തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ നടപടിക്രമങ്ങള്‍ ശരിയായി പാലിക്കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. കേസില്‍ സുപ്രീംകോടതിയിലെ സ്വകാര്യ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയതിനെയാണ് വിജിലന്‍സ് കോടതി ജഡ്ജി ചോദ്യം ചെയ്തത്. ഇത്തരത്തില്‍ സ്വകാര്യ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടാന്‍ ആരാണ് നിര്‍ദ്ദേശിച്ചതെന്നും വിജിലന്‍സ് കോടതി ജഡ്ജി ജോണ്‍ ഇല്ലിക്കാട്ട് ചോദിച്ചു.
സുപ്രീംകോടതിയിലെ സ്വകാര്യ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം സ്വീകരിക്കുന്നതിന് നിയമസാധുത ഉണ്ടോ? അറ്റോര്‍ണി ജനറലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ഉള്ളപ്പോള്‍ അവരെ മറികടന്ന് സ്വകാര്യ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടേണ്ട ആവശ്യമെന്ത് ? വിജിലന്‍സ് സമര്‍പ്പിച്ച വസ്തുതാറിപ്പോര്ട്ടിനും അന്തിമറിപ്പോര്ട്ടിനും ഇടയ്ക്ക് മറ്റെന്തെങ്കിലും അന്വേഷണം നടന്നിട്ടുണ്ടോ ? എന്നീ ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. ഉണ്ടെങ്കിലും ഇല്ലെങ്കിലും അന്വേഷണറിപ്പോര്‍ട്ട് പഠിച്ച് കൃത്യമായി മറുപടി നല്‍കണമെന്നും വിജിലന്‍സ് അഭിഭാഷകനായ സി.സി അഗസ്റ്റിനോട് കോടതി നിര്‍ദ്ദേശിച്ചു. കേസ് സപ്തംബര്‍ 10 ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ അഡ്വ. രമേഷ് ബാബുവിനോട് ചോദിച്ചശേഷമാണ് വിജിലന്‍സ് ഡയറക്ടര്‍ മുന്‍ സോളിസിറ്റര്‍ ജനറല്‍മാരില്‍ നിന്ന് നിയമോപദേശം തേടിയതെന്ന് അഡ്വ അഗസ്റ്റിന് അറിയിച്ചു. വിജിലന്‍സ് മാനുവല്‍ പ്രകാരം ആരില്‍ നിന്നു വേണമെങ്കിലും ഡയറക്ടര്‍ക്ക് നിയമോപദേശം തേടാം. എന്നാല്‍ കോടതി പരിഗണിക്കുന്നത് സിആര്‍പിസി ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ മാത്രമാണ്.
ഈ വകുപ്പുപയോഗിച്ചാണ് കോടതി വിജിലന്‍സ് അഭിഭാഷകനോട് കാര്യങ്ങള്‍ വ്യക്തമായി പഠിച്ച് മനസ്സിലാക്കി കോടതിയിലെത്താന്‍ നിര്‍ദ്ദേശിച്ചത്.ബാര്‍ ഉടമകളില്‍ നിന്ന് കോഴ വാങ്ങിയിട്ടില്ലെന്ന ധനമന്ത്രി കെ.എം. മാണിയുടെ വാദം വിശ്വാസയോഗ്യമല്ലെന്നാണ് കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി സുകേശന് നല്കിയ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ മന്ത്രി മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്നും അക്കാരണത്താല്‍ മന്ത്രിക്കെതിരെ അന്വേഷണം ആവശ്യമില്ലെന്നുമാണ് വിജിലന്‍സ് ഡിജിപി കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഈ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയുള്ള വാദമാണ് ഇന്നലെ കോടതിയില്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: