കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) സംസ്ഥാനതലത്തില്‍ നടത്തിയ ദ്വിദിന വനാമി ചെമ്മീന്‍ കൃഷി പരിശീലനവും പ്രദര്‍ശനവും സമാപിച്ചു. അടുത്ത ഘട്ടത്തില്‍ മറ്റുള്ള എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് വൈസ്ചാന്‍സലര്‍ ഡോ ബി മധുസൂദനക്കുറുപ്പ് പറഞ്ഞു. സമാപന സംഗമം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. വനാമി കൃഷി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കുഫോസ് കര്‍ഷകരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. രജിസട്രാര്‍ ഡോ വി എം വിക്ടര്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.
വനാമി ചെമ്മീന്‍ കൃഷി ശുദ്ധജലത്തിലും വിജയകരമാക്കാമെന്ന് കുഫോസ് നടത്തിയ വനാമി ചെമ്മീന്‍കൃഷി പരിശീലന പരിപാടിക്ക് പരിപാടിക്ക് നേതൃത്വം നല്കിയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ശുദ്ധജലസ്രോതസ്സിന്റെ ലഭ്യത വളരെക്കൂടുതലാണെന്നും 40 മുതല്‍ 60 വരെ സാന്ദ്രതയില്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് ശുദ്ധജല വനാമി കൃഷി വന്വിജയകരമാകുമെന്ന് കുഫോസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ എസ് എം റാഫി പറഞ്ഞു.
പരിശീലനപരിപാടി വിജ്ഞാനപ്രദമായിരുന്നുവെന്ന് കര്‍ഷകരെ പ്രതിനിധീകരിച്ച് ചെമ്മീന്‍ കൃഷിയില്‍ സംസ്ഥാന അവാര്‍ഡ് ജേതാവായ ജോര്‍ജ്ജ് അലക്സാണ്ടര്‍ ആലപ്പുഴ പറഞ്ഞു.
തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ വനാമി കൃഷി വിജയകരമായി നടത്തിയ കെ ശ്രീകാന്ത്, ഇളംചേരന് എന്നിവര്‍ അവരുടെ അനുഭവം കര്‍ഷരുമായി പങ്കുവെച്ചു. കുഫോസില്‍ വനാമി കൃഷിക്ക് നേതൃത്വം നല്കുന്ന ഡോ. കെ ദിനേശ്, ഡോ ഡെയ്സി കാപ്പന് എന്നിവര്‍ സംസാരിച്ചു. ചോയ്സ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 150 കര്‍ഷകരാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. സംസ്ഥാനത്ത് ആദ്യമായാണ് വനാമി കൃഷിയില്‍ വിപുലമായ പരിശീലന പരിപാടി സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: