ചിങ്ങവനം: മറിയപ്പള്ളി പാറേക്കടവില്‍ നാട്ടുകാര്‍ക്ക് പേടിപ്പിക്കുന്ന ഓര്‍മ്മയായി പാറമടകള്‍. മെയിന്‍ റോഡില്‍നിന്ന് അകത്തേയ്ക്ക് കയറി വീതി കുറഞ്ഞ റോഡില്‍ സംരക്ഷണഭിത്തിയില്ലാത്തതിനാല്‍ അതുവഴിയുളള വാഹനയാത്ര ഏതുനിമിഷവും പാറമടയിലേക്ക് വീഴും. രാത്രികാലങ്ങളില്‍ ഈ പ്രദേശങ്ങളില്‍ വെളിച്ചക്കുറവ് ഉള്ളതിനാലും കാല്‍നടയാത്രക്കാരുടെ യാത്രയും രാത്രികാലങ്ങളില്‍ ദുഷ്കരമാണ്. പാറമടകളില്‍ കാടു കയറി ഇഴജന്തുക്കളുടെ ശല്യവും കൂടിവരികയാണ്. ഇതിനെക്കുറിച്ചുള്ള നാട്ടുകാരുടെ പരാതികള്‍ക്ക് കാലങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് ഈ ഭാഗത്തുള്ള ഒരു പാറമടയിലേക്ക് കരിങ്കല്ല് കയറ്റിവന്ന ടിപ്പര്‍ ലോറി വീതികുറഞ്ഞ വഴിയുടെ തിട്ടയിടിഞ്ഞ് 70 അടി താഴ്ചയുള്ള ഈ പാറമടയിലേക്ക് വീണിരുന്നു. ഈ അപകടത്തില്‍നിന്ന് ടിപ്പര്‍ലോറി ഡ്രൈവര്‍ പുത്തനങ്ങാടി കുരിശുപള്ളിക്കുസമീപം താമസിക്കുന്ന പ്ലാന്തോട്ടത്തില്‍ വീട്ടില്‍ രാജാ എന്നു വിളിക്കുന്ന ചാക്കോ അത്ഭുതകരമായി രക്ഷപെട്ടിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍കൊണ്ടാണ് ഇദ്ദേഹത്തെ രക്ഷിക്കാനായത്. ഇതിനു മുമ്പ് ഈ പാറമട ജനങ്ങളുടെ ഇടയില്‍ വാര്‍ത്തയായിട്ടുണ്ട്. ചങ്ങനാശേരി മധുമൂലയില്‍ മഹാദേവന് വധവുമായി ബന്ധപ്പെട്ട് മഹാദേവന്റെയും കോനാരി സലിയുടെയും മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതും ഈ പറമടയില്നിന്നുതന്നെയാണ്. കാലങ്ങളായി കാടു കയറി കിടന്ന പാറക്കുളത്തില്‍ മധുമൂല മഹാദേവന് കൊലപാതകത്തിന്റെ അനേ്വഷണത്തിന്റ ഭാഗമായി കാട് വെട്ടിത്തെളിച്ചിരുന്നു. എന്നാല്‍ അതിനുശേഷം വീണ്ടും കാടു കയറി കിടക്കുകയാണ്. റോഡിന് വീതിക്കുറവും സംരക്ഷണഭിത്തി ഇല്ലാത്തതും തകര്‍ന്നുകിടക്കുന്നതുമായ അപകടം നിറഞ്ഞ ഈ റോഡില്‍ക്കൂടി വാഹനങ്ങള്‍ ഓടിച്ചുകൊണ്ടുപോകുന്നത് ജീവന് മരണ പോരാട്ടമാണെന്ന് യാത്രക്കാര്‍ പറയുന്നു. വഴിയുടെ ദിശ അറിയാതെ പലരും ഈ പാറക്കുളങ്ങളിലേക്ക് അബദ്ധത്തില്‍ വാഹനങ്ങള്‍ ഓടിച്ചുകൊണ്ടുപോകാറുമുണ്ട്. ഇതിന് ഒരു പരിഹാരം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അപകടങ്ങളുടെ ഒരു പരമ്പരതന്നെ ഈ ഭാഗത്ത് ഉണ്ടാകുമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: