ആലപ്പുഴ: സര്‍ക്കാര്‍ നിരോധിച്ച പെലാജിക് വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം മത്സ്യ സമ്പത്തിന് നാശമുണ്ടാക്കുന്നു.രണ്ടു ബോട്ടുകളിലായി പെലാജിക് വല ഘടിപ്പിച്ചുള്ള മത്സ്യബന്ധനം വംശനാശത്തിനിടയാക്കും. വലയില്‍ കുടങ്ങുന്ന ചെറുമീനുകളെ കടലില്‍ ഉപേക്ഷിക്കുകയും വന്‍ മീനുകള്‍ മാത്രം ശേഖരിക്കുകയുമാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ഈ രീതിയിലുള്ള മത്സ്യബന്ധനം ചെറുവള്ളങ്ങളില്‍ മീന്‍പിടിക്കുന്ന തൊഴിലാളികളെയാണ് ഏറെ ദോഷകരമായി ബാധിക്കുന്നത്. നിരോധിത വല ഉപയോഗിച്ചുളള മത്സ്യബന്ധനം തടയണമെന്ന ആവശ്യം മത്സ്യവകുപ്പോ, പോലീസോ അവഗണിക്കുകയാണ്.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് ശാശ്വതപരിഹാരം കാണാന്‍ കഴിയാത്തത് ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തിന് ഇടയാക്കുന്നു. കൂടാതെ ദിനംതോറും ലക്ഷങ്ങളുടെ നഷ്ടമാണ് ചെറുവള്ളങ്ങളുടെ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കുമുണ്ടാകുന്നത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് മാത്രം അനുമതിയുള്ള ബോട്ടുകള്‍ തീരത്തോട് ചേര്‍ന്ന് മത്സ്യബന്ധനം നടത്തുന്നതും സംഘര്‍ഷത്തിന് വഴിവയ്ക്കുന്നു.സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ചുള്ള ചെറിയ മത്സ്യങ്ങളെ പിടിക്കുന്നത് മത്സ്യതൊഴിലാളികള്‍ക്ക് വിനയായി മാറി. വംശനാശം സംഭവിക്കുന്നതരത്തില്‍ ചെറിയ മത്സ്യം പിടിക്കുന്നതിനെതിരെ ജില്ലയുടെ തിരപ്രദേശത്ത് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഫിഷറീസ് പരിശോധനയും ബോധവത്ക്കരണം നടത്തിയിരുന്നു.
എന്നാല്‍ പുന്നപ്ര ചള്ളിയില്‍ ചാകര കടപ്പുറത്ത് മല്സ്യബന്ധനത്തിലെര്പ്പെട്ട ഭുരിഭാഗം വള്ളങ്ങള്‍ക്കും കൊച്ചുമത്തി, ചെറിയ അയല എന്നിവയാണ് ലഭിച്ചത്. ചില വള്ളങ്ങള്‍ക്ക് നൂറുകുട്ടകള് വരെ ലഭിച്ചു. ഏറെ വൈകി കൊണ്ടുവന്ന മത്സ്യം എടുക്കാന്‍ ആവശ്യക്കാര്‍ ഇല്ലാതിരുന്നതിനാല്‍ കടലില്‍ തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയുണ്ടായി.
വളര്‍ച്ചയെത്തുന്നതിനുമുമ്പ് പിടിച്ചുകൊണ്ടുവരുന്ന മത്സ്യം ഉണക്കുകാരാണ് എടുക്കുന്നത്. കുട്ടക്ക് അഞ്ഞൂറുരുപ താഴെവില നല്‍കിയാണ് ഉണക്കി കയറ്റി അയക്കുന്ന വ്യാപരികള്‍ എടുക്കുന്നത്. മത്സ്യം കയറ്റി അയച്ച് ഇവര്‍ ലക്ഷങ്ങള്‍ കൊയ്യുമ്പോള്‍ കടലിനോട് മല്ലിട്ടു മത്സ്യം കരയിലെത്തിക്കുന്ന തൊഴിലാളികള്‍ക്ക് കിട്ടുന്നത് തുച്ചമായ വരുമാനമാണ്.
ഈ അവസ്ഥ ഉണ്ടാക്കതിരിക്കാനാണ് ഫിഷറിസ് വകുപ്പ് ചെറിയ മല്‍സ്യം പിടിക്കുന്നതിനെതിരെ നടപടികളുമായി മുന്നോട്ടുവന്നത്. എന്നാല്‍ കടക്കെണിയും ദാരിദ്രവും മൂലം നട്ടം തിരിയുന്ന വള്ളക്കാര് വിലക്കുലംഘിച്ചും രണ്ടുദിവസമായി പിടിച്ചുകൊണ്ടുവരുന്നത് ചെറിയ മല്‍സ്യം തന്നെയാണ്.
ബോട്ടുകള്‍ കടലിലിറക്കിയതോടെ വലിയ മത്സ്യം വിപണിയിലെത്തിയതും വള്ളക്കാര്‍ക്ക് തിരിച്ചടിയായി. ബ്ലേഡ് മാഫിയില്‍ നിന്നും പണമെടുത്താണ് ഭൂരിഭാഗം തൊളിലാളികളും മല്‍സ്യബന്ധന ഉപകരണം വാങ്ങിയിരിക്കുന്നത്. ഇവര്‍ക്ക് യഥാസമയം പണം മടക്കി നല്‍കിയില്ലെങ്കില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: