കൊളംബോ: കുമാര്‍ സംഗക്കാര… നന്ദി… ആ ബാറ്റു കൊണ്ട് കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരെ ഇളക്കി മറിച്ചതിന്, അവരെ ആവേശക്കൊടുമുടിയിലെത്തിച്ചതിന്, ടീം പതറുമ്പോള്‍ അവരെ തോളിലേറ്റിയതിന, വിക്കറ്റിനു പിന്നില്‍നിന്ന് അനാവശ്യമായി ബഹളംവച്ച് ബാറ്റ്സ്മാനെ അലോസരപ്പെടുത്താത്തതിന്, വിധികള്‍ എതിരാകുമ്പോള്‍ മുഖം കറുപ്പിക്കാത്തതിന്, ക്രിക്കറ്റ് കളം അഹങ്കാരികളുടെയും തന്പോരിമക്കാരുടെയും വിളയിടമാകുമ്പോള്, മാന്യതയെന്തെന്ന് പ്രവൃത്തിയിലൂടെ കാണിച്ചു തന്നതിന്…
മടക്കം പക്ഷേ, മികച്ച ഇന്നിങ്സെന്ന മോഹം ബാക്കിയാക്കിയെന്നത് മാത്രം നിരാശ. തനിക്കേറെ പ്രിയപ്പെട്ട സാറ ഓവലില്‍ അവസാന ഇന്നിങ്സില്‍ ഇതിഹാസ താരത്തിന് നേടാനായത് 18 റണ്‍സ്. നാലാം ഇന്നിങ്സിലും അശ്വിന്റെ കൗശലത്തില്‍ കുടങ്ങിയ സംഗ ഗള്ളിയില്‍ വിജയ്യുടെ കൈയിലൊതുങ്ങുമ്പോള്‍ ഒരു കാലഘട്ടമാണ് അസ്തമിച്ചത്. സംഗയുടെ മടക്കം ആഹ്ലാദിക്കാനാല്ല, ബഹുമാനിക്കാനാണ് ഇന്ത്യന്‍ താരങ്ങള്‍ ഓടിയെത്തിയത്. പവലിയനിലേക്കു വഴി കാണിക്കുന്ന ആധുനികതയ്ക്കു പകരം താരത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി ഇന്ത്യന്‍ താരങ്ങള്‍. ഗ്യാലറിയും ഇതിഹാസത്തെ ആദരിച്ചു. ലങ്കന്‍ പതാകകള്‍ ഗ്യാലറിയിലെങ്ങും പാറിപ്പറന്നു.
ഡോണ്‍ ബ്രാഡ്മാനൊപ്പം കൂടുതല്‍ ഇരട്ട സെഞ്ചുറിയെന്ന സ്വപ്നം ബാക്കിയാക്കിയാണ് സംഗക്കാര മടങ്ങുന്നത്. 134 ടെസ്റ്റുകളില്‍ 57.71 ശരാശരിയില്‍ 12,400 റണ്‍സുമായി സംഗയുടെ മടക്കം. ഈ ടെസ്റ്റില്‍ രണ്ടിന്നിങ്സിലുമായി നേടിയത് 50 റണ്‍സ് (32, 18). 38 ശതകവും 52 അര്‍ധശതകവും ഈ പോരാട്ടവീര്യത്തിന് തിലകക്കുറി. ഏതു പിച്ചിലായായാലും ഏതു ഭൂഖണ്ഡത്തിലായാലും ലങ്ക പതറുമ്പോള്‍ മൂന്നാം നമ്പറിലെത്തുന്ന ഈ ഇടംകൈയന്‍ ടീമിനെ താങ്ങിനിര്‍ത്തി. ഒരുപക്ഷേ, സംഗയോടെ മൂന്നാം നമ്പറിലെ അവസാന ഇതിഹാസവും പടിയിറങ്ങി. ഇനി കാത്തിരിപ്പ് വീണ്ടും ഇത്തരം ഇതിഹാസങ്ങള്‍ക്കായി. പ്രതിസന്ധി ഘട്ടങ്ങളില്‍ വീര്യമേറെയായിരുന്നു സംഗയുടെ ഷോട്ടുകള്‍ക്ക്. 11 ഇരട്ട സെഞ്ചുറികള്‍ താരത്തിന്റെ ബാറ്റില്‍നിന്ന് പിറന്നു. ഇപ്പോള്‍ കളിച്ച നാലിന്നിങ്സില്‍ ഒന്നു കൂടി സ്വന്തമാക്കിയിരുന്നുവെങ്കില്‍ ഡോണ്‍ ബ്രാഡ്മാനെന്ന ഇതിഹാസത്തിനൊപ്പം നിന്നേനെ സംഗക്കാര.
വിക്കറ്റിനു പിന്നിലും ചോരാത്ത കൈയുമായി ബൗളര്‍മാരുടെ ആത്മവീര്യമുയര്‍ത്തി അദ്ദേഹം. 182 ക്യാച്ചുകളും, 20 സ്റ്റംപിങ്ങുകളും മതി അദ്ദേഹത്തിന്റെ അര്‍പ്പണബോധത്തിന്റെ മാറ്ററിയാന്‍. പ്രത്യേകിച്ച് മുത്തയ്യ മുരളീധരനെ പോലൊരു സ്പിന്‍ മാന്ത്രികനായി വിക്കറ്റ് കാക്കുമ്പോള്‍. 2000 ജൂലൈയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഗാലെയില്‍ തുടങ്ങിയ യാത്ര 2015 ആഗസ്റ്റില്‍ കൊളംബോയില്‍ അവസാനിക്കുമ്പോള്‍ ചരിത്രം അവസാനിക്കുകയല്ല, പിറക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: