ബീജിങ്: പതിനഞ്ചാമത് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ സ്വര്‍ണ്ണം എറിത്രിയന്‍ താരത്തിന്. ഇന്നലെ ബീജിങിലെ പക്ഷിക്കൂട് സ്റ്റേഡിയത്തിലാരംഭിച്ച ലോകചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ മാരത്തണില്‍ പൊന്നണിഞ്ഞാണ് എറിത്രിയന്‍ താരം ഗിര്‍മയ് ഗബ്രിസലാസ്സി അത്ലറ്റിക് ലോകത്ത് ഒരു പുതിയ ചരിത്രം കുറിച്ചത്. മാരത്തണില്‍ ലോക ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയാണ് ഗിര്‍മയ് ഇന്നലെ സ്വന്തമാക്കിയത്. തന്റെ പത്തൊമ്പതാം വയസ്സിലാണ് ഗിര്‍മയ് ഗബ്രിസലാസിയുടെ ചരിത്ര നേട്ടം.
തന്റെ മൂന്നാമത്തെ മാത്രം മാരത്തണില്‍ പങ്കെടുക്കുന്ന ഗിര്‍മയ് 2 മണിക്കൂര്‍ 12 മിനിറ്റ് 27 സെക്കന്റിലാണ് ഫിനിഷ് ലൈന്‍ കടന്നത്. എത്യോപ്യയുടെ യെമനെ സെഗായ് രണ്ട് മണിക്കൂര്‍ 13 മിനിറ്റ് 07 സെക്കന്റില്‍ വെള്ളിയും ഉഗാണ്ടയുടെ (2:13:08) ആണ് രണ്ടാം സ്ഥാനത്തെത്തിയത്. ഉഗാണ്ടയുടെ മുന്യോ സോളമന് മുത്തായ് രണ്ട് മണിക്കൂര്‍ 13 മിനിറ്റ് 30 സെക്കന്റില്‍ വെങ്കലവും കരസ്ഥമാക്കി.
ലോകചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ തന്നെ ആദ്യ സ്വര്‍ണമാണ് കൗമാരതാരം നേടിയത്. 2009ലെ ബെര്‍ലിന്‍ ചാമ്പ്യന്‍ഷിപ്പില്‍ ടഡ്സെ സെര്സെനായ് 10,000 കിലോമീറ്ററില്‍ നേടിയ വെള്ളിയാണ് എറിത്രിയയ്ക്ക് മുമ്പ് ലഭിച്ചിട്ടുള്ള ഏക മെഡല്‍. നിലവിലെ ലോകചാമ്പ്യനും 2012ലെ ഒളിമ്പിക്സ് സ്വര്‍ണ്ണമെഡല്‍ ജേതാവുമായ ഉഗാണ്ടയുടെ സ്റ്റീഫന്‍ കിപ്റോറ്റിക് ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
പുരുഷന്മാരുടെ 10000 മീറ്ററില്‍ നിലവിലെ ലോക-ഒളിമ്പിക്സ് ചാമ്പ്യന്‍ ബ്രിട്ടന്റെ മോ ഫറാ സ്വര്‍ണ്ണം നിലനിര്‍ത്തി. 27 മിനിറ്റ് 01.13 സെക്കന്റില്‍ ഓടിയെത്തിയാണ് ഫറാ പൊന്നണിഞ്ഞത്. കെനിയയുടെ ജെഫ്രി കിപ്സാങ് 27 മിനിറ്റ് 01.76 സെക്കന്റില്‍ വെള്ളിയും കെനിയയുടെ തന്നെ പോള്‍ തനുയി വെങ്കലവും നേടി.
വനിതകളുടെ ഷോട്ട്പുട്ടില്‍ സ്വര്‍ണ്ണം ജര്‍മ്മനിക്ക്. 20.37 മീറ്റര്‍ എറിഞ്ഞ് ക്രിസ്റ്റിന ഷ്വവാനിറ്റ്സാണ് പൊന്നണിഞ്ഞത്. 2013ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ക്രിസ്റ്റിനക്ക് വെള്ളിയായിരുന്നു ലഭിച്ചത്. കഴിഞ്ഞ തവണ വെങ്കലം നേടിയ ചൈനയുടെ ജോങ് ലിജിയാവോ 20.30 മീറ്റര്‍ എറിഞ്ഞ് വെള്ളിയും അമേരിക്കയുടെ മൈക്കല കാര്‍ട്ടര്‍ 19.76 മീറ്റര്‍ എറിഞ്ഞ് വെങ്കലവും സ്വന്തമാക്കി.
ലോകത്തിലെ ഏറ്റവും വേഗതയേറിയ പുരുഷ അത്ലറ്റിനെ ഇന്ന് അറിയാം. ഹീറ്റ്സ് മത്സരങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി.
സെമിയും ഫൈനലും ഇന്ന് നടക്കും. ആറാം ഹീറ്റ്സില്‍ ഓടിയ അമേരിക്കയുടെ ജസ്റ്റിന് ഗാറ്റ്ലിനാണ് ഏറ്റവും മികച്ച സമയത്തില്‍ ഫിനിഷ് ചെയ്തത്. അടുത്തിടെ നടന്ന പോരാട്ടങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയ ഗാറ്റ്ലിന് ആറാം ഹീറ്റ്സില്‍ 9.83 സെക്കന്റില്‍ പറന്നെത്തി. അതേസമയം നിലവിലെ ലോക-ഒളിമ്പിക്സ് ചാമ്പ്യന്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് ഹീറ്റ്സിലെ അഞ്ചാമത്തെ മികച്ച സമയമാണ് കുറിച്ചത്. തന്റെ ഹീറ്റ്സില്‍ ഒന്നാമതായി ഫിനിഷ് ചെയ്തെങ്കിലും 9.96 സെക്കന്റിലാണ് ഫിനിഷ് ലൈന്‍ കടന്നത്.
ബോള്‍ട്ടിനേക്കാള്‍ മികച്ച സമയത്തിലാണ് അമേരിക്കയുടെ ട്രെയ്വോണ് ബ്രോമെല്ലി (9.91 സെ.), ഫ്രാന്‍സിന്റെ ജിമ്മി വികോട്ട് (9.92 സെ.), ജമൈക്കയുടെ അസഫാ പവല്‍ (9.95 സെക്കന്റ്) എന്നിവര്‍ തങ്ങളുടെ ഹീറ്റ്സ് ഫിനിഷ് ചെയ്തത്. വനിതകളുടെ 100 മീറ്റര്‍ ഹീറ്റ്സ് മത്സരങ്ങള്‍ ഇന്ന് നടക്കും.
പുരുഷന്മാരുടെ 20 കി.മീറ്റര്‍ നടത്തം ഇന്ന്. ബല്ജിന്ദര്സിംഗ്, ചന്ദന്‍ സിംഗ്, ഗുര്‍മീത് സിംഗ് എന്നിവര്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ക്ക് നിറമേകി ഇറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: