കൊച്ചി: സര്‍വ്വകലാശാല നിയമനങ്ങളില്‍ സംവരണം അട്ടിമറിച്ചതിന് സംസ്കൃത സര്‍വ്വകലാശാല വിസിക്കെതിരെ ഗവര്‍ണര്‍ക്ക് വീണ്ടും പരാതി. പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാടാണ് സംവരണം പാലിക്കാതെ നടത്തിയ നിയമനങ്ങള്‍ സംബന്ധിച്ച് തെളിവ് സഹിതം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. നേരത്തെ ഇത് സംബന്ധിച്ച് ഷാജുമോന്‍ നല്കിയ പരാതിയില്‍ ഗവര്‍ണര്‍ വിസിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വസ്തുതകള്‍ മറച്ചുവച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിശദീകരണമാണ് വിസി നല്‍കിയത്. ഇതേതുടര്‍ന്നാണ് ഷാജുമോന്‍ വീണ്ടും ഗവര്‍ണറെ സമീപിച്ചത്.
2007 മുതല്‍ എസ്സി, എസ്ടി വിഭാഗങ്ങളില്‍നിന്നും ആറ് ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നിയമനം നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു. 17 നിയമനങ്ങള്‍ക്ക് അര്‍ഹതയുള്ളപ്പോഴാണിത്. യോഗ്യതയുള്ളവരുടെ അഭാവംമൂലമാണ് സംവരണം പൂര്‍ണമായി പാലിക്കാന്‍ സാധിക്കാത്തതെന്ന വിസിയുടെ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.മതിയായ യോഗ്യതയുണ്ടായിട്ടും സ്ഥിരനിയമനവും സ്ഥാനക്കയറ്റവും നിഷേധിക്കപ്പെട്ട പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാരുടെ വിവരങ്ങളും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. സര്‍വ്വകലാശാല ഉന്നതരില്‍ നിന്നുണ്ടാകുന്ന മറ്റ് നടപടികളിലും ജാതി വിവേചനമുണ്ട്.
നിലവിലെ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നിവര്‍ക്ക് യുജിസി നിര്‍ദ്ദേശിക്കുന്ന യോഗ്യതകളില്ല. ഒരു സിണ്ടിക്കേറ്റ് അംഗത്തിന്റെ നിയമനവും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. സര്‍വ്വകലാശാലയിലെ എസ്സി, എസ്ടി സെല്‍ പ്രഹസനമാണ്. ഓഫീസോ സ്റ്റാഫോ അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാതെയാണ് പ്രവര്‍ത്തനം. യോഗ്യതയുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ സര്വ്വകലാശാലയിലുണ്ടായിട്ടും പ്രൊമോഷന് നല്‍കാതെ നിരവധി തസ്തികകള്‍ ഒഴിച്ചിട്ടിരിക്കുകയാണ്. ദുര്‍ബല വിഭാഗങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും ഷാജുമോന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: