വാഷിംഗ്ടണ്‍: ഇന്ത്യ-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദാക്കിയ നടപടി നിരാശാജനകമെന്ന് അമേരിക്ക. ഇരുരാജ്യങ്ങളും വൈകാതെ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നാണ് താല്പര്യമെന്നും യുഎസ് വിദേശകാര്യമന്ത്രാലയം വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
ഉഫയില്‍ ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്നും ഇത്തരം ചര്‍ച്ചകള്‍ പ്രോത്സാഹനാജനകമാണെന്നും ജോണ്‍ കിര്‍ബി കൂട്ടിച്ചേര്‍ത്തു.
ഇന്നലെ അര്‍ധരാത്രിയോടെയാണ് ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നതായി പാകിസ്ഥാന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ കാശ്മീര്‍ വിഷയം ഉള്‍പ്പെടുത്തണമെന്നായിരുന്നു പാകിസ്ഥാന്റെ നിലപാട്.
ചര്‍ച്ചയ്ക്ക് മുന്‍പായി കാശ്മീര്‍ വിഘടനവാദികളെ ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് മറികടന്ന് പാകിസ്ഥാന് ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം തീവ്രവാദം മാത്രമായിരിക്കും ചര്‍ച്ചയിലെ അജന്‍ഡയെന്നും ഇതില്‍ നിന്ന് വ്യതിചലിക്കാനാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇതേ തുടര്‍ന്നായിരുന്നു പാകിസ്ഥാന്റെ പിന്മാറ്റം. ഇന്ത്യ മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിച്ച് ചര്‍ച്ച നടത്തേണ്ടെന്നായിരുന്നു പാകിസ്ഥാന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: