കൊച്ചി: സംസ്ഥാന ഇന്റര്‍ ക്ലബ് അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിനവും തിരുവനന്തപുരം സായി മുന്നേറ്റം തുടരുന്നു. മീറ്റ് ഇന്ന് അവസാനിക്കാനിരിക്കെ 14 സ്വര്‍ണമടക്കം 213 പോയിന്റുണ്ട് നിലവിലെ ജേതാക്കള്‍ക്ക്. 148 പോയിന്റുമായി പാലക്കാട് പറളി സ്കൂള്‍ രണ്ടാമത്. ആദ്യദിനം നാലാമതായിരുന്ന കോതമംഗലം സെന്റ്ജോര്‍ജ് 113.5 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കു കയറി. 15 മീറ്റ് റെക്കോഡുകള്‍ ഇന്നലെ തകര്‍ന്നു. ഒമ്പതെണ്ണം ആണ്‍കുട്ടികളുടെ പേരില്‍. ആകെ 27 റെക്കോഡുകളാണ് രണ്ടു ദിനങ്ങളിലായി പിറന്നത്. ഇരട്ട റെക്കോഡ് നേടിയ എറണാകുളം മാതിരപ്പിള്ളി സ്കൂള്‍ അത്ലറ്റിക് ട്രസ്റ്റിന്റെ രാഹുല്‍ സിബിയാണ് ഇന്നലെ താരമായത്. ശനിയാഴ്ച്ച നടന്ന അണ്ടര്‍-18 ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ റെക്കോഡ് നേട്ടം സ്വന്തമാക്കിയ രാഹുല്‍ സിബി, ഇന്നലെ ഡെക്കാത്ത്ലണിലും സ്വര്‍ണത്തോടെ റെക്കോഡ് നേട്ടം ആവര്‍ത്തിച്ചു (5471 പോയിന്റ്).
അണ്ടര്‍-16 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോട് പുല്ലൂരംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ അപര്‍ണ റോയ്ക്കു റെക്കോഡ് (14.80 സെക്കന്‍ഡ്). അണ്ടര്‍-16 വിഭാഗം ഹൈജമ്പില്‍ എറണാകുളം നവദര്‍ശന്‍ അക്കാദമിയുടെ ഗായത്രി ശിവകുമാറിനും റെക്കോഡ്. സ്റ്റെനി മൈക്കിള്‍ 2007ല്‍ സ്ഥാപിച്ച 1.57 മീറ്റര്‍ ഉയരം 1.64 മീറ്ററാക്കി ഗായത്രി. അണ്ടര്‍-18 പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ പാല ജമ്പ്സ് അക്കാദമിയുടെ മരിയ ജെയ്സണ്‍ (3.50), പതിനായിരം മീറ്റര്‍ നടത്തത്തില്‍ പറളി സ്കൂളിന്റെ കെ.ടി. നീന (52 മിനുറ്റ്, 30 സെക്കന്റ്), അണ്ടര്‍-16 ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്.എസ്.എസിന്റെ കെ.എസ്. അനന്തു. (1.96), അണ്ടര്‍-20 ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ തിരുവനന്തപുരം സായിയുടെ അബ്ദുല്ല അബൂബക്കര്‍ (15.78), ഡെക്കാത്ത്ലണില് കോഴിക്കോട് സായിയുടെ കെ.പി സല്മാന് ഫാരിസ് (6185 പോയിന്റ്) എന്നിവര്‍ക്കും റെക്കോഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: