പൂജാസ്ഥലത്ത് സാളഗ്രാമംവെച്ചും (വിഷ്ണുസങ്കല്പത്തില്‍ വൈഷ്ണവാദികള്‍ വെച്ച് ആരാധിക്കുന്ന ഒരു പ്രത്യേകതരം കല്ല്) പൂജിക്കാവുന്നതാണ്. മണ്ണുകൊണ്ട് തുടക്കുക, മെഴുകുക പൂശുക മുതലായവ അതാതു വിധിപ്രകാരം നിര്‍വഹിക്കണം. കുളി, ദേഹശുദ്ധി, സന്ധ്യാവന്ദനം മുതലായവ നിര്‍വഹിച്ചശേഷം മൂലമന്ത്രമറിഞ്ഞ് ജീവിതശുദ്ധിക്കുവേണ്ടി ധ്യാനാദികള്‍ അനുഷ്ഠിക്കുക. ധ്യാനം അഥവ സങ്കല്പം ശരീരത്തിന്റേയും മനസ്സിന്റേയും ശുദ്ധിക്കും ഉണര്‍വിനും ആവശ്യമായ കര്‍മ്മങ്ങളാണ്. ഈശ്വരപ്രതിമയ്ക്ക് സ്നാനം പ്രമാര്‍ജനം എന്നിവക്കു ശേഷം ഗന്ധപുഷ്പാദികള്കൊണ്ട് പൂജിച്ചാല്‍ അഭീഷ്ടങ്ങള്‍ എല്ലാം സാധിക്കുന്നതാണ്.
അഗ്നിയില്‍ ഹവിസ്സുകൊണ്ട് യജിക്കണം. സമനിരപ്പാക്കി ചതുരാകൃതിയില്‍ ശുദ്ധമാക്കപ്പെട്ട സ്ഥലത്തായാലും പുജാദ്രവ്യങ്ങള്‍ ആദ്യമായി ഒരുക്കിവെച്ചതിനുശേഷം വേണം പൂജ ആരംഭിക്കുന്നതിന്. ഭക്തിശ്രദ്ധയോടെ ഭക്തന് സമര്‍പ്പിക്കുന്ന വെറും ജലംമാത്രമായാലും ഈശ്വരന് സന്തുഷ്ടനായിത്തീരുന്നു. ഗന്ധപുഷ്പാക്ഷതങ്ങളാണെങ്കില് പിന്നെ പറയാനുണ്ടോ. വസ്ത്രം, തോല് ദര്‍ഭ തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് ഉത്തമമായ ആസനമാക്കി ദേവന്റെ മുമ്പില്‍ ശാന്തനായിരുന്ന് ലിപി ന്യാസംനടത്തണം. അനന്തരം താന്ത്രിക സമ്പ്രദായരീതിയനുസരിച്ച് തത്വന്യാസം, മൂര്ത്തിപഞ്ജരന്യാസം മന്ത്രന്യാസം എന്നിവ അനുഷ്ഠിക്കണം. മുന്നില്‍ ഇടതുഭാഗത്ത് കലശവും വലതുഭാഗത്ത് പുഷ്പാക്ഷതങ്ങളും ഭക്തിയോടെ ഒരുക്കിവെക്കണം.
അര്‍ഘ്യപാദ്യങ്ങള്‍ പ്രദാനം ചെയ്യുന്നതിന് പൂജക്കുള്ള പൂവ് പഴം തുടങ്ങിയവയും ജലവും മധുപര്‍ക്കം നാല് പാത്രങ്ങളിലായി ഒരുക്കിവെക്കണം. അതിനുശേഷം മിന്നല്‍പോലെ ശോഭിക്കുന്ന ജീവന് എന്നുപേരായ ഈശ്വരന്റെ കലയെ ഭക്തിപൂര്‍വ്വം ഏകാഗ്രതയോടെ ധ്യാനിക്കണം. അനുഷ്ഠാനങ്ങളില്‍ പുലര്‍ത്തേണ്ടതായ സങ്കല്പമനുസരിച്ച് സ്വദേഹം മുഴുവന്‍ ചൈതന്യവത്തായ ആ ജീവകലയാല് വ്യാപ്തമാണെന്ന് ഉറപ്പിക്കണം. അതിനുശേഷം ആ കലയെത്തന്നെ പ്രതിമാദികളില്‍ ആവാഹിക്കുക. അര്‍ഘ്യം പാദ്യം മധുപര്‍ക്കം സ്നാനം, വസ്ത്രം ആഭരണം എന്നീ ഉപചാരങ്ങളും അര്‍പ്പിക്കണം.
വേദോക്തവിധിപ്രകാരം നീരാജനം ധൂപദീപാദികള്‍ വിശേഷപൂജകള്‍ എന്നിവയും അനുഷ്ഠിക്കാവുന്നതാണ്. അതുമല്ലെങ്കില്‍ അഗസ്ത്യന് ഉപദേശിച്ചിട്ടുള്ളതുപോലെ ഹോമകുണ്ഡത്തില്‍ മൂലമന്ത്രംകൊണ്ടോ പുരുഷസൂക്തം കൊണ്ടോ യജിക്കാവുന്നതുമാണ്. ഹോമാഗ്നിയില്‍ ചരുകൊണ്ടും (അരി യവം മുതലായ ധാന്യങ്ങളും വെണ്ണയും പാലും ചേര്‍ത്ത് വേവിച്ച ചോറ്) ഹോമദ്രവ്യമായ നെയ്യ് മുതലായവകൊണ്ടും ഹോമം ചെയ്യുക. കറകളഞ്ഞ സ്വര്‍ണ്ണപ്രഭയോടെ സര്‍വ്വാഭരണ ഭൂഷിതനായി വഹ്നിമദ്ധ്യസ്ഥിതനായി സ്ഥിതിചെയ്യുന്ന സര്‍വേശ്വരനെ ഭക്തിപൂര്‍വ്വം ധ്യാനിക്കുക.
പാര്ശ്വസ്ഥിതരായ ദേവതകള്‍ക്ക് ബലിയര്‍പ്പിച്ചശേഷം ഹോമം അവസാനിപ്പിക്കുക. അതിനുശേഷം ഭക്തിപൂര്‍വ്വം ജപിച്ചുകൊണ്ട് മൗനമായി ധ്യാനിച്ച് താംബൂലാദികളും നൃത്തഗീതസ്തുതിപാഠാദിയും ചെയ്ത് പ്രസാദം ശിരസ്സിലേന്തി എന്നെ ഈ ഘോര സംസാരത്തില്‍ നിന്നും രക്ഷിക്കണേ എന്നു പറഞ്ഞുകൊണ്ട് പാദപങ്കജങ്ങളില് നമസ്കരിക്കുക.
ഭക്തിയോടുകൂടി ക്രിയായോഗം അനുഷ്ഠിക്കുന്നവര്‍ക്ക് ഐഹികസൗഖ്യങ്ങളും മരണാനന്തരം മുക്തിയും ലഭിക്കുമെന്നുപദേശിച്ച് രാമന് വീണ്ടും സീതാസ്മരണയില്‍ മുഴുകി പ്രലപിക്കാന്‍ തുടങ്ങി.
വര്ഷപ്രധാനമായ നാലുമാസങ്ങള്‍ കഴിഞ്ഞു. വര്‍ഷക്കാലം യാത്രപറഞ്ഞ് പിരിഞ്ഞുപോയി. ദിങ്മുഖങ്ങള്‍ സുപ്രസന്നമായി. ഇരുണ്ട അന്തരീക്ഷം പ്രഭാതരളിതമായി. ശരത്കാലം വന്നിട്ടും സുഗ്രീവന്റെ വര്‍ത്തമാനമൊന്നുമില്ല. രാമന് അമര്‍ഷംതോന്നി. രാമന് തന്നോടുപറഞ്ഞു. ലക്ഷ്മണ, സുഗ്രീവന് എന്നോട് കരുണ കാണിക്കുന്നില്ല. അനാഥനും, രാജ്യംനഷ്ടപ്പെട്ടവനും, രാവണനാല്‍ അപമാനിതനും, ദുഃഖിതനും എന്നെ ശരണമടഞ്ഞവനുമാണ് രാമന് എന്നുകരുതി സുഗ്രീവന് എന്നെ അവഗണിക്കുന്നു. സീതാന്വേഷണത്തിന് നിശ്ചയിച്ചിട്ടുള്ള കാലം സമാഗതമായെന്ന് ആ മൂഢന് മനസ്സിലാക്കുന്നില്ല. നീ ഉടനെ കിഷ്കിന്ധയില്‍ ചെന്ന് സുഖലോലുപനായിക്കഴിയുന്ന സുഗ്രീവനോട് ഉപകാരം മുമ്പേ ചെയ്തവരും പ്രത്യുപകാരം പ്രതീക്ഷിക്കുന്നവരുമായവരോട് വാക്കുകൊടുത്തിട്ട് അതു പാലിക്കാത്തവന് പുരുഷാധമനാകുന്നു. പറഞ്ഞ വാക്ക് ശുഭമായാലും അശുഭമായാലും അതുപോലെ പാലിക്കുന്നവനാണ് ഉത്തമപുരുഷന് എന്ന് പറയണം.
കൃതാര്‍ത്ഥാ ഹ്യകൃതാര്ത്ഥാനാം മിത്രാണാം ന ഭവന്തിയേ
താന്‍ മൃതാനപി ക്രവ്യാദാ: കൃതഘ്നാന് നോപഭുഞ്ജതേ (കിഷ്കിന്ധ 30:73)
തന്നെ സഹായിച്ച മിത്രങ്ങള്‍ക്ക് ആവശ്യമുള്ള സഹായം ചെയ്തുകൊടുക്കാത്ത കൃതഘ്നന്മാര്‍ മരിച്ചാല്‍ അവരുടെ പിണത്തെ കാക്കയും കഴുകനും പോലും തൊടില്ല എന്ന് ഞാന്‍ പറഞ്ഞതായി പറയുക. എന്റെ അസ്ത്രപ്രയോഗം കാണാനും ഞാണൊലിശബ്ദം കേള്‍ക്കാനും അവന് ആഗ്രഹിക്കുന്നുണ്ടാവാം. നാരിയിലും സുരയിലും മുഴുകിയിരിക്കുകയാണവന്‍. അവന് നമ്മെ മറന്നുകളഞ്ഞിരിക്കുന്നു. ബാലി പോയവഴി അടഞ്ഞിട്ടില്ലെന്ന് നീയവനെ അറിയിക്കുക. ആ വഴിക്കുപോകാതെ പറഞ്ഞ വാക്ക് പാലിക്കുവാന്‍ സുഗ്രീവനോട് പറയുക.
ബാലിയെ ഒരുത്തനെ മാത്രമേ വധിച്ചുള്ളു. ഇവന് പറഞ്ഞ വാക്ക് തെറ്റിച്ചാല്‍ കൂട്ടത്തോടെ കൊന്നുകളയുമെന്ന് ധരിപ്പിക്കുക. അതുകൊണ്ട് കാലംകളയാതെ വേണ്ടതു ചെയ്യാന്‍ അവനെ ഉപദേശിക്കുക.
സുഗ്രീവന്റെ കഥ ഇപ്പോള്‍തന്നെ കഴിച്ചുവരാമെന്ന് പറഞ്ഞ് പുറപ്പെട്ട തന്നെ തടഞ്ഞുകൊണ്ട് രാമന് പറഞ്ഞു. അവനെ വധിക്കരുത്. കാലതാമസം നേരിട്ടതിനെക്കുറിച്ച് സമാധാനത്തോടെ തന്നെ ഓര്‍മ്മിപ്പിച്ചാല്‍ മതി. ഞാന്‍ കിഷ്കിന്ധയിലെത്തിച്ചേര്ന്നു. വില്ലുകുലച്ച് ചെറുഞാണൊലിയിട്ടു. അതുകേട്ട് വാനരക്കൂട്ടങ്ങള്‍ ഭയന്ന് നാലുപാടും ചിതറിയോടി. അംഗദനും മന്ത്രിമാരും സുഗ്രീവനെ വിവരമറിയിച്ചു. സുഗ്രീവന് താരയെ തന്നെ സമാധാനിപ്പിച്ച് കൂട്ടിക്കൊണ്ടുവരുന്നതിന് ഏര്‍പ്പാടാക്കി താര മധുരമനോഹരമായ വാക്കുകളില്‍ സ്വാഗതമരുളി. തന്റെ കോപത്തിന് ശമനം വന്നു. തന്നേയുംകൂട്ടി അംഗദമാതാവ് സുഗ്രീവസവിധത്തിലെത്തി. സുഗ്രീവന് ചാടിയെഴുന്നേറ്റ് സ്വീകരിച്ചു. താന്‍ കോപം വിടാതെത്തന്നെ ശ്രീരാമന് പറഞ്ഞ കാര്യങ്ങള്‍ അറിയിച്ചു. താരയും സുഗ്രീവനും മാപ്പിരന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: