നിലവിളക്ക് കൊളുത്തരുത്,പ്രതിമ പാടില്ല, സരസ്വതീ വന്ദനം അരുത് എന്നൊക്കെ ശഠിക്കുന്നവരുടെ എണ്ണം മലയാള മണ്ണില്‍ കൂട്ടാനുള്ള ശ്രമം ശക്തിപ്പെടുകയാണ്.ദേശീയതയെ തകര്‍ക്കാനും നമ്മുടെ നാടോടി സംസ്കൃതിയുടെ പ്രകാശമാനമായ തലങ്ങളെ തല്ലിക്കെടുത്തുവാനുള്ള നിഗൂഢശ്രമങ്ങളാണ് ഇതിനു പിന്നിലുള്ളത്. ഇസ്ലാം എങ്ങനെ ഒരു ബഹുമത സമൂഹത്തില്‍ പ്രവര്‍ത്തിക്കണം എന്നതിന്റെ നേരെ എതിര്‍ദിശയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.ഡോ.എം.കെ.മുനീറും കെ.എം.ഷാജി എംഎല്‍എയുമൊക്കെ നിലവിളക്ക് കൊളുത്തല്‍ വിവാദത്തില്‍ വ്യതിരിക്തമായ ഒരു നിലപാട് സ്വീകരിച്ചത് സ്വാഗതാര്‍ഹമാണ്.മലയാളിയുടെ മാനബിന്ദുവായ മഹാനടന് മമ്മൂട്ടി സ്വീകരിച്ച ആര്‍ജ്ജവമുള്ള നിലപാടും ശ്ലാഘനീയമാണ്.
വിജ്ഞാനത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായി ചരിത്രാതീതകാലം മുതല്‍ വെളിച്ചത്തെ നെഞ്ചിലേറ്റിയ ജനങ്ങളാണ് ഭാരതീയര്‍.ഒരു മഹാസംസ്കൃതിയുടെ തിരുശേഷിപ്പുകളിലുള്പ്പെടുന്ന അഗ്നി അഥവാ വെളിച്ചമെന്ന പ്രതീകത്തെ അവഗണിക്കാനാവില്ല. ദു:ഖത്തെ ദ്യോതിപ്പിക്കാന്‍ കറുപ്പ് പ്രതീകമാകുന്നതുപോലെ ഇരുട്ട് അറിവില്ലായ്മയുടെയും വെളിച്ചം അറിവിന്റെയും മുദ്രകളാക്കപ്പെട്ടിരിക്കുന്നു. കാലത്തിന്റെ ഗതിപ്രവാഹത്തില്‍ ഈശ്വര സങ്കല്പ്പത്തിലും മാര്‍ഗ്ഗത്തിലും മാറ്റംവന്ന് അള്ളാഹുവില്‍ വിശ്വാസം അര്‍പ്പിക്കുന്നു എന്നതുകൊണ്ട് നാടിന്റെ പൊതുചരിത്രവും സംസ്കാരവും പൈതൃകവും മുസ്ലിങ്ങള്‍ക്ക് എങ്ങനെ നഷ്ടപ്പെടുമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. ഇസ്ലാമിക റിപ്പബ്ലിക്കായ ഇന്തോനേഷ്യയില്‍ പൊതുവിലും ബാലിദ്വീപില്‍ പ്രത്യേകിച്ചും അഗ്നിയും ദീപ ആദരവുമൊക്കെ അനുസ്യൂതം ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി തുടര്‍ന്നുവരുന്നുണ്ട്.
ഇസ്ലാമിക രാഷ്ട്രമായ ഇന്തോനേഷ്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വ്യോമഗതാഗത സംവിധാനങ്ങളുടെ പേര് ഗരുഡാ, ജഡായു എയര്‍ലൈന്‍സ് എന്നാണ്.ബാങ്കിന്റെ പേര് കുബേരാ ബാങ്കെന്നാണ്.ഗണേശചിത്രം കറന്‍സിയില്‍ മുദ്രണംചെയ്ത ചരിത്രവും ഈ രാജ്യത്തിനുണ്ട്.ലോകരാജ്യങ്ങളുടെ കൂട്ടത്തില്‍ ഔദ്യോഗികമായി രാമായണമേള സംഘടിപ്പിക്കുന്ന നാടും ഇന്തോനേഷ്യയാണ്.വിശ്വാസമാറ്റം പൈതൃകത്തിന്റെ നിരാകരിക്കലല്ല എന്നവര്‍ ഉദ്ഘോഷിക്കുന്നു.
പരമകാരുണികനായ ദൈവമായി ഇസ്ലാം ഉദ്ഘോഷിക്കുന്ന ഏകദൈവ സങ്കല്‍പ്പത്തെ ഉള്‍ക്കൊള്ളുകയും അതേസമയം പൂര്‍വ്വസൂരികള്‍ തലമുറകളായി കൈമാറിയ സംസ്കാരത്തെയും ചരിത്രത്തെയും ഇന്തോനേഷ്യക്കാര്‍ കൊണ്ടുനടക്കുകയും ചെയ്യുന്നു.വിശ്വാസമാറ്റത്തിന്റെ ഭാഗമായി അറബിവല്‍ക്കരണം വേണ്ടെന്നുള്ളതാണ് ഇവരുടെ നിലപാട്.ഈയടുത്ത കാലത്തായി ഇതിനെ അട്ടിമറിക്കാന്‍ ഭീകരര്‍ അവിടെയും ശ്രമം തുടങ്ങിയിട്ടുണ്ട്.എന്നാല്‍ ഭാരതത്തില്‍ ഇപ്പോഴും അറേബ്യന്‍ നുകംപേറിക്കൊണ്ട് നടക്കുന്നതില്‍ സുഖംകണ്ടെത്തുന്നവര് ഇസ്ലാമില്‍ ശക്തരായുണ്ട്. അത്തരക്കാരാണ് നിലവിളക്കുകൊളുത്തുന്നതിനെയും സരസ്വതീ വന്ദനം പാടുന്നതിനെയുമൊക്കെ എതിര്‍ക്കുന്നത്.
ദേശീയത ഒരു നാടിന്റെ സാംസ്കാരിക പാരമ്പര്യത്തിലും മഹത്വപൂര്‍ണ്ണമായ ചരിത്രത്തിലും അധിഷ്ഠിതമായ ഒന്നാണ്.വ്യത്യസ്തമതങ്ങളും ഭാഷകളും ജാതികളും ഉപജാതികളുമൊക്കെ ഭാരതീയസമൂഹത്തിന്റെ സവിശേഷതയാണ്. വ്യത്യസ്തതകള്‍ സമസ്തമേഖലകളിലും ദൃശ്യമായ നാടാണ് നമ്മുടേത്.പക്ഷേ അത്തരം വ്യത്യസ്തതകള്‍ വൈരുദ്ധ്യമാകാതെ വൈവിധ്യമാക്കി നിര്‍ത്തുന്നതിലാണ് നമ്മുടെ രാഷ്ട്രത്തിന്റെ വിജയം കുടികൊള്ളുന്നത്.വൈവിധ്യത്തിലൂടെ നാം പ്രയാണം ചെയ്യുമ്പോഴും എവിടെയും ഏകതയുടെ ബീജം ഭാരതത്തില്‍ പ്രകടമാണ്.ഇതിനെ പരിപോഷിപ്പിക്കുകയും ഏകതയിലൂന്നി ജനമനസുകളുടെ ഏകീകരണം ഉറപ്പിക്കുകയുമാണ് വേണ്ടത്.നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിന്റെ പൊരുളും ഇതുതന്നെയാണ്.
സ്വാതന്ത്ര്യസമരകാലം മുതല്‍ നമ്മുടെ രാജ്യത്ത് രണ്ട് ചിന്താഗതികള്‍ ശക്തമായി ജനങ്ങള്‍ക്കിടയില്‍ അവതരിക്കപ്പെട്ടിരുന്നു. ദേശീയപൈതൃകത്തിലും ഏകതയിലുമൂന്നിയ ചരിത്രമാണ് ഭാരതത്തിന്റെ മുഖമുദ്രയെന്ന് വാദിച്ച ബാലഗംഗാധരതിലകന്റെയും മഹാത്മാഗാന്ധിജിയുടെയുമൊക്കെ കാഴ്ചപ്പാടായിരുന്നു ഒരു ഭാഗത്ത്. അവര്‍ ഭാരത മാതാ കീ ജയ് എന്ന് വിളിക്കുകയും വന്ദേമാതരം പാടികൊണ്ട് ദേശീയതയുടെ പ്രതീകമായി നിലകൊള്ളുകയും ചെയ്തിരുന്നു. എന്നാല്‍ മറുഭാഗത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഹിന്ദു വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്നും ഗാന്ധിജി ഹിന്ദുനേതാവാണെന്നും മുസ്ലിം ലീഗും കമ്യൂണിസ്റ്റ് പാര്‍ട്ടികളും പ്രചരിപ്പിച്ചിരുന്നു. ലീഗ് വാദിച്ചത് മതമാണ് രാഷ്ട്രത്തിനടിസ്ഥാനമെന്നായിരുന്നു.
അഞ്ച് നേരവും നിസ്കരിക്കുന്ന അബ്ദുള്‍ കലാം ആസാദ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസുമായി ചര്‍ച്ചയ്ക്കും സംവാദത്തിനുമായി മുഹമ്മദാലി ജിന്നയോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനുള്ള പ്രതികരണത്തില്‍ ജിന്ന പറഞ്ഞത്”മിസ്റ്റര്‍ അബ്ദുള്‍ കലാം ആസാദ്, താങ്കള്‍ ഹിന്ദുവിനെയും മുസ്ലിമിനെയും പ്രതിനിധീകരിക്കാന്‍ അര്‍ഹനല്ല. ഹിന്ദു വര്‍ഗ്ഗീയപാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചില്ലലമാരയിലെ വെറുമൊരു കാഴ്ചപ്പണ്ടം മാത്രമാണ് താങ്കള്‍. അതിനാല്‍ താങ്കളുമായി ചര്‍ച്ചയ്ക്കോ സംഭാഷണത്തിനോ ഞങ്ങളില്ല” എന്നായിരുന്നു.ന്യൂനപക്ഷ ഭൂരിപക്ഷ വാദങ്ങളുടെയും അടിസ്ഥാനം യുക്തിരഹിതവും ദുരുദ്ദേശപരവും വിനാശകരവുമാണെന്ന് രാഷ്ട്രവിഭജനവും തുടര്ചരിത്രങ്ങളും തെളിയിക്കുകയും ചെയ്തു.
സ്വാതന്ത്ര്യം കിട്ടിയ ശേഷവും ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രം തന്നെയാണ് കപടമതേതര കക്ഷികള്‍ ഇവിടെ എടുത്തുപയോഗിച്ചുവന്നത്.വിളക്കു കൊളുത്തരുത്, പ്രതിമ സ്ഥാപിക്കരുത്, സരസ്വതീ വന്ദനം അരുത് എന്നൊക്കെയുള്ള പല്ലവികള്‍ പഴയ ദ്വിരാഷ്ട്ര വാദത്തിന്റെ തുടര്‍ച്ചതന്നെയാണ്.പഴയകാല സംഭവങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി അന്യോന്യം കുറ്റപ്പെടുത്തലിന് വിധേയമാക്കുന്നതിലര്ത്ഥമില്ല. പക്ഷേ ചരിത്രസംഭവങ്ങള്‍ പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുകയും അവരെ ജാഗരൂകരാക്കുകയും ചെയ്യേണ്ടത് നാടിന്റെ ഐക്യത്തിനും ഏകതയ്ക്കും ഒഴിച്ചു കൂടാനാവാത്തതാണ്.
ഒരുനാടിന്റെ അടിത്തട്ടിലെ ആത്മസ്നേഹത്തിന്റെ അന്തര്‍ധാരകളാണ് പലപ്പോഴും ദേശീയതയ്ക്ക് അടിത്തറയാകുന്നത്.എരിഞ്ഞുകത്തുന്ന വിളക്കിന്റെ അഗ്നിജ്വാലയ്ക്കു ചുറ്റുമിരുന്ന് ഖുര്‍ ആന്‍ ഓതിപ്പഠിപ്പിച്ചിരുന്ന ചരിത്രമുള്ളവരാണ് കേരളത്തിലെ മുസ്ലിങ്ങള്‍.പള്ളികളിലേക്ക് വിശ്വാസികള്‍ ‘എണ്ണ നേര്‍ച്ച’ നടത്തിയിരുന്നതും പഴയപള്ളികളില്‍ നിലവിളക്കുകള്‍ കത്തിക്കുന്നത് ആചാരാനുഷ്ഠാനമായി രൂപപ്പെട്ടിരുന്നതും മറക്കുന്നതു ശരിയല്ല.മുസ്ലിം പള്ളികളിലെ ആണ്ടുനേര്‍ച്ചയും ചന്ദനക്കുട ഉത്സവങ്ങളും ജാറങ്ങളുടെ നിലനില്‍പ്പുമൊക്കെ തദ്ദേശിയ ആചാരങ്ങളുടെ ഭാഗമാണ്. ഇതൊക്കെ തല്ലിതകര്‍ക്കാനുള്ള ശ്രമം തനി താലിബാനിസമാണ്.ചെണ്ട മേളവും വാദ്യഘോഷങ്ങളും വാസ്തുവിദ്യയുമൊക്കെ സക്രിയമായി കാണുമ്പോഴാണ് മതവിശ്വാസങ്ങള്‍ കൂടുതല്‍ ആകര്‍ഷകവും ഉള്വെളിച്ചമുള്ളതും ദേശസ്നേഹനിര്ഭരവുമായിത്തീരുന്നതും.
ക്ലാസിക്കല്‍ ഹിന്ദുസ്ഥാനി സംഗീതം ഭാരതീയ ദേശീയതയുടെകൂടി സൃഷ്ടിയാണ്. ഭാരതരത്നം നല്കി രാഷ്ട്രം ആദരിച്ച ഉസ്താദ് ബിസ്മില്ലാഖാനും ജ്യേഷ്ഠനും കാശിവിശ്വനാഥ ക്ഷേത്രത്തിലെ ആസ്ഥാനവാദ്യ വിദ്വാന്മാരായി ദേവഗീതം ആലപിച്ചവരായിരുന്നു.സ്വതവേ സാമ്പത്തിക സുഭിക്ഷതയില്ലാത്തതുകൊണ്ട് സൈക്കിള്‍ റിക്ഷയ്ക്കപ്പുറമുള്ള വാഹനങ്ങള്‍ അദ്ദേഹത്തിനെന്നും അപ്രാപ്യമായിരുന്നു.ഈ ദു:സ്ഥിതിയില്‍ തനിക്ക് അമേരിക്കയില്‍ പോയി സംഗീത സ്കൂളിന്റെ അധിപനായി ഭൗതികസുഖം ആവോളമാസ്വദിക്കാന്‍ ‘ഓഫര്‍’ കിട്ടിയപ്പോള്‍ ഷഹനായിയുടെ ഈ ചക്രവര്‍ത്തി നല്കിയ മറുപടി ശ്രദ്ധേയമാണ്: ‘ശരി ഞാന്‍ അമേരിക്കയിലേക്ക് വരാം.നിങ്ങള്‍ക്ക് എന്റെ ഈ ഗംഗാനദിയെ അവിടേക്ക് കൊണ്ടുവരാമെങ്കില്.
1947 ല്‍ സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ താന്‍ താമസിച്ചിരുന്ന ലാഹോര്‍ ഉപേക്ഷിച്ച് ബോംബെയിലേക്കു വന്ന സംഗീതജ്ഞന് ബഡേഗുലാം അലിഖാന് തന്റെ മാസ്റ്റര്‍പീസായ ‘മാധവ കീര്‍ത്തനം’ ആലപിക്കുമ്പോള്‍ മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള ശ്രോതാക്കള്‍ കരയുമായിരുന്നത്രേ. മറ്റൊരു പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞനായ അലാവുദ്ദീന്‍ ഖാന്റെ ശിഷ്യന്മാര് നിത്യേന ക്ഷേത്രത്തിനു മുന്നില്‍ പോയി സരസ്വതീ വന്ദനം നടത്തിയ ശേഷമേ സംഗീതസപര്യ ആരംഭിക്കാന്‍ പാടുള്ളൂ എന്ന് ഗുരു നിഷ്കര്‍ഷിച്ചിരുന്നു.ഇക്കാര്യം ടി.ജെ.എസ്.ജോര്‍ജിന്റെ ജീവിതവും സംഗീതവും എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.ബഡേ ഗുലാം അലിഖാന് ‘ഭാരതത്തിലെ ഓരോ കുടുംബവും ഒരംഗത്തെയെങ്കിലും ക്ലാസിക്കല്‍ സംഗീതം പഠിപ്പിച്ചിരുന്നെങ്കില്‍ ഭാരതം വിഭജിക്കപ്പെടുമായിരുന്നില്ല’ എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതൊക്കെ ഇവിടെ ചര്‍ച്ചയ്ക്കു വിധേയമാക്കാന്‍ മുസ്ലിംലീഗ് തയ്യാറാവേണ്ടതാണ്.
ഓംകാരവും നാദബ്രഹ്മവുമൊക്കെ നാടിന്റെ പൊതുസ്വത്തായി കാണുന്നത് ഭാരതത്തിന്റെ പൈതൃകമാണ്.ദേശീയതയുടെയും സാംസ്കാരിക മണ്ഡലത്തിന്റെയും അടിവേരുകള്‍ ആഴ്ന്നിറങ്ങിയിട്ടുള്ള പൈതൃകത്തിന്റെ നിഷേധം ശൈഥില്യത്തിലേക്കായിരിക്കും നാടിനെ കൊണ്ടെത്തിക്കുക.അതുകൊണ്ടുതന്നെ വിളക്കുകത്തിക്കില്ലെന്നും മറ്റുമുള്ള കടുംപിടുത്തത്തെ ഗൗരവത്തോടെ കണ്ടറിയാന്‍ പൊതുസമൂഹം മുന്നിട്ടിറങ്ങുകയാണുവേണ്ടത്.ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മ കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: