ന്യൂദല്‍ഹി: സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്രയ്ക്ക് രാജ്യത്തെ വിമാനത്താവളങ്ങളില്‍ നല്‍കിയിരുന്ന വിഐപി പരിഗണന നീക്കി. ഇനി സാധാരണ യാത്രക്കാരെപ്പോലെ ദേഹപരിശോധന ഉള്‍പ്പെടെ എല്ലാ പരിശോധനകള്‍ക്കും വിധേയനായി വേണം വാദ്രയും വിമാനത്താവളമുപയോഗിക്കാന്.
ഏറെ മുമ്പേ ഇതു വേണ്ടിയിരുന്നുവെന്ന് സാധാരണക്കാരും വാദ്രയെക്കൊണ്ട് വിമാനത്താവളങ്ങളില്‍ പൊറുതി മുട്ടുകയും ചെയ്തിരുന്ന വിമാനയാത്രക്കാര്‍ പറയുമ്പോള്‍, ഇതു വലിയ കാര്യമല്ലെന്നും ഏറെ നാളായി ഈ ആവശ്യം താന്‍ ഉന്നയിക്കാന്‍ ഇരിക്കുകയായിരുന്നുവെന്നും റോബര്‍ട്ട് വാദ്ര പ്രതികരിച്ചു.
കോണ്‍ഗ്രസ് ഭരത്തിലായിരിക്കെ വിഐപി പരിഗണനയിലുടെ ഒട്ടേറെ വഴിവിട്ട ആനുകൂല്യങ്ങള്‍ അനുഭവിച്ചിരുന്ന റോബര്‍ട്ട് വാദ്രയുടെ സുരക്ഷാ കാര്യങ്ങള്‍ക്കുള്‍പ്പെടെ സര്‍ക്കാര്‍ പാഴാക്കുന്ന ചെലവുകള്‍ ഉപേക്ഷിക്കണമെന്ന ആവശ്യം ഏറെനാളായുണ്ട്. വിമാനത്താവളങ്ങളില്‍ വാദ്രയ്ക്ക് ഒരു പരിശോധനയും കൂടാതെ സുരക്ഷാ മേഖലയില്‍ കയറാനും വിമാനയാത്ര ചെയ്യാനും ഭാരതത്തില്‍ സൗകര്യങ്ങളുണ്ടായിരുന്നു.
ഇപ്പോള്‍ പിന്‍വലിച്ച ഈ ആനുകൂല്യം താന്‍ ഒരിക്കലും വിനിയോഗിച്ചിട്ടില്ലെന്നാണ് വാദ്രയുടെ വാദം. എന്നാല്‍, വിമാനത്താവളങ്ങളില്‍ ഒരുവിധ പരിശോധനകളും വേണ്ടാത്ത പരിഗണനയാണ് ഇതുവരെ ലഭിച്ചിരുന്നത്.
”അവസാനം അതു സംഭവിച്ചു. ഞാനിത് ഏറെനാളായി കാത്തിരിക്കുകയായിരുന്നു. അങ്ങോട്ട് ആവശ്യപ്പെടാനും ആഗ്രഹിച്ചിരുന്നു. ഇതെക്കുറിച്ച് ചര്‍ച്ചചെയ്ത് ജനങ്ങളുടെ സമയം കളയേണ്ട,” ക്ഷോഭവും നിരാശയും പൂണ്ട വാക്കുകളില്‍ വാദ്ര പ്രതികരിച്ചു.
വാദ്രയുടെ മാത്രമല്ല, 33 വിഭാഗത്തില്‍പെട്ട യാത്രക്കാരെ സുരക്ഷാ പരിശോധനകളില്‍നിന്ന് ഒഴവാക്കുന്നതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരവകുപ്പ് വ്യോമയാന വകുപ്പിനോട് അഭിപ്രായം ചോദിച്ചിരുന്നു. അതില്‍ ദലൈലാമയും ഉള്‍പ്പെടുന്നു.
വാദ്രയ്ക്ക് ഉണ്ടെന്നു പറയപ്പെടുന്ന ജീവാപായ ഭീഷണി അത്ര ഗൗരവമുള്ളതായിക്കാണുന്നില്ലെന്ന് ആഭ്യന്തരമന്ത്രായലം അഭിപ്രായപ്പെട്ടിരുന്നു. വിമാനത്താവളത്തില്‍ ദേഹ പരിശോധന ഒഴിവാക്കേണ്ടതില്ലെന്നും അഭിപ്രായമുയര്‍ന്നിരുന്നു. വാദ്രയുടെ സുരക്ഷാ കാര്യങ്ങള്‍ ഇതുവരെ നോക്കിയിരുന്ന എസ്പിജിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായവും ആരാഞ്ഞാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. വാദ്രയുടെ എസ്പിജി പരിരക്ഷ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: