കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് ലീഡ്. ഇന്ത്യയുടെ 393 റണ്‍സിനെതിരെ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സില്‍ 306 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ ഇന്ത്യക്ക് 87 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തം. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെടുത്തിട്ടുണ്ട്. ഒമ്പത് വിക്കറ്റുകള്‍ കയ്യിലിരിക്കെ 157 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. 39 റണ്‍സുമായി മുരളി വിജയും 28 റണ്‍സുമായി അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍.
ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ലോകേഷ് രാഹുല്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി.
നേരത്തെ മൂന്നിന് 140 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ശ്രീലങ്കയെ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസും 62 റണ്‍സെടുത്ത തിരിമന്നെയും ചേര്‍ന്നാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. നാലാം വിക്കറ്റില്‍ തിരിമന്നെയും മാത്യൂസും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 127 റണ്‍സാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ലങ്കയെ രക്ഷപ്പെടുത്തിയത്.
സ്കോര്‍ 241-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 168 പന്തുകള്‍ നേരിട്ട് 62 റണ്‍സെടുത്ത തിരിമന്നെയെ ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ വൃദ്ധിമാന്‍ സാഹ പിടികൂടി. പിന്നീടെത്തിയവരില്‍ 22 റണ്‍സെടുത്ത മുബാറക്കും 11 റണ്‍സെടുത്ത ചണ്ഡിമലും മാത്രമാണ് ക്യാപ്റ്റന്‍ മാത്യൂസിന് അല്പമെങ്കിലും പിന്തുണ നല്‍കിയത്. അവസാന ആറ് വിക്കറ്റുകള്‍ വെറും 65 റണ്‍സിനാണ് ലങ്കന്‍ ബാറ്റ്സ്മാന്മാര് വലിച്ചെറിഞ്ഞത്.
സ്കോര്‍ 259-ല്‍ എത്തിയപ്പോള്‍ ചണ്ഡിമലിനെ ഇഷാന്ത് ശര്‍മ്മ തന്നെ രാഹുലിന്റെ കൈകളിലെത്തിച്ചപ്പോള്‍ ആറാമാനായി ആഞ്ചലോ മാത്യൂസ് മടങ്ങി. 167 പന്തുകള്‍ നേരിട്ട് 12 ബൗണ്ടറികളോടെ 102 റണ്‍സെടുത്ത മാത്യൂസിനെ സ്റ്റുവര്‍ട്ട് ബിന്നിയുടെ പന്തില്‍ മുരളി വിജയ് പിടികൂടി. സ്കോര്‍ 289-ല്‍ നില്‍ക്കേ അഞ്ച് റണ്‍സെടുത്ത ധമിക പ്രസാദിനെ അമിത് മിശ്രയുടെ പന്തില്‍ രഹാനെ കയ്യിലൊതുക്കിയപ്പോള്‍ 300-ല്‍ എത്തിയപ്പോള്‍ മുബാറക്കിനെ മിശ്ര തന്നെ ബൗള്‍ഡാക്കി. ഇന്ത്യക്ക് വേണ്ടി അമിത് മിശ്ര 43 റണ്‍സ് വഴങ്ങി നാലും ഇഷാന്ത് ശര്‍മ്മ, ആര്. അശ്വിന് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും വീഴ്ത്തി.
87 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ടീം ഇന്ത്യക്ക് ഇന്നിംഗ്സിലെ അഞ്ചാം പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറിവീരന്‍ ലോകേഷ് രാഹുലിനെ (2 റണ്‍സ്) ധമിക പ്രസാദ് റണ്ണൗട്ടാക്കി. പിന്നീട് കൂടുതല്‍ വിക്കറ്റുകള്‍ വീഴാതെ മുരളി വിജയും അജിന്‍ക്യ രഹാനെയും ചേര്‍ന്ന് മൂന്നാം ദിനത്തെ കളി അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: