രാമകാര്യത്തില്‍ ഉപേക്ഷയൊന്നും കാണിച്ചിട്ടില്ലെന്നും എട്ടുദിക്കുകളില്‍ നിന്നും വാനരസൈന്യത്തെ വരുത്തിയിട്ടുണ്ടെന്നും, അവര്‍ക്കുവേണ്ട പരിശീലനങ്ങള്‍ കൊടുത്തുകഴിഞ്ഞെന്നും ഋശ്യമൂകാചലത്തിലും പരിസര പ്രദേശങ്ങളിലുമായി ആ വാനരസംഘങ്ങള്‍ നിര്‍ദ്ദേശവും കാത്ത് കഴിയുകയാണന്നും ഹനുമാന് പറഞ്ഞു. അതിനുശേഷം പെട്ടെന്നുതന്നെ തന്നോടൊത്ത് സുഗ്രീവനും പുറപ്പെട്ടു. രാമസമീപമെത്തിയ സുഗ്രീവന് രാമനെ തൊഴുത് പാദനമസ്കാരം ചെയ്തു. രാമന് സുഗ്രീവനെപ്പിടിച്ച് മാറോടണച്ച് ഇരിക്കാന്‍ പറഞ്ഞു.
അതിനുശേഷം ധര്‍മ്മാര്‍ത്ഥകാമങ്ങളെ വേണ്ടപോലെ സേവിക്കുന്നവനുമാത്രമേ ശരിയായ രാജാവായിരിക്കാന്‍ കഴിയുകയുള്ളു എന്ന് സുഗ്രീവനോടായിപ്പറഞ്ഞു. ധര്‍മ്മാര്‍ത്ഥങ്ങളെ വെടിഞ്ഞ് കാമത്തെ മാത്രം സേവിക്കുന്നവന് മരക്കൊമ്പിലിരുന്ന് ഉറങ്ങിയവനെപ്പോലെ ആപത്തില്‍ പതിക്കുമെന്നും ശത്രുനിഗ്രഹവും മിത്രസംഗ്രഹവും രാജാവ് സാധിക്കേണ്ടതുണ്ടെന്നും ഉപദേശിച്ചു. സീതാന്വേഷണത്തിനുള്ള കാലം സംപ്രാപ്തമായെന്നും ഓര്‍മ്മപ്പെടുത്തി. ശ്രീരാമന്റെ കാരുണ്യത്താലാണ് തനിയ്ക്ക് രാജ്യവും കീര്‍ത്തിയും ലഭ്യമായതെന്നും, അങ്ങയുടെ കാര്യസാധ്യത്തിനായി നിരവധി വാനരന്മാര് വന്നെത്തിയിട്ടുണ്ടെന്നും സുഗ്രീവന് ഉണര്‍ത്തിച്ചു.
പലവംശങ്ങളിലും ജനിച്ചവരും പല പര്‍വതങ്ങളിലും ദ്വീപുകളിലും നദീതീരങ്ങളിലും വസിക്കുന്നവരും ഇഷ്ടംപോലെ രൂപം മാറാന്‍ കഴിവുള്ളവരും ബലശാലികളും പര്‍വതശരീരികളും ആയ വാനരസൈന്യത്തെ അങ്ങ് തൃക്കണ്‍ പാര്‍ത്താലും. രാക്ഷസകുലത്തെ ജയിക്കുന്നതിന്നു കഴിവുള്ളതാണ് തന്റെ സൈന്യമെന്ന് സുഗ്രീവന് രാമനെ ബോദ്ധ്യപ്പെടുത്തി. സൈന്യത്തിന്റെ പ്രധാനബലം വിശ്വാസമാണ്. അങ്ങയിലുള്ള വിശ്വാസം അവരുടെ വീര്യം വര്‍ദ്ധിപ്പിക്കും. വായുപുത്രനായ ഹനുമാന് ബ്രഹ്മപുത്രനായ ജാംബവാന്, ബാലീതനയനായ അംഗദന്, നീലന്, ഗജന്‍, ഗവയന്‍, ഗവാക്ഷന്‍, വൃഷേണന് തുടങ്ങി ഒട്ടേറെ വാനരവീരന്മാരുടെ പേര് സുഗ്രീവന് എടുത്തുപറഞ്ഞു.
രാമന് പ്രീതനായി രാമാജ്ഞയനുസരിച്ച് സുഗ്രീവന് വാനരന്മാരെ സീതാന്വേഷണത്തിനായി നാനാ ദിക്കിലേക്കും പറഞ്ഞുവിട്ടു. സൈന്യങ്ങളുടെ നായകന്മാരായി പശ്ചിമദിക്കിലേക്ക് സുഷേണനേയും ഉത്തര ദിക്കിലേക്ക് ശതവലിയെയും പൂര്‍വദിക്കിലേക്ക് വിനതനേയും ദക്ഷിണ ദിക്കിലേക്ക് അംഗദനേയുമാണ് നിയോഗിച്ചത്. അന്വേഷണം നടത്തേണ്ട ഭൂവിഭാഗങ്ങളില്‍ പ്രധാനലക്ഷ്യം ദക്ഷിണദിക്കായതുകൊണ്ട് ആ ദിശയിലേക്ക് വിവിധ രീതിയില്‍ വൈദഗ്ധ്യമുള്ള ഹനുമാന്, ജാംബവാന്, വിവിദന്‍, നളന്, നീലന്, കുമുദന് മുതലായ വീരവാനരന്മാരെ നിയമിച്ചു.
ഓരോ നായകന്മാര്ക്കും ഉപനായകന്മാര്ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ താനും സുഗ്രീവനും കൂടി നിഷ്കര്‍ഷാപൂര്‍വം നല്കി. വാനരന്മാരെ സീതാന്വേഷണത്തിന് അയക്കുന്നതുകൊണ്ടുമാത്രം സുഗ്രീവന് തൃപ്തനായില്ല. സീതയെ കണ്ടെത്താതെ മടങ്ങിവരികയാണെങ്കില്‍ മരണദണ്ഡന അനുഭവിക്കേണ്ടിവരുമെന്നും ദൗത്യം മുപ്പതു ദിവസത്തിനകം തീര്‍ക്കണമെന്നും സുഗ്രീവന് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: