തുറവൂര്‍: താലൂക്കിന്റെ വടക്കന്‍ മേഖലയിലെ ഗ്രാമീണ റോഡുകള്‍ തകര്‍ന്നു. നാട്ടുകാരുടെ യാത്ര ദുരിതപൂര്‍ണമായി. പമ്പ പാതയുടെ ഭാഗമായ തുറവൂര്‍-മാക്കേക്കടവ് ജെട്ടി റോഡ്, കുമ്പളങ്ങി, പാട്ടുകുളങ്ങര-നാലുകുളങ്ങര-തഴുപ്പ് ഫെറി, എരമല്ലൂര്‍-എഴുപുന്ന-ചെല്ലാനം, പത്മാക്ഷിക്കവല-അന്ധകാരനഴി, പത്മാക്ഷിക്കവല-കാവില്‍പ്പള്ളി-വളമംഗലം, തങ്കിക്കവല -വെട്ടയ്ക്കല്‍-ആറാട്ടുവഴി, പട്ടണക്കാട്-വെട്ടയ്ക്കല്‍, മേനാശ്ശേരി-പറപ്പള്ളി-രക്തസാക്ഷി മണ്ഡപം റോഡ്, ചാവടി-പള്ളിത്തോട്, കോടംതുരുത്ത് – തൈക്കൂടംഫെറി, അരൂര്‍-കെല്‍ട്രോണ്‍ ഫെറി, എരമല്ലൂര്‍-കുടപുറം ഫെറി തുടങ്ങിയ പ്രധാന റോഡുകളിലെല്ലാം കുഴികള്‍ നിറഞ്ഞ് പൊട്ടിത്തകര്‍ന്ന നിലയിലാണ്.
ഇതോടെ ഈ മേഖലയില്‍ അപകട സാദ്ധ്യത വര്‍ധിച്ചിരിക്കുകയാണ്. മഴക്കാലം തുടങ്ങിയ ശേഷമാണ് പല റോഡുകളുടേയും അറ്റകുറ്റപ്പണികള്‍ തുടങ്ങിയത്. മഴയ്ക്കിടെ ധൃതി പിടിച്ച് നടത്തിയ കുഴിയടക്കലുകള്‍ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. അശാസ്ത്രീയമായ നിര്‍മാണം കാരണം അപകടങ്ങള്‍ ഇവിടെ പതിവായിരിക്കുകയാണ്.
ഇരുചക്രവാഹന യാത്രക്കാരാണ് അപകടങ്ങളില്‍പ്പെടുന്നവരില്‍ അധികവും. റോഡിലെ വളവുകളിലും മറ്റുമുള്ള ഗര്‍ത്തങ്ങളില്‍ ചാടി നിയന്ത്രണം വിട്ട് നിത്യേന നിരവധി യാത്രക്കാരാണ് അപകടങ്ങളില്‍പ്പെടുന്നത്. ഒട്ടുമിക്ക റോഡുകളിലും കാല്‍നട യാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്.
തുറവൂര്‍-കുമ്പളങ്ങി റോഡിലെ കുഴികളടച്ചിട്ട് ഏതാനും ആഴ്ചകള്‍ മാത്രമെ ആയിട്ടുള്ളു. ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ റോഡ് തകര്‍ന്ന് ഗതാഗതം ദുസ്സഹമായി. ദേശീയ പാതയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ റോഡുകളുടെഅറ്റകുറ്റപ്പണികള് അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് റോഡ് നിര്‍മ്മണത്തിനു പിന്നിലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: