ഹരിപ്പാട്: മഹാദേവികാട് പുളിക്കീഴ് ജംഗ്ഷനില്‍ ഗുണ്ടാസംഘം നടത്തിയ അക്രമത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും വ്യാപാരിക്കും മര്‍ദ്ദനമേറ്റു. ആര്‍എസ്എസ് പ്രവര്‍ത്തകനായ മഹാദേവികാട് അഖില്‍ നിവാസില്‍ അഖില്‍ (27), പുളിയനാട്ട് വീട്ടില്‍ ശിശുപാലന് (43) എന്നിവരെയാണ് ഇരുപതംഗ സംഘം മര്‍ദ്ദിച്ചത്. ഇവര്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ അഖിലിന്റെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തൃക്കുന്നപ്പുഴ പോലീസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. 19ന് രാത്രി ഒന്‍പതിന് അഖിലും മറ്റൊരാളും കൂടി ബൈക്കില്‍ വലിയകുളങ്ങര ക്ഷേത്രത്തിന് സമീപത്തേക്ക് പോകുമ്പോഴായിരുന്നു അക്രമം.
പുളിക്കീഴ് ജംഗ്ഷനില്‍ കൂടിനിന്ന ഇരുപതംഗ സംഘത്തിലെ മഹാദേവികാട് രമ്യാ ഭവനത്തില്‍ പപ്പു എന്നു വിളിക്കുന്ന രജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബൈക്ക് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനുശേഷം ഏകദേശം ഒന്‍പതരയോടെ പുളിക്കീഴ് ജംഗ്ഷനില്‍ അമ്മേ നാരായണ എന്ന കച്ചവട സ്ഥാപനം നടത്തിവരുന്ന ശിശുപാലന്റെ കടയിലേക്ക് പപ്പുവിന്റെ നേതൃത്വത്തിലുള്ള സംഘം കയറി പണം ആവശ്യപ്പെട്ടു. പണം കൊടുക്കാന്‍ വിസമ്മതിച്ച ശിശുപാലന്റെ തലയില്‍ സ്പിരിറ്റ് ഒഴിച്ചശേഷം കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി കടയ്ക്കകത്ത് ഉണ്ടായിരുന്ന സാധനങ്ങള്‍ തല്ലി തകര്‍ക്കുകയും മേശയില്‍ നിന്നും പണം അപഹരിക്കുകയും ചെയ്തു. നാട്ടുകാരില്‍ ചിലര്‍ തൃക്കുന്നപ്പുഴ പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപെട്ടു.
പോലീസാണ് ശിശുപാലനെ ആശുപത്രിയില്‍ എത്തിച്ചത്. ഏകദേശം ഇരുപത്തിഅയ്യായിരത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. പപ്പുവിന്റേയും അനില്‍കുമാര്‍ എന്നയാളിന്റേയും നേതൃത്വത്തില്‍ ഇരുപതോളം പേര് അടങ്ങുന്ന സംഘം പുളിക്കീഴ് ജംഗ്ഷനിലുള്ള ഒരു ജ്വല്ലറിയുടെ മുന്നില്‍ സന്ധ്യസമയത്ത് സംഘടിച്ചുനിന്ന് യാത്രക്കാരെയും ജംഗ്ഷനില്‍ എത്തുന്നവരേയും ഭീഷണിപ്പെടുത്തി പണം തട്ടുന്നത് നിത്യ സംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇവര്‍ക്കെതിരെ തൃക്കുന്നപ്പുഴ, ഹരിപ്പാട് പോലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസ്സുകളുണ്ട്. എന്നാല്‍ അക്രമികളെ അമര്‍ച്ച ചെയ്ത് നാട്ടില്‍ സമാധാനം സൃഷ്ടിക്കാന്‍ തൃക്കുന്നപ്പുഴ പോലീസ് തയ്യാറാകാത്തതാണ് വീണ്ടും അക്രമത്തിന് പ്രേരണയാകുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: