ന്യൂദല്‍ഹി: റഷ്യയിലെ ഉഫയില്‍ ഭാരത-പാക് പ്രധാനമന്ത്രിമാര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലെ ധാരണകള്‍ മറന്ന് പാക്കിസ്ഥാന്. സമാധാന ചര്‍ച്ചകളില്‍ അപ്രതീക്ഷിത പുതുവെളിച്ചം നല്കിയ നരേന്ദ്രമോദി-നവാസ് ഷെരീഫ് കൂടിക്കാഴ്ചയിലെ പ്രധാന തീരുമാനങ്ങള്‍ അട്ടിമറിക്കാനാണ് പാക് ശ്രമം. ഇതിന്റെ ഭാഗമായാണ് എന്‍എസ്എതല ചര്‍ച്ചയിലെ അജണ്ടയില്‍ കാശ്മീര്‍ വിഷയം ഉള്‍പ്പെടുത്തണമെന്ന് പാക്കിസ്ഥാന് ആവശ്യപ്പെടുന്നത്.
ഭീകരവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇരുരാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലും അതിര്‍ത്തി വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ബിസ്എഫ്-പാക് റേഞ്ചേഴ്സ് ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലും അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലും ചര്‍ച്ചകള്‍ നടത്താനാണ് ഉഫയില്‍ ഇരു പ്രധാനമന്ത്രിമാരും തമ്മില്‍ ധാരണയായത്.
എന്നാല്‍ അതിര്‍ത്തിരക്ഷാ സേനാമേധാവിമാരുടേയും ഡിജിഎംഒമാരുടെയും കൂടിക്കാഴ്ചകള്‍ നടത്തണമെന്ന ഭാരതത്തിന്റെ ആവശ്യം പരിഗണിക്കാതിരുന്ന പാക്കിസ്ഥാന് നേരിട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച നടത്താമെന്ന് അറിയിക്കുകയായിരുന്നു.
വിവിധ യോഗങ്ങളില്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ എന്‍എസ്എ തല ചര്‍ച്ചയിലേക്ക് കൊണ്ടുവന്നതാണ് ഭാരതത്തെ ചൊടിപ്പിച്ചത്. പാക്കിസ്ഥാന്റെ ആത്മാര്‍ത്ഥതയില്ലാത്ത സമീപനത്തില്‍ ഭാരതം പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചുകഴിഞ്ഞു. എന്‍എസ്എ തല യോഗം നടക്കാതിരിക്കണമെന്ന ഉദ്യോശത്തോടെയാണ് പാക് സുരക്ഷാ ഉപദേഷ്ടാവിന്റെ നീക്കമെന്ന് ഭാരത വിദേശകാര്യ മന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്.
ഉഫയില്‍ പുറപ്പെടുവിച്ച ഭാരത-പാക്കിസ്ഥാന് സംയുക്ത പ്രസ്താവന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ അനുകൂലമായ നീക്കമാണെന്നും വിവിധ തലങ്ങളിലുള്ള ഇടപെടല്‍ പുതിയ സാധ്യതകള്‍ തുറക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നതാണ്. പാക്കിസ്ഥാന് ആദ്യമായി ‘എല്ലാത്തരം’ ഭീകരവാദത്തിനും എതിരെ നിലപാട് സ്വീകരിക്കുമെന്ന് വെളിപ്പെടുത്തിയതും ശ്രദ്ധേയമായിരുന്നു.
സൗത്ത് ഏഷ്യന്‍ മേഖലയിലെ സമാധാനത്തിനായി എല്ലാത്തരം ഭീകരവാദങ്ങള്‍ക്കുമെതിരെ ഭാരതവും പാക്കിസ്ഥാനും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രിമാര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി അടുത്തവര്‍ഷം നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനിലേക്ക് പോകാനും ഉഫയില്‍ തീരുമാനമെടുത്തതാണ്. എന്നാല്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍കൈ എടുത്ത് നടത്തിയ ഇത്തരം സമാധാന ശ്രമങ്ങള്ക്കൊപ്പമില്ലെന്ന സന്ദേശമാണ് പാക്കിസ്ഥാന് അധികൃതര്‍ നല്‍കുന്നത്. മോദിയോട് അടുക്കാനുള്ള നവാസ് ഷെരീഫിന്റെ ശ്രമങ്ങള്‍ക്ക് പാക്കിസ്ഥാനിലെ ചില കേന്ദ്രങ്ങള്‍ തടസ്സം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചനകള്‍.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: